സ്വാമിജിക്ക് ഒരു കാര്യം ബോദ്ധ്യപ്പെട്ടു. മതമായാലും തത്വചിന്തയായാലും സാധാരണ ജനങ്ങള്‍ക്ക് അവരുടെ നിത്യജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സാധ്യമല്ലെങ്കില്‍ അതിന് നിലനില്പില്ല. അത് തികച്ചും അര്‍ത്ഥശൂന്യമാണ്.
ഗുരുവില്‍നിന്ന് ശ്രദ്ധാപൂര്‍വം ഹിന്ദുമതത്തിലെ തത്വങ്ങളും ദര്‍ശനങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കി. എല്ലാ സുഖസൗകര്യങ്ങളുമുണ്ടായിട്ടും സന്തോഷവും സമാധാനവുമില്ലാത്ത ആധുനികസമൂഹത്തിനു ശാന്തിക്കും സമാധാനത്തിനും ഏറ്റവുമുതകുന്നതാണ് ഹിന്ദുമതത്തിലെ ദര്‍ശനങ്ങളും ആശയങ്ങളുമെന്ന് ഗുരുവില്‍നിന്ന് അദ്ദേഹം മനസ്സിലാക്കി.
വളരെ പതുക്കെ എന്നാല്‍ വളരെ ദൃഢമായി സ്വാമിജിയുടെ മനസ്സില്‍ ഒരാശയം വേരുറച്ചു. ആധുനിക നാഗരികതയിലെ പൊള്ളത്തരങ്ങളും പിരിമുറുക്കങ്ങളും അദ്ദേഹം നേരില്‍ക്കണ്ടറിഞ്ഞിരുന്നു. സ്വന്തം ജീവിതത്തെ കൂടുതല്‍ ശാന്തവും ശക്തവുമാക്കാനുള്ള അനേ്വഷണത്തിലാണ് ഓരോരുത്തരും എന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇതിനെല്ലാം പരിഹാരമായി സ്വാമിജിയുടെ മുമ്പില്‍ തെളിഞ്ഞുവന്നത് ഒന്നായിരുന്നു… മതം. ഭഗവദ്ഗീത ലോകപ്രസിദ്ധമായ ഒരു ആദ്ധ്യാത്മികഗ്രന്ഥമാണ്. ശ്രീകൃഷ്ണന് പാണ്ഡവ രാജകുമാരനായ അര്‍ജ്ജുനനെ കുരുക്ഷേത്രത്തില്‍വെച്ച് ഭയാനകമായ ഒരു യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പായി നല്കിയ തതേ്വാപദേശമാണത്.
ഹിമാലയത്തിലെ പ്രശാന്തമായ ചുറ്റുപാടില്‍ ഏതെങ്കിലും ഇരുളടഞ്ഞ ഗുഹയിലിരുന്നല്ല ശ്രീകൃഷ്ണന് അര്ജ്ജുനന് ഗീത ഉപദേശിച്ചത്. അര്ജ്ജുനന് ഉത്സാഹിയായ, ഉത്ക്കര്‍ഷേച്ഛുവായ അഭിമാനിയായ ഒരു യോദ്ധാവായിരുന്നു. ശാന്തനും സൗമ്യനുമായ ഒരു കാഷായവസ്ത്രധാരിയായിരുന്നില്ല. ശാസ്ത്രബോധമുള്ള ധിഷണാശാലിയായ ഒരു വിദ്യാര്ത്ഥിയുമായിരുന്നില്ല. ഇതില്‍നിന്ന് ഒരു കാര്യം അദ്ദേഹത്തിനു ബോധ്യപ്പെട്ടു.
ജീവിതായോധനത്തില്‍ പകച്ചുനില്‍ക്കുന്ന ആധുനിക അര്ജ്ജുനന്മാരുടെ പ്രശ്നങ്ങള്‍ക്ക് ഒരേയൊരുത്തരം ഭഗവദ്ഗീത മാത്രമാണെന്ന് മനസ്സില്‍ രൂപംകൊണ്ട ആശയം പ്രായോഗികമായി സമൂഹ മദ്ധ്യത്തിലെത്തിക്കാന്, ആധുനികസമൂഹത്തിനെ ബാധിച്ചിരിക്കുന്ന പിരിമുറുക്കങ്ങള്‍ക്കും അതൃപ്തിയ്ക്കും പരസ്പര വൈരത്തിനുമൊക്കെ മറുമരുന്നായി അദ്ദേഹം കണ്ടത് ഭഗവദ്ഗീതയെയായിരുന്നു.
എല്ലാ സങ്കടങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമുള്ള പരിഹാരം. ആധുനിക സമൂഹവും ഒരു പോരാട്ടത്തിന്റെ നടുവിലാണ്. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടം. സമൂഹത്തില്‍ ആയിരക്കണക്കിന് അര്ജ്ജുനന്മാരുണ്ട്. അവരൊക്കെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്നത് ഒരു ശ്രീകൃഷ്ണനു വേണ്ടിയാണ്. ജീവിതത്തിനുവേണ്ട പ്രായോഗിക വേദാന്തം പഠിപ്പിച്ചുകൊടുക്കുവാനുള്ള കഴിവും അറിവും തികഞ്ഞ ഒരു ശ്രീകൃഷ്ണന് ഏതോ ഒരു ഉള്‍പ്രേരണ, സ്വാമിജിയെ വീണ്ടും വീണ്ടും മുന്നോട്ടു തള്ളി. ആ കൃഷ്ണന് നീയാണ്. നിനക്ക് തീര്‍ച്ചയായും അതു ചെയ്യുവാന്‍ കഴിയും.
സ്വാമിജി തന്റെ മനസ്സില്‍ നാമ്പിട്ട ആശയത്തെക്കുറിച്ച് വെറുതെ ഒന്നു സൂചിപ്പിച്ചതേയുള്ളൂ;തപോവന്‍ മഹാരാജാവിന്റെ നെറ്റി ചുളിഞ്ഞു. അദ്ധ്യാത്മജ്ഞാനം എല്ലാവര്ക്കും പരക്കെ വിളമ്പാനുള്ള ഒരു വിഭവമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതുവേണം എന്നാഗ്രഹിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ്. അങ്ങനെയുള്ളവരാകട്ടെ യോഗ്യനായ ഗുരുവിനെ എങ്ങനെയെങ്കിലും അനേ്വഷിച്ചുകണ്ടെത്തുകയും ചെയ്യും. അപ്പോഴിതാ ഇവിടെയൊരു ഗുരു ശിഷ്യന്മാരെ അനേ്വഷിച്ചിറങ്ങാനായി ബന്ധപ്പെടുന്നു.
തുടക്കത്തില്‍ തപോവന്‍ മഹാരാജ് ചിന്മയാനന്ദ സ്വാമിയെ ഒട്ടുംതന്നെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ സ്വാമിജിയുടെ ഹൃദയം തന്റെ സഹജീവികളോടുള്ള കാരുണ്യത്താല്‍ നിറഞ്ഞു തുളുമ്പുകയായിരുന്നു. അതായത്, ആയിരക്കണക്കിനു ജനങ്ങള്‍ തന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു നില്ക്കുന്നു എന്ന തീവ്രമായ തോന്നല്‍. ഹിമാലയത്തിലെ ഏകാന്തതയില്ത്തന്നെ തുടര്‍ന്നും താമസിച്ച് കഠിനമായ തപസിലൂടെ തന്റെ ആത്മീയ തേജസ്സ് വര്‍ദ്ധിപ്പിക്കുന്നതിനേക്കാള്‍ പ്രധാനം, ജനമദ്ധ്യത്തിലേക്കിറങ്ങിചെന്ന് അവരുടെ ഇരുണ്ട മനസ്സുകളിലേക്ക് തത്വചിന്തയുടെ വെളിച്ചം പകര്‍ന്നു കൊടുക്കുകയാണ് എന്ന് സ്വാമിജിക്കു തോന്നി.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: