പത്തനംതിട്ട: കോന്നിയിലെ ആനക്കൂടിന്റെ ജനപ്രീതിയേറുന്നു. വനം-വന്യജീവി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനക്കൂടില്‍ സന്ദര്‍ശകരായി എത്തിയത് 3,30,000 പേര്. നാലുവര്‍ഷ കാലയളവില്‍ വരുമാന ഇനത്തില്‍ 82 ലക്ഷം രൂപയും ലഭിച്ചു. ഇക്കോ ടൂറിസത്തിനും വനാശ്രയ സമൂഹത്തിന്റെ ക്ഷേമത്തിനും മുന്‍ഗണന നല്കി വനംവകുപ്പ് ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളില്‍ കോന്നി ആനക്കൂട് ടൂറിസം ഭൂപടത്തില്‍ ഇടംതേടാനും വഴിയൊരുക്കി.
ആനകളെ അടുത്തറിയുവാനും അവയുമായി സംവദിക്കാനും ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി കോന്നി മാറിയിട്ടുണ്ട്. പ്രൗഡി ഉണര്‍ത്തുന്ന ആനക്കൂടും, ചെറുതും വലുതുമായ ഏഴ് ആനകളും സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമാകും. ആനയൂട്ടിനും ആന സവാരിക്കും പുറമേ ഇവയെ പരിചരിക്കാനുള്ള അവസരവും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ആനകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ മ്യൂസിയവുമുണ്ട്. ആനയുടെ അസ്ഥികൂടംമുതല് വിവിധ ശരീരഭാഗങ്ങളും ഇവയെ സംബന്ധിച്ച് വിജ്ഞാനവും വിനോദവും പകര്‍ന്ന് നല്കുന്ന ഫോട്ടോകളും ഇവിടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. എലിഫന്റ് ഷവര്‍ ബാത്ത്, കരകൗശല വിപണന യൂണിറ്റ് എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പലതും ചരിത്രത്തിന്റെ ഭാഗവുമാണ്.
1942 ല്‍ രാജഭരണകാലത്താണ് ഇപ്പോഴത്തെ ആനക്കൂട് പണിതീര്‍ത്തത്. 12.65 മീറ്റര്‍ നീളവും 8.6 മീറ്റര്‍ വീതിയുമുള്ള കൂടിന്റെ ഉയരം 7 മീറ്ററാണ്. ഒരേസമയം ആറ് ആനകളെ ചട്ടംപഠിപ്പിക്കാനുള്ള സൗകര്യമുണ്ട് കൂടിന്. കമ്പകംതടിയില് പണിതീര്‍ത്ത കൂട് തകര്‍ക്കാന്‍ കാട്ടാനകളുടെ ശൗര്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 1810 ലാണ് കോന്നിയില്‍ ആനപിടിത്തം ആരംഭിച്ചതെന്നും ചരിത്രരേഖകള്‍ പറയുന്നു. മുമ്പ് മഞ്ഞക്കടമ്പിന് സമീപം തേക്കുകഴകള്കൊണ്ട് നിര്‍മ്മിച്ച വലിയ കൂട്ടിലായിരുന്നു കാട്ടാനകളെ ചട്ടംപഠിപ്പിച്ചിരുന്നത്.പിന്നീടാണ് ഇപ്പോഴത്തെ ആനക്കൂട് നിര്‍മ്മിച്ചത്.
കല്ലാറിന്റെ തീരത്ത് 120 ഏക്കര്‍ വനഭൂമിയില്‍ ഒരു കോടി രൂപ ചെലവില്‍ നടപ്പാക്കിയ അടവി ഇക്കോ ടൂറിസം പദ്ധതിയും ശ്രദ്ധേയമാണ്. 2014 ആഗസ്റ്റില്‍ കോന്നിയില്‍ സംസ്ഥാനത്തെ ആദ്യത്തെ കുട്ടവഞ്ചി സവാരി തുടങ്ങി. 15,000 ഓളം പേര് ഇവിടം സന്ദര്‍ശിച്ചു. 10 ലക്ഷം രൂപ വരുമാനയിനത്തില്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: