ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നെല്ലുവില നല്‍കാതെ നെല്‍കര്‍ഷകരെ ദ്രോഹിക്കുന്നു. ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും വായ്പാ സബ്സിഡി നഷ്ടമാകും. പ്രതികൂല കാലാവസ്ഥ പോലും തരണം ചെയ്ത് കൊയ്തെടുത്ത നെല്ലിന്റെ പണം മാസങ്ങളായി നല്‍കാത്ത യുഡിഎഫ് സര്‍ക്കാര്‍ നയം ക്രൂരതയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. സര്‍ക്കാരിനെതിരെ അരുവിക്കരയിലെത്തി പ്രക്ഷോഭം നടത്താനും കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ആലോചിക്കുന്നു.
കാര്‍ഷിക വായ്പ സബ്സ്ഡിയുടെ പ്രയോജനം സംസ്ഥാനത്തെ ഭൂരിപക്ഷം നെല്‍കര്‍ഷകര്‍ക്കും ഇത്തവണ ലഭിക്കില്ല. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൃത്യമായി നല്‍കാത്തതാണ് പ്രശ്നം.
കാര്‍ഷികവായ്പ കൃത്യമായി തിരിച്ചടച്ചാല്‍ മാത്രമെ സബ്സിഡി അനുവദിക്കുകയുള്ളു. സര്‍ക്കാര്‍ നെല്ലുവില നല്കാത്തതിനാല് എങ്ങനെ വായ്പ തിരിച്ചടയ്ക്കുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കഴിഞ്ഞ മാസം 31 ആയിരുന്നു വായ്പ തിരിച്ചടയ്ക്കേണ്ട അവസാന ദിവസം. ഇതിനകം അടച്ചാലെ കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കുകയുള്ളു. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ജൂണ്‍ 30 വരെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കാലാവധിക്കകം നെല്ലുവില കൊടുത്തു തീര്‍ക്കാന്‍ സാദ്ധ്യതയില്ല. അതിനാല്‍തന്നെ വായ്പ തിരിച്ച് അടയ്ക്കാനും കര്‍ഷകര്‍ക്ക് സാധിക്കില്ല. ഫലത്തില്‍ സബ്സിഡി നഷ്ടമാകുകയും ചെയ്യും.
സംസ്ഥാനത്തെ നെല്‍കര്‍ഷകരില്‍ ഭൂരിപക്ഷം പേരും ആശ്രയിക്കുന്ന വായ്പയാണ് ഹൃസ്വകാലത്തേക്ക് ലഭിക്കുന്ന കാര്‍ഷിക വായ്പ. സ്ഥലത്തിന്റെ കരം അടച്ച രസീതോ കൃഷിയിടത്തിന്റെ പ്രമാണമോ ബാങ്കില്‍ സമര്‍പ്പിച്ചാല്‍ കര്‍ഷകര്‍ക്ക് കാര്‍ഷികവായ്പ ലഭിക്കും. പാട്ട കര്ഷകരാണെങ്കില് പാടശേഖര സമിതിയുടെ സാക്ഷ്യപത്രവും സ്ഥലം ഉടമയുടെ സമ്മതപത്രവും ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലാവധിക്കുള്ളില്‍ തിരിച്ചടയ്ക്കണമെന്നതാണ് കാര്‍ഷിക വായ്പയുടെ നിബന്ധന. കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്ന കര്‍ഷകര്‍ നാല് ശതമാനം പലിശ നല്കിയാല് മതി. ബാക്കി പലിശ തുക സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. എന്നാല്‍ ഇക്കുറി സംസ്ഥാനത്തെ നെല്‍ കര്‍ഷകരില്‍ ഭൂരിപക്ഷത്തിനും കാര്‍ഷികവായ്പ സബ്സിഡി ലഭിക്കില്ല. അതിനാല്‍ ഏഴു ശതമാനത്തിലേറെ പലിശ നല്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരാകും. കടക്കെണിയിലായ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമായിരുന്നു പലിശ സബ്സിഡി. സംസ്ഥാന സര്‍ക്കാര്‍ ഇതും കര്‍ഷകര്‍ക്ക് ഇല്ലായ്മ ചെയ്യുകയാണ്.
കഴിഞ്ഞ മാര്‍ച്ച് 20ന് ശേഷം നെല്ല് സംഭരിച്ച ഇനത്തില്‍ 375.50 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ ആലപ്പുഴ ജില്ലയിലെ 33600 കര്‍ഷകര്‍ക്ക് 150 കോടിയും, കോട്ടയം ജില്ലയിലെ 14200 കര്‍ഷകര്‍ക്ക് 56.75 കോടിയും, പത്തനംതിട്ട ജില്ലയിലെ 2100 കര്‍ഷകര്‍ക്ക് 13 കോടിയും, തൃശൂരില്‍ 65 കോടിയും പാലക്കാട്ട് 70 കോടിയും സപ്ലൈകോ കുടിശ്ശിക വരുത്തി. കര്‍ഷകര്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നെല്ലുവില കൊടുത്തു തീര്‍ക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ഒരു കിലോ നെല്ല് സപ്ലൈക്കോ ഏറ്റെടുക്കുന്നത് 19 രൂപ പ്രകാരമാണ്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം 13.60 രൂപയാണ്. ഈ പണം കേന്ദം മുന്‍കൂറായി നല്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കര്‍ഷക സ്നേഹം പറയുന്ന കേരളാ കോണ്‍ഗ്രസുകളും കോണ്‍ഗ്രസും ഒന്നിച്ചു ഭരിക്കുമ്പോഴാണ് ഈ ക്രൂരത കാട്ടുന്നത്. നെല്ലുവില നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ കുട്ടനാട് മങ്കൊമ്പില്‍ കര്‍ഷകമോര്‍ച്ച കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാഡി മാര്‍ക്കറ്റിങ് ഓഫീസറെ ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: