ന്യൂദല്‍ഹി: മണിപ്പൂരിലെ ചന്ദലില്‍ 18 സൈനികരെ കൊലപ്പെടുത്തിയ ഭീകര സംഘത്തെ മ്യാന്മര് അതിര്‍ത്തി കടന്ന് വധിക്കാന്‍ ഉത്തരവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരസേനയുടെ പാരച്യൂട്ട് റെജിമെന്റിലെ എലൈറ്റ് 21 സ്പെഷ്യല്‍ ഫോഴ്സ് പാരാ റെജിമെന്റ് ബെറ്റാലിയന് രണ്ട് ഭീകര താവളങ്ങള്‍ അക്രമിച്ച് ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ കൊല്ലപ്പെട്ടത് 120ലേറെ ഭീകരര്‍. മ്യാന്മറിന്റെ ഔദ്യോഗിക പിന്തുണ കാര്യങ്ങള്‍ എളുപ്പമാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗും ഇംഫാലിലെ സൈനിക കേന്ദ്രത്തില്‍ ഓപ്പറേഷന് നിയന്ത്രിച്ചു. മിനിറ്റില്‍ 4000 റൗണ്ട് വെടിയുതിര്‍ക്കാവുന്ന വമ്പന്തോക്കുകള് ഘടിപ്പിച്ച എഎല്‍എച്ച് ധ്രുവിലായിരുന്നു ഓപ്പറേഷന്. തേജ്പൂര്‍ സൈനിക കേന്ദ്രത്തില്‍ നിന്നും മ്യാന്മര് അതിര്‍ത്തിക്കപ്പുറത്തെ എന്എസ്സിഎന് ഖാപ്ലാങ് ഭീകര താവളങ്ങള്‍ക്കടുത്ത് ഇറങ്ങിയ 80അംഗ പാരാ കമാണ്ടോകള്‍ 45 മിനുറ്റില്‍ ദൗത്യം പൂര്‍ത്തിയാക്കി രാജ്യത്തേക്ക് മടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആരംഭിച്ച ദൗത്യം 3.45ന് അവസാനിച്ചു. ദൗത്യം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മ്യാന്മര് സൈന്യത്തിന് കരസേന ഓപ്പറേഷന് വിവരം കൈമാറി. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ മ്യാന്മര് വിദേശകാര്യമന്ത്രാലയ അധികൃതര്‍ക്ക് ഭാരത സ്ഥാനപതി ഔദ്യോഗികമായും കരസേന നടത്തിയ ഓപ്പറേഷന്റെ വിവരം കൈമാറി.
കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ 30 കരസേനാംഗങ്ങളാണ് മണിപ്പൂരില്‍ ഉള്‍ഫയുടെ ഉള്‍പ്പെടെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ജൂണ്‍ നാലിന് ചന്ദലില്‍ നടന്ന ഭീകരാക്രമണത്തില്‍ ദോഗ്ര റെഡിമെന്റിലെ 18 പേര് കൊല്ലപ്പെടുകയും 15 ലധികം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് അതിര്‍ത്തി കടന്ന് ഭീകര താവളങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതി സൈന്യം തയ്യാറാക്കിയത്. ജൂണ്‍ ആറിനുതന്നെ രഹസ്യാന്വേഷണ വിഭാഗം മ്യാന്മറിലെ ഭീകരതാവളങ്ങളുടെ വ്യക്തമായ വിവരം കരസേനയ്ക്ക് നല്കി. ഭീകര താവളങ്ങളുടെ വിവരം ശേഖരിച്ച ശേഷം കമാണ്ടോ ഓപ്പറേഷനിലെ കരസേനയുടെ ഏറ്റവും മികച്ച ബറ്റാലിയനായ 21 സ്പെഷ്യല്‍ ഫോഴ്സിനെ ദൗത്യത്തിനായി അതിര്‍ത്തിയിലിറക്കി. വ്യോമസേനാ വിമാനങ്ങളും അടിയന്തര സാഹചര്യം നേരിടാന്‍ അതിര്‍ത്തി സൈനിക താവളങ്ങളില്‍ സജ്ജമാക്കിയശേഷമായിരുന്നു ഓപ്പറേഷന്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും കരസേനാ മേധാവിയും പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരെ നേരില്‍ കണ്ട് കരസേനയുടെ ‘തിരിച്ചടി’ പദ്ധതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉറച്ച തീരുമാനെടുക്കുകയാണെങ്കില് അതിര്‍ത്തി കടന്ന് ദൗത്യം ചെയ്യാന്‍ സേന തയ്യാറെന്ന് ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗ് വ്യക്തമാക്കി. മ്യാന്മാറില്നിന്ന് അനുമതി നേടുന്ന കാര്യം സുഷമാ സ്വരാജ് ഏറ്റെടുത്തു. തിരിച്ചടി ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണനേരത്തില്‍ അനുമതി നല്കി.
ഏറ്റവും മികച്ച 80 അംഗ പാരാ കമാണ്ടോസംഘത്തെ തിരഞ്ഞെടുത്തത് ദല്‍ഹിയിലെ കരസേനാ ആസ്ഥാനമാണ്. 40 പേര്‍വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞ് മ്യാന്മറിലിറങ്ങി. ധ്രുവ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രണ്ടു ഭീകരതാവളങ്ങള്‍ക്ക് ചുറ്റും തുടര്‍ച്ചയായി വെടിവെച്ചു. ഇരച്ചു കയറിയ കമാണ്ടോകള്‍ വനത്തിനുള്ളിലേക്ക് ഓടിപ്പോയ ഭീകരരുടെ പിന്നാലെ ചെന്ന്വെടിവെച്ചിട്ടു. രണ്ടിടത്തുമായി 120ഓളം ഭീകരരെ വകവരുത്തിയും ഭീകരരുടെ ഭക്ഷണ വിതരണ ശൃംഖല തകര്‍ത്തും ദൗത്യം പൂര്‍ത്തിയാക്കിയ സംഘം തേജ്പൂരില്‍ രാവിലെ അഞ്ചുമണിക്ക് തിരികെ എത്തി; നേരിയ പോറല്‍ പോലും ഏല്‍ക്കാതെയും. തത്സമയമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവും കരസേനാ മേധാവിയും പ്രധാനമന്ത്രിക്ക് ദൗത്യവിജയ വിവരം കൈമാറി.
ഏകോപിപ്പിച്ചത് ഡോവല്‍
ന്യൂദല്‍ഹി: മ്യാന്മര് ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനുള്ള സംഘത്തില്‍നിന്ന് അവസാന നിമിഷം ഒഴിവായ ഡോവല്‍ നേരെ ചെന്നത് മണിപ്പൂരിലേക്ക്. അവിടെ രഹസ്യാന്വേഷണ ഏജന്‍സികളുടെയും സൈന്യത്തിന്റെയും റിപ്പോര്‍ട്ട് വിലയിരുത്തിയ ഡോവല്‍ സൈനിക നടപടിക്കു രൂപരേഖ തയാറാക്കി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരര്‍ രാജ്യത്ത് കൂടുതല്‍ ആക്രമണത്തിനു പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചടിക്ക് ഭാരതത്തെ പ്രേരിപ്പിച്ചത്. ശത്രുവിനെ അവരുടെ താവളത്തില്‍ ചെന്ന് നേരിടുകയെന്ന തന്ത്രമാണ് ഇവിടെ സ്വീകരിച്ചത്. മ്യാന്മര് അതിര്‍ത്തി കടന്ന് ആക്രമണത്തിന് ആ രാജ്യത്തിന്റെ അനുമതിതേടി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ മ്യാന്മര് സന്ദര്‍ശിച്ചിരുന്നു. ഇത്തരമൊരു നടപടിക്ക് അവരെ സന്നദ്ധരാക്കാന്‍ ജയശങ്കറിനായി.
1995 ഏപ്രില്‍-മെയ് മാസങ്ങളില്‍ ഓപ്പറേഷന് ഗോള്‍ഡണ്‍ ബേര്‍ഡ് എന്നു പേരിട്ട് മ്യാന്മറുമായി ചേര്‍ന്ന് നടത്തിയ സൈനിക നടപടിക്കു ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം. അന്ന് 40 ഭീകരര്‍ കൊല്ലപ്പെട്ടു. 2001ല്‍ ഭാരത സര്‍ക്കാരിന്റെ പ്രേരണ മൂലം അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകര ക്യാമ്പുകള്‍ മ്യാന്മര് തകര്‍ത്തിരുന്നു.
അതിനിടെ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അശാന്തി വിതയ്ക്കുന്ന സംഘടനകള്‍ക്ക് ചൈന രഹസ്യ സഹായം നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. പരേഷ് ബറുവയുടെ ഉള്‍ഫയും എന്എസ്സിഎന് (കെ)യും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ചൈനയുടെ പ്രേരണയാലെന്നും ആരോപണം. ജൂണ്‍ നാലിലെ ആക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത് ആധുനിക ആയുധങ്ങളാണെന്നതും ഈ സംശയത്തിന് ആക്കം കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: