സ്നേഹത്തിനു മാത്രം നിലനിര്‍ത്താനും സഫലീകരിക്കാനും കഴിയുന്ന ഒന്നാണ് സ്നേഹം. സ്നേഹിക്കുന്നതിലൂടെ മാത്രമേ സ്നേഹത്തെ വളര്‍ത്താനും പരിപോഷിപ്പിക്കാനും സാധിക്കുകയുള്ളൂ.അതായിരുന്നു സ്വാമി ചിന്മായനന്ദന്റെ മഹത്തായ ജീവിതദൗത്യം. തന്റെ നാട്ടുകാരായ എണ്ണമറ്റ സ്ത്രീപുരുഷന്മാരുടെ ഹൃദയങ്ങളില്‍ ആദ്ധ്യാത്മികമൂല്യങ്ങളും സന്മാര്ഗനിഷ്ഠകളും പുനര്‍ജ്ജീവിപ്പിക്കുക.
നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്ന വിദേശാധിപത്യം. അതിന്റെ കാല്ക്കീഴില് അമര്‍ന്നുകിടന്നിരുന്ന ഇന്ത്യക്കാര്‍ തങ്ങളുടെ സ്വന്തം മതത്തെ മാനിക്കാന്‍ മറന്നുതുടങ്ങിയിരുന്നു. അതിന്റെ സാരം ഉള്‍ക്കൊള്ളാന്‍ വിമുഖത കാട്ടിയിരുന്നു. ഭാരതീയമായ തത്വചിന്തയോടോ സംസ്കാരത്തോടോ അവര്‍ക്ക് ലവലേശം താല്പര്യമുണ്ടായിരുന്നില്ല. മറുനാട്ടില്‍ നിന്നുവന്ന് ഈ നാട് കൈയടക്കി വാണിരുന്ന വിദേശീയരുടെ ഭാഷയോടും സംസ്കാരത്തോടുമായിരുന്നു അവര്‍ക്ക് ആഭിമുഖ്യം. സ്വന്തം രാഷ്ട്രത്തെപ്പറ്റി ഉണ്ടായിരിക്കേണ്ട ആദരാഭിമാനങ്ങള്‍ തീരെ ഒളിമങ്ങി കിടക്കുകയായിരുന്നു.
സ്വന്തം നാടിനോടും നാട്ടുകാരോടുമുള്ള അവജ്ഞ. അതും പലയിടത്തും പ്രകടമായിരുന്നു. ഇങ്ങനെയായാല്‍ പോരാ. സ്വാമിജി ഒരു ദൃഢവ്രതം തന്നെയെടുത്തു. ജനഹൃദയങ്ങളില്‍ പുതിയൊരു ഉണര്‍വും ആത്മവിശ്വാസവും ജനിപ്പിക്കണം. സ്വന്തം സംസ്കാരത്തെക്കുറിച്ച് അവബോധവും അഭിമാനവും ഉണര്‍ത്തണം. അതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം നമ്മുടെ ആദ്ധ്യാത്മികഗ്രന്ഥങ്ങളുടെ ആഴവും സൗന്ദര്യവും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണെന്ന് അദ്ദേഹത്തിനു പൂര്‍ണബോദ്ധ്യമുണ്ടായിരുന്നു. നഗരവാസികളായ വിവരവും വിദ്യാഭ്യാസവുമുള്ള ജനങ്ങള്‍. അവരുടെ മനസ്സില്‍ സനാതനധര്‍മ്മത്തിന്റെ, ദേശാഭിമാനത്തിന്റെ തിരികൊളുത്തുക. അതായിരുന്നു സ്വാമിജിയുടെ ലക്ഷ്യം.
എല്ലാ പുതിയ സംരംഭങ്ങളിലും പതിവുള്ളതുപോലെ, പല കോണുകളില്‍നിന്നും ചിന്മയാനന്ദ സ്വാമിയുടെ ശ്രമങ്ങള്‍ക്കുനേരെ എതിര്‍പ്പുകളുയര്‍ന്നു. ഒരു ആത്മീയനവോത്ഥാനത്തിനുള്ള സമയം ഇതല്ല. പല വ്യവസായ പ്രമുഖന്മാരും വാദിച്ചു. മനസ്സുകൊണ്ട് ഇന്ത്യ ഇനിയും അതിനു തയ്യാറായിട്ടില്ല. കാരണം, സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. രാഷ്ട്രീയവും സാമ്പത്തികവുമായി പല പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടുക്കൊണ്ടിരിക്കുന്ന കാലമാണ്. ഇതിനേക്കാള്‍ രൂക്ഷമായ പ്രതിഷേധമുയര്‍ന്നത് ബ്രാഹ്മണ സമുദായത്തില്‍നിന്നായിരുന്നു.
അതുവരെയും വേദ- ശാസ്ത്ര പഠനം ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്നു. തന്റേടിയായ ഒരു ചെറുപ്പക്കാരന് ദൈവികമായ അറിവുകള്‍ സാമാന്യ ജനങ്ങള്‍ക്കിടയില്‍ യാതൊരു വിവേചനവുംകൂടാതെ വിതരണം ചെയ്യാന്‍ ഒരുമ്പെടുക. അതവര്‍ക്ക് സഹിക്കാനായില്ല. സംസ്കൃത ഭാഷയിലുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ മ്ലേഛഭാഷയായ ഇംഗ്ലീഷില്‍ വ്യാഖ്യാനിക്കുവാനാണ് സ്വാമിജിയുടെ പുറപ്പാട് എന്നുകൂടി കേട്ടപ്പോള്‍ അവര്‍ കൂടുതല്‍ പ്രകോപിതരായി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: