സ്വയംസേവകനായി 22 വര്‍ഷവും പ്രചാരകനായി അഞ്ച് വര്‍ഷവും പ്രവര്‍ത്തിച്ചതിന്റെ ബലത്തിലാണ് ‘ജന്മഭൂമി’ ജീവനക്കാരനെന്ന നിലയ്ക്ക് പ്രാന്തകാര്യാലയമായ മാധവനിവാസിലേക്ക് ഞാന്‍ സ്ഥിരതാമസത്തിനെത്തിയത്. സഹപ്രാന്തപ്രചാരക് ആയിരുന്ന എ.ഗോപാലകൃഷ്ണേട്ടന്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചായിരുന്നു ഈ കൂടുമാറ്റം. ആദ്യമായല്ല ഞാന്‍ ഒരു സംഘകാര്യാലയത്തില്‍ അന്തേവാസിയാവുന്നത്.
1985 ല്‍ പ്രചാരകനാവുന്നതിന് മുമ്പും പിമ്പുമായി കേരളത്തിലെ പല കാര്യാലയങ്ങളിലും താമസിച്ചിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങളും പ്രചാരകന്മാരുമുള്ള, കൂടുതല്‍ സജീവമായ മറ്റൊരു കാര്യാലയം എന്നേ മാധവനിവാസിനെക്കുറിച്ച് കരുതിയിരുന്നുള്ളൂ. പ്രചാരകനായിരിക്കെ ഞാന്‍ പലതവണ ഇവിടെ താമസിച്ചിട്ടുമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഒരു സിംഹത്തിന്റെ മടയിലേക്കാണ് സ്ഥിരതാമസത്തിന് വന്നിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഒരാഴ്ചപോലും വേണ്ടിവന്നില്ല. മാധവനിവാസിലെ ആ സിംഹം ആബാലവൃദ്ധം ജനങ്ങളും മോഹന്‍ജി എന്നു വിളിച്ചിരുന്ന മോഹനകുക്കിലിയ ആയിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെക്കാലം സ്വയംസേവകനും അതില്‍തന്നെ അഞ്ച് വര്‍ഷക്കാലം പ്രചാരകനുമായിരുന്നു എന്നൊരു തന്റേടത്തോടെ മോഹന്‍ജിയെ മനസ്സിലാക്കാന്‍ ശ്രമിച്ചതുതന്നെ മാധവനിവാസിലെത്തിയ എനിക്ക് പറ്റിയ ആദ്യതെറ്റ്. ഞാന്‍ ജനിക്കുന്നതിനും ഇരുപത്തിയൊന്നുവര്‍ഷം മുമ്പ് സ്വയംസേവകനും എനിക്ക് കേവലം മൂന്നുവയസ്സുള്ളപ്പോള്‍ പ്രചാരകനുമായ ആളായിരുന്നു മോഹന്‍ജി എന്ന തിരിച്ചറിവ് ഉണ്ടാവാതെപോയി. ‘മറ്റൊരു കാര്യാലയം’ എന്ന് മാധവനിവാസിനെ തെറ്റിദ്ധരിച്ചതുപോലെ ‘മറ്റൊരു പ്രചാരകന്’ എന്ന് മോഹന്ജിയെക്കുറിച്ച് കരുതിയതും പാടെ തെറ്റിപ്പോയി. സംഘപ്രചാരകന്മാരില്‍ ഒരാളായിരുന്നു മോഹന്ജിയുമെങ്കിലും മനസ്സിലാക്കുന്തോറും കൂടുതല്‍ മാനങ്ങളുള്ള വ്യക്തിത്വമായിരുന്നു അത്. നല്ല അര്‍ത്ഥത്തില്‍ ഒരു ‘ബിഗ് ബ്രദര്‍’.
1995 മുതല്‍ 2004 വരെ ഒമ്പതുവര്‍ഷക്കാലമാണ് ഞാന്‍ പ്രാന്തകാര്യാലയത്തില്‍ അന്തേവാസിയായിരുന്നത്. വ്യക്തി എന്നനിലയിലും സംഘപ്രവര്ത്തകന് എന്ന നിലയിലും മാധവനിവാസിലെ ജീവിതത്തില്‍ മോഹന്‍ജി ഒത്തുതീര്‍പ്പില്ലാത്ത കാര്‍ക്കശ്യത്തോടെ പഠിപ്പിക്കുകയും അദ്ദേഹത്തില്‍നിന്ന് സ്വയം പഠിക്കുകയും ചെയ്ത പാഠങ്ങള്‍ ഏറെയാണ്. ഇതെഴുതുമ്പോള്‍ 20 വര്‍ഷംവരെ പഴക്കമുള്ളതാണ് ഈ ഓര്മകളെങ്കിലും ഇന്നലെ നടന്ന ഒരു സംഭവംപോലെ അവയെല്ലാം എന്റെ മനസ്സില്‍ തങ്ങിനില്ക്കുന്നു.
അലസത കൂടപ്പിറപ്പായിരുന്ന എന്നെ മോഹന്‍ജി ദിവസവും വെളുപ്പിന് അഞ്ചുമണിക്ക് നിഷ്ക്കരുണം വിളിച്ചുണര്‍ത്തി. ആറുമണിക്കുള്ള പ്രാതഃസ്മരണയില്‍ മറ്റുള്ളവര്‍ക്കൊപ്പം നിരയൊപ്പിച്ചാണോ ഞാന്‍ ഇരിക്കുന്നതെന്നും കയ്യില്‍ ഭഗവദ്ഗീതയുടെ കോപ്പിയുണ്ടോ എന്നും ഓരോ ദിവസവും ഉറപ്പുവരുത്തി. പ്രാതഃസ്മരണ കഴിഞ്ഞ് ചായകുടിക്കാന്‍ ഞാന്‍ ഇരിക്കുന്നത് സ്റ്റേര്കേസിന്റെ പടിയിലാവരുതെന്നും അടുക്കളയില്‍ അതിനായി വിരിച്ചിട്ട പുല്പ്പായയിലാവണമെന്നും മോഹന്‍ജി നിഷ്കര്‍ഷിച്ചു.
ഏഴ് മണി മുതല്‍ എട്ട് മണിവരെയുള്ള ശാഖാപരിപാടിയില്‍ പൂര്‍ണസമയവും പങ്കെടുക്കുന്നുണ്ടോയെന്ന് ഓരോ ദിവസവും ശ്രദ്ധിച്ചുകൊണ്ടിരുന്നു. ലൈറ്റണക്കാന്‍ മറക്കുകയും വാട്ടര്‍ടാപ്പ് അടയ്ക്കാന്‍ വിട്ടുപോവുകയും ചെയ്ത എന്നെ മോഹന്‍ജി വിടാതെ പിന്തുടര്ന്നു. ഇത്തരം കാര്യങ്ങളില്‍ നിഷ്കര്ഷയില്ലാതിരുന്ന എന്നെ വിറപ്പിക്കുക മാത്രമല്ല, പലപ്പോഴും നിര്‍ത്തിപ്പൊരിക്കുക തന്നെ ചെയ്തു. ചില വീഴ്ചകള്‍ക്ക് തത്സമയം വിചാരണ ചെയ്ത് ‘കടിച്ചുകുടഞ്ഞു’. എന്നാല്‍ തലങ്ങുംവിലങ്ങും ശകാരിക്കുമ്പോഴും അധിക്ഷേപാര്‍ഹമായ ഒരു വാക്കുപോലും ആ നാവില്‍നിന്ന് ഉണ്ടായില്ല. എന്നെ നശിപ്പിക്കുകയല്ല, നേരെയാക്കുകയായിരുന്നു ഉദ്ദേശ്യം. ഒരാളുടെ ശീലങ്ങള്‍ മാറ്റിയെടുക്കുക അത്ര എളുപ്പമല്ലെന്ന് നന്നായി അറിയാവുന്ന ആളായിരുന്നു മോഹന്‍ജി. പക്ഷേ ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും പിന്മാറാന് അദ്ദേഹം ഒരുക്കമായിരുന്നില്ല. ഈ ‘ചവിട്ടിത്തിരുമ്മി’ന്റെ ഗുണം പില്ക്കാല ജീവിതത്തില്‍ ലഭിച്ചെന്ന് എനിക്കുറപ്പുണ്ട്. അതെ, മോഹന്‍ജി ഒരു സിംഹമായിരുന്നു; സ്നേഹമുള്ള സിംഹം.
ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം അച്ചടക്കം പരമപ്രധാനമാണ്. മോഹന്ജിയാവട്ടെ അച്ചടക്കത്തിന്റെ ആള്‍രൂപവും. കാര്യാലയത്തിന്റെ ചുമതലക്കാരനായ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനാവുമായിരുന്നില്ല. ഓരോ ഇലയനക്കങ്ങളും ശ്രദ്ധിച്ചു. കാര്യാലയത്തിനകത്ത് പ്രവേശിക്കാനുള്ള അനുമതിക്കായി ഉറുമ്പുകള്‍ വാതില്‍പ്പടിയില്‍ കാത്തുനിന്നുവോ! എന്തിനേറെ കാര്യാലയത്തോട് ചേര്‍ന്നു നില്ക്കുന്ന മാവില്‍ തുടുത്തുപഴുത്തുകിടന്ന മാമ്പഴങ്ങള്‍ ഞെട്ടറ്റുവീണിരുന്നതുപോലും മോഹന്‍ജിയുടെ അനുവാദത്തോടെയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും ഒരാളുടെമേലും വ്യക്തിപരമായ ആധിപത്യം സ്ഥാപിക്കാന്‍ മോഹന്‍ജി ശ്രമിച്ചില്ല.
എല്ലാം പൊതുവായ അച്ചടക്കത്തിന്റെ ഭാഗമായിരുന്നു. കാര്യാലയത്തില്‍ താമസിക്കുന്ന മറ്റുള്ളവര്‍ ചെയ്തിരിക്കണമെന്ന് നിഷ്കര്‍ഷിച്ച ഓരോ കാര്യവും തനിക്കും ബാധകമാണെന്ന് മോഹന്‍ജി തെളിയിച്ചുകൊണ്ടിരുന്നു. ആഴ്ചയിലൊരിക്കല്‍ കാര്യാലയത്തില്‍ നടന്നിരുന്ന ശുചീകരണം ഇതിനുദാഹരണമാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഞങ്ങളായിരുന്നു അത് ചെയ്തിരുന്നത്. മടിയന്മാരായിരുന്ന ഞങ്ങള്‍ക്കുമുന്നിലൂടെ ചൂലും ബ്രഷുമായി ആദ്യമിറങ്ങുന്നത് മോഹന്ജിയായിരുന്നു. ഭാരതീയവിചാര കേന്ദ്രത്തിന്റെ പ്രചാരക് ആയിരുന്ന കെ.എസ്.പ്രസാദ്, ഇപ്പോള്‍ ‘ജനം’ ചാനലിലെ മനോജ് മനയില്‍, ജന്മഭൂമി ആര്‍ട്ടിസ്റ്റായിരുന്ന രാജേന്ദ്രന്, മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നവീന്‍ നാരായണന്, ബാലഗോകുലത്തിന്റെ സജികുമാര്‍ ആവിഷ്കാര് തുടങ്ങിയവര്‍ ഈ ഞങ്ങളില്പ്പെടുന്നു.
സംഘടനാപരമായ അച്ചടക്കമെന്നത് അടിച്ചേല്പ്പിക്കലല്ലെന്ന് ഞാന്‍ മനസ്സിലാക്കിയത് മോഹന്ജിയില്നിന്നാണ്.അച്ചടക്കം മോഹന്‍ജിക്ക് ജീവിതശൈലി തന്നെയായിരുന്നു. കൃത്യനിഷ്ഠയായിരുന്നു ഇതിന്റെ ആത്മാവ്. മോഹന്‍ജിയുടെ ദിനചര്യകള്‍ നോക്കി വാച്ചിലെ സമയക്രമംപോലും ശരിയാക്കാനാവുമായിരുന്നു. ഉടുപ്പിലും നടപ്പിലും സ്വയംസേവകര്ക്കുമാത്രമല്ല പ്രചാരകന്മാര്ക്കും അദ്ദേഹം മാതൃകയായി. ആര്‍എസ്എസിനെപ്പോലെ സാമ്പത്തിക അച്ചടക്കം പാലിക്കുന്ന മറ്റൊരു സംഘടന ലോകത്തില്ലെന്ന് സ്വര്‍ഗീയ ഠേംഗ്ഡ്ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
മോഹന്ജിയെപ്പോലെ ഇത്രമാത്രം സാമ്പത്തിക അച്ചടക്കം പാലിച്ച മറ്റൊരാളും ഉണ്ടെന്നുതോന്നുന്നില്ല. അനാവശ്യമായി ഒരുപൈസ പോലും ചെലവഴിച്ചില്ല. ആവശ്യത്തിന് എത്രവേണമെങ്കിലും ചെലവഴിക്കുമായിരുന്നു. സ്വന്തം കാര്യത്തിന് ആരെയും ആശ്രയിച്ചില്ല. ഒരു ഗ്ലാസ് വെള്ളംപോലും മറ്റുള്ളവരെക്കൊണ്ട് എടുപ്പിച്ച് കുടിച്ചതായി വര്‍ഷങ്ങള്‍ ഒരുമിച്ചുകഴിഞ്ഞിട്ടും കണ്ടിട്ടില്ല. ആശുപത്രിയില്‍ കിടക്കുന്നവരുടെ പരിചരണത്തിനുവേണ്ട എല്ലാ കാര്യങ്ങളും നേരിട്ടും അല്ലാതെയും ചെയ്തുകൊണ്ടിരുന്ന മോഹന്‍ജി ഒരിക്കല്‍പ്പോലും ആശുപത്രിയില്‍ കിടന്നില്ല. വല്ലപ്പോഴുമൊരിക്കല്‍ വരുമായിരുന്ന തലവേദനയോ പനിയോ വിശ്രമിച്ചുമാറ്റുകയായിരുന്നു പതിവ്. അപ്പോഴും താന്‍ ചെയ്യേണ്ടതായ ജോലികള്‍ മുടക്കിയില്ല. വസ്ത്രങ്ങള്‍ കഴുകുന്നതിലും ഭക്ഷണം കഴിക്കുന്നതിലുമുണ്ടായിരുന്നു സവിശേഷമായ അടക്കവും ഒതുക്കവും. മുഷിഞ്ഞ വേഷം ധരിച്ച് ഒരിക്കല്‍പ്പോലും മോഹന്‍ജിയെ ആരും കണ്ടുകാണില്ല.
സംഭവബഹുലമായിരുന്നു മോഹന്‍ജിയുടെ ഓരോ ദിവസവും. സാധാരണഗതിയില്‍ ഒരുപാടുപേര് ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ മോഹന്‍ജി ഒറ്റയ്ക്ക് ചെയ്തുപോന്നു. കൃത്യാന്തര ബാഹുല്യം ഏതെങ്കിലുമൊരു കാര്യം ചെയ്യാതിരിക്കാനുള്ള ഒഴിവുകഴിവായില്ല. കാര്യാലയത്തില്‍ താമസിക്കുന്നവരുടെയും അതിഥികളായെത്തുന്നവരുടെയും എണ്ണിയാലൊടുങ്ങാത്ത ആവശ്യങ്ങള്‍ യാതൊരു മടിയോ കാലതാമസമോ വരുത്താതെ മോഹന്‍ജി നിരന്തരം നിര്‍വഹിച്ചുകൊണ്ടിരുന്നു.
ഇടയ്ക്കിടെ കാര്യാലയത്തില്‍ നടക്കുന്ന ബൈഠക്കുകളുടെ മേല്‍നോട്ടവും മോഹന്‍ജി ഏറ്റെടുത്തു. എല്ലാവര്ക്കും മുമ്പെ എഴുന്നേല്ക്കുകയും ഏറ്റവും അവസാനം കിടന്നുറങ്ങുകയുമായിരുന്ന ഒരാള്‍. രാവിലത്തെ കൃത്യനിര്വണങ്ങള്ക്കുശേഷം വര്‍ഷങ്ങളോളം സന്തതസഹചാരിയായിരുന്ന ലാംബി സ്കൂട്ടറില്‍ ബാങ്കുകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും ആശുപത്രികളിലേക്കും മറ്റുമുള്ള യാത്രകള്‍. ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ഇല്ലാതിരുന്ന, മൊബൈല്‍ ഫോണുകള്‍ പ്രചാരത്തില്‍ വന്നിട്ടില്ലാത്ത ഒരുകാലത്ത് ഈയാത്രകളൊന്നും അരമണിക്കൂര്‍പോലും നീട്ടിവയ്ക്കാനാവുമായിരുന്നില്ല. പോയ വേഗതയില്‍ തന്നെ തിരിച്ചെത്തും. ലക്ഷ്യസ്ഥാനങ്ങളില്‍ മാത്രമാണ് ഈ സ്കൂട്ടര്‍ ഓട്ടം നിര്‍ത്തിയിരുന്നത്.
കൂടുമെനയുന്ന ഒരു കുരുവിയുടെ തിരക്കായിരുന്നു മോഹന്‍ജിക്ക്. പലപ്പോഴും മാറിനിന്ന് ഈ തിരക്ക് ഞാന്‍ കൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ട്. വലിയ വായനക്കാരന് എന്ന് പറയാനാവില്ലെങ്കിലും കാര്യാലയത്തില്‍ വന്നിരുന്ന ദിനപത്രങ്ങളും ആനുകാലികങ്ങളും ഒന്നൊഴിയാതെ പലപ്പോഴായി മോഹന്‍ജി വായിച്ചുതീര്‍ത്തു. ‘അമര്‍ചിത്രകഥ’ വന്നിരുന്ന ‘അമ്പിളി മാമന്’വരെ ഇതിലുള്‍പ്പെട്ടിരുന്നു. പത്രങ്ങള്‍ വായിക്കുന്നതില്‍ മാത്രമല്ല, റീഡിങ് ടേബിളില്‍ അവ അടുക്കിയൊതുക്കി വയ്ക്കണമെന്നും മോഹന്‍ജിക്ക് നിര്‍ബന്ധമായിരുന്നു.
ആനുകാലികങ്ങള്‍ അലങ്കോലപ്പെടുത്തിയിടാന് ആരെയും അനുവദിച്ചില്ല. വിശ്രമവേളകളില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. നോവലുകളായിരുന്നു ഇതെന്ന് ഞാന്‍ ‘കണ്ടുപിടിച്ചു.’ മോഹന്‍ജിക്ക് എത്ര ഭാഷകള്‍ അറിയാമെന്ന് ഞാന്‍ വിസ്മയിച്ചുപോയിട്ടുണ്ട്. മലയാളവും ഇംഗ്ലീഷും ഹിന്ദിയും അനായാസമായി കൈകാര്യം ചെയ്തിരുന്നു. തമിഴിലും കന്നഡയിലും കൊങ്കണിയിലും ആശയവിനിമയം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്നു വരുന്ന ഫോണ്‍കോളുകള്‍ക്ക് അവരവരുടെതായ ഭാഷകളില്‍ മറുപടി നല്കിക്കൊണ്ടിരുന്നു. ഇതിനൊക്കെ പുറമെ ‘മാതൃഭാഷ’യായ തുളുവില്‍ സംസാരിക്കുന്ന മോഹന്‍ജിയെയും ഞാന്‍ കണ്ടിട്ടുണ്ട്.
മോഹന്‍ജി ഒരു പ്രാസംഗികനായിരുന്നോ എന്നെനിക്കറിയില്ല. ഒരിക്കലും പ്രസംഗിച്ചുകണ്ടിട്ടില്ല. എന്റെ അനുഭവത്തില്‍ ഒരൊറ്റ സംഭവം മാത്രമാണ് ഇതിന് അപവാദം. ആരൊക്കെയോ നിര്‍ബന്ധിച്ച് ഒരു സംഘപരിപാടിയില്‍ മോഹന്‍ജി ഒരു കഥ പറഞ്ഞത് കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഒരു ജാതകകഥ. ഒരാളുടെ ക്ഷമ പരീക്ഷിക്കാന്‍ കക്ഷത്തില്‍ ഒരു പുളിയുറുമ്പിന്റെ കൂട് വച്ചുകൊടുത്തു. എത്ര കടിച്ചാലും സഹിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഒരു ഉറുമ്പ് കടിച്ചപ്പോള്‍ തന്നെ അയാള്‍ കൂട് ഞെരുക്കുകയും ഉറുമ്പുകളെല്ലാം ചത്തുപോവുകയും ചെയ്തു. ”ഒരുത്തന് പാപകര്‍മം ചെയ്തീടില്‍ അതിന്ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും” എന്ന് എഴുത്തച്ഛന് മഹാഭാരതത്തില്‍ പറയുന്ന ഗുണപാഠം എടുത്തുകാട്ടുകയായിരുന്നു ഈ കഥയിലൂടെ മോഹന്‍ജി. മോഹന്‍ജിയുടെ ജീവിതതത്വശാസ്ത്രം പ്രതിഫലിക്കുന്ന കഥയാണിത്. സംഘടനയിലെ ഒരാള്‍ തെറ്റുചെയ്താല്‍ മുഴുവന്‍ സംഘടനയെയും അത് ബാധിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
സംഘടനാഭാഷയില് പറഞ്ഞാല്‍ മോഹന്‍ജിയുടെ പ്രവര്‍ത്തനം ‘ഫീല്‍ഡില്‍’ ആയിരുന്നില്ല. എന്നാല്‍ ഫീല്‍ഡിലെ ഏതൊരു സംഘടനാപ്രവര്‍ത്തകനും അനുകരിക്കാവുന്ന പ്രവര്‍ത്തനശൈലികള്‍ക്ക് ഉടമയായിരുന്നു മോഹന്‍ജി. ദിവസത്തില്‍ അധികനേരവും കാര്യാലയത്തില്തന്നെയാണ് കഴിഞ്ഞിരുന്നതെങ്കിലും പരിസരവാസികള്‍ക്ക് അവരുടെ സ്വന്തം മോഹന്‍ജി സുപരിചിതനായിരുന്നു. സ്നേഹാദരവോടെയാണ് അവര്‍ അദ്ദേഹത്തോട് പെരുമാറിയത്. വഴിയോരത്തുവച്ചോ സ്കൂട്ടറില്‍ യാത്രചെയ്യുമ്പോഴോ കണ്ടുമുട്ടിയാല്‍ നമസ്തേ എന്ന് പറഞ്ഞും പറയാതെയും പരിചയക്കാര് അഭിവാദ്യം ചെയ്താല്‍ കഴുത്ത് ഒരുവശത്തേക്ക് ചരിച്ച് മൃദുമന്ദഹാസം പൊഴിക്കും. ഇതായിരുന്നു മോഹന്‍ജിയുടെ പ്രത്യഭിവാദ്യം. വലിപ്പചെറുപ്പമില്ലാതെ ഈ പ്രത്യഭിവാദ്യം എല്ലാവര്ക്കും ലഭിച്ചുകൊണ്ടിരുന്നു.
ഒമ്പത് വര്‍ഷമെന്നത് ഒരു പുരുഷായുസ്സില്‍ ദീര്‍ഘമായ കാലയളവല്ല. പക്ഷേ മാധവനിവാസിലെ ഇത്രയുംകാലത്തെ എന്റെ ജീവിതം മൂല്യവത്തായിരുന്നു. ഇതിനിടയാക്കിയ ഒരു ഘടകം മോഹന്‍ജിയുടെ സാന്നിദ്ധ്യമായിരുന്നു. നാല് പതിറ്റാണ്ടിലേറെക്കാലമാണ് അദ്ദേഹം പ്രാന്തകാര്യാലയത്തിന്റെ ചുമതലവഹിച്ചത്. ഇതൊരു തപസ്സായിരുന്നു. ഇങ്ങനെയൊരു താപസനൊപ്പം കഴിയാനായതില് അഭിമാനം തോന്നാത്തവരുണ്ടാവില്ല. ഈ അഭിമാനത്തോടൊപ്പം മോഹന്ജിയില്ലാത്ത മാധവനിവാസിനെക്കുറിച്ചുള്ള നഷ്ടബോധവും ഞങ്ങള്‍ അറിയുന്നു. സംഘപഥത്തിലൂടെ മാത്രം സഞ്ചരിച്ച് സ്വര്‍ഗപ്രാപ്തി നേടിയ ആ മഹാത്മാവിന്റെ ഓര്‍മകള്‍ക്കുമുന്നില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ഈ വഴിപോക്കന് ഹൃദയാഞ്ജലി അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: