വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കൊട്ടിയൂര്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രവും അക്കരെ കൊട്ടിയൂര്‍ ക്ഷേത്രവുമുണ്ട്. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാല്, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാരക്കല്ലിലാണ് ശ്രീ പാര്‍വതിയെ ആരാധിക്കുന്നത്.
അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് വൈശാഖ മഹോത്സവം നടക്കുന്നത്. വയനാടന്‍ ചുരങ്ങളില്‍നിന്ന് ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേ ത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവില്‍ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. വടക്കും കാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്.
പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണ് ദക്ഷന് യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തില്‍ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതില്‍ ദുഖിതയായ സതീദേവി യാഗാഗ്നിയില്‍ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവന് ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ഠിച്ചു. വീരഭദ്രന് യാഗശാലയില്‍ ചെന്ന് ദക്ഷന്റെ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യര്‍ത്ഥന പ്രകാരം ദക്ഷനെ പുനര്ജീവിപ്പിച്ചു യാഗം പൂര്‍ത്തിയാക്കി ശിവന് തപസനുഷ്ടിയ്ക്കാന്‍ കൈലാസത്തിലേക്ക് പോയി.
പിന്നീട് കൊടും വനമായി തീര്‍ന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂര്‍ച്ച കൂട്ടാന്‍ ഒരു കല്ലില്‍ ഉരയ്ക്കുകയും, കല്ലില്‍ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയില്‍ കലശമാടിയത്രേ. കൊട്ടിയൂര്‍ വൈശാഖമാസ ഉത്സവം മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു.
കുറിച്യവിഭാഗത്തില്‍ പെട്ട സ്ഥാനികനായ ഒറ്റപ്പിലാനാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. താത്ക്കാലിക നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അളവ് തിരിച്ചു നല്‍കാനുള്ള അവകാശം ആശാരിക്കാണ്. വിവിധ ദൈവസ്ഥാനങ്ങളില്‍ സ്ഥാപിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടത് കണിയാന്മാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായര്‍ വിഭാഗത്തില്‍ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീര് എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തില്‍ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം വണ്ണത്താന്‍ സമുദായക്കാരമാണ്. ഉല്‍സവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്.
സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയില്‍ ബാവലി തീര്‍ഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അര്‍പ്പിക്കുന്നതാണിത്. മണത്തണയിലെ ഒരു ക്ഷേത്രത്തില്‍ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂരേക്ക് പ്രവേശനമുള്ളു.
തവിഞ്ഞാല്‍! ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തില്‍ നിന്നും ഒരു വാള് ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവന് ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവില്‍ ഈ വാള് ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാന്‍മാര്‍ കൊട്ടയൂരിലേക്ക് കലങ്ങള്‍ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുന്പോള് കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്. ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകള്‍ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തില്‍ നെയ്യഭിഷേകം, ഇളനീര് അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളില്‍ നടക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: