ന്യൂദല്‍ഹി: പ്രഥമ അന്താരാഷ്ട്ര യോഗാ ദിനമായി ലോകമെങ്ങും ആഘോഷിക്കുന്ന ജൂണ്‍ 21 ന് 47 ഇസ്ലാമിക രാഷ്ട്രങ്ങള്‍ യോഗാ പരിപാടികളില്‍ പങ്കെടുക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യോഗാ ദിനാചരണത്തിന്റെ സഹപ്രായോജികരായ 177 ലോകരാഷ്ട്രങ്ങളിലെ 47 ഇസ്ലാമിക രാഷ്ട്രങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ ഭാരത നയതന്ത്ര കാര്യാലയങ്ങളില്‍ നടക്കുന്ന യോഗാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു. സൂര്യമനസ്ക്കാരമുള്പ്പെടെയുള്ള യോഗാ ദിനാചരണത്തോട് ഭാരതത്തിലെ ഒരുവിഭാഗം മുസ്ലീങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍പ്പുമായി രംഗത്തെത്തിയതിനിടെയാണ് മുസ്ലീംരാഷ്ട്രങ്ങളുടെ പങ്കാളിത്തം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.
സൂര്യനമസ്ക്കാരം മതവികാരത്തിനെതിരാണെന്ന മുസ്ലീംപേഴ്സണല് ലോബോര്‍ഡിന്റെ പ്രസ്താവനയെ തുടര്‍ന്ന് യോഗാപരിപാടികളില്‍ നിന്നും സൂര്യനമസ്ക്കാരം ഒഴിവാക്കിയിട്ടുണ്ട്.
ദല്‍ഹിയിലെ രാജ്പഥില്‍ 21ന് രാവിലെ 6.40 ന് ആരംഭിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്യാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍, എം.പിമാര്‍, നയതന്ത്ര പ്രതിനിധികള്‍, വിദേശികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എന്‍സിസി കേഡറ്റുകള്‍, സിആര്‍പിഎഫ്, വിവിധ യോഗാ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളടക്കം 35,000 ത്തില്‍ അധികപേര് പരിപാടിയില്‍ പങ്കെടുക്കുമെന്ന് യോഗയുടെ ചുമതലയുള്ള ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് പത്രസമ്മേളനത്തില്‍ അറിയിച്ചു.
അന്താരാഷ്ട്ര യോഗാ ദിനം പ്രമാണിച്ച് കേന്ദ്ര തപാല്‍ വകുപ്പ് പ്രത്യേക തപാല്‍ സ്റ്റാമ്പും, കേന്ദ്ര ധനമന്ത്രാലയം 100 രൂപയുടെയും 10 രൂപയുടെയും നാണയങ്ങളും പുറത്തിറക്കുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജും സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആഘോഷിക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതിയിട്ടുണ്ട്.
21ന് രാവിലെ 7 മണി മുതല്‍ 7.35 വരെ സംസ്ഥാന, ജില്ല, പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സമാനമായ പരിപാടികള്‍ സംഘടിപ്പിക്കണം. 11 ലക്ഷത്തിലധികം എന്‍സിസി കേഡറ്റുകളും 9 ലക്ഷത്തോളം വരുന്ന സായുധ പോലീസ് സേന അംഗങ്ങളും ഫീല്‍ഡ് യൂണിറ്റുകളില്‍ യോഗാസനങ്ങള്‍ അവതരിപ്പിക്കും. രാജ്പഥില്‍ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേക്ഷണവും വെബ്കാസ്റ്റിംഗും ഉണ്ടായിരിക്കും. ഒരേ സ്ഥലത്ത് നടക്കുന്ന ഏറ്റവും വലിയ കൂട്ടായ്മ എന്ന നിലയ്ക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം ഗിന്നസ്സ് ലോക റിക്കാര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ട്.
യുഎന്നിന്റെ യോഗാ ദിനാഘോഷം ടൈം സ്ക്വയറില്‍ തത്സമയം
ന്യൂയോര്‍ക്ക്: ഈ മാസം ഇരുപത്തിയൊന്നിന് അന്തര്‍ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയില്‍ നടത്തുന്ന ചടങ്ങുകള്‍ ടൈം സ്ക്വയറില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാഡിസണ്‍ സ്ക്വയറില്‍ നടത്തിയ പ്രസംഗം ടൈം സ്ക്വയറില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനു സമാനമായ സജ്ജീകരണങ്ങളാണ് 21നും ഒരുക്കുന്നത്.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഭാരതമാണ് നേതൃത്വം നല്‍കുന്നത്. ഭാരതത്തെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ജനറല്‍ അസംബ്ലി പ്രസിഡന്റ് സാം കുറ്റെസ എന്നിവര്‍ ആചരണത്തിന് നേതൃത്വം നല്‍കും. ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കറിന്റെ സാന്നിധ്യവും ചടങ്ങിന് മികവേകും.
ലോകത്തെ 177 രാജ്യങ്ങള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകും. ഭാരതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. മോദിയുടെ യുഎസ് സന്ദര്‍ശനമാണ് യോഗയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിയത്. കഴിഞ്ഞ സെപ്തംബറില്‍ യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗയുടെ മഹത്വത്തെക്കുറിച്ച് മോദി സംസാരിച്ചിരുന്നു. ഭാരതത്തിന്റെ ഇടപെടലിലൂടെ മുസ്ലിം, ക്രൈസ്തവ രാഷ്ട്രങ്ങളടക്കം യുഎന്നിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ യോഗാ ദിനാചരണം സംഘടിപ്പിക്കുന്നതിന് പിന്തുണ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: