ന്യൂദല്‍ഹി: ബ്രിട്ടീഷ് സര്‍ക്കാരിനോട് യാത്രാ രേഖകള്‍ നല്‍കണമെന്ന ലളിത് മോഡിയുടെ അപേക്ഷയില്‍ ഇടപെട്ടത് മാനുഷീക പരിഗണന വെച്ച് മാത്രമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. അര്‍ബുദ ബാധിതയായ ഭാര്യയുടെ ശസ്ത്രക്രിയയ് ക്കായി പോര്‍ച്ചുഗലില്‍ പോകാനാണ് ലളിത് മോഡി യാത്രാ രേഖകള്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത് സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി.
ശസ്ത്രക്രിയയ്ക്ക് സമ്മതപത്രം ഉള്‍പ്പെടെയുള്ള പേപ്പറുകള്‍ ഒപ്പിട്ടു നല്കാന് തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് ലളിത് മോഡി വ്യക്തമാക്കിയിരുന്നു. 2014 ജൂലൈയിലാണ് ഇതുമായി ബന്ധപ്പെട്ട് ലളിത് മോഡിയുമായി ആശയവിനിമയം നടത്തിയത്.
രേഖകള്‍ വിട്ടു നല്കാന് ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറായിരുന്നതായും എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ബാധിക്കുമെന്ന യുപിഎ സര്‍ക്കാരിന്റെ ഭീഷണിക്ക് മുന്നില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നും ലളിത് മോഡി അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് മാനുഷീക പരിഗണന വെച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് നിര്‍ദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഇത്തരമൊരു സാഹചര്യത്തില്‍ ഒരു ഇന്ത്യന്‍ പൗരന്റെ യാത്രാ രേഖകള്‍ വിട്ടു നല്‍കുന്നത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ബാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ ലളിത് മോഡിക്ക് അനുകൂലമായി ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചതും സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി.
പാസ്പോര്‍ട്ട് തടഞ്ഞുവെയ്ക്കാനുളള യുപിഎ സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നുമായിരുന്നു ഹൈക്കോടതി വിധിയെന്നും മന്ത്രി പറഞ്ഞു. ഐപിഎല്‍ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നാണ് ലളിത് മോഡി ബ്രിട്ടനിലേക്ക് കടന്നത്.
ലളിത മോഡിക്കെതിരായ കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉള്‍പ്പടെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്രാ രേഖകള്‍ വിട്ടുകൊടുക്കാന്‍ ഇടപെട്ടതിനെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചത്.
സുഷമാ സ്വരാജിന്റെ പ്രസ്താവന
ഭാര്യ കാന്‍സര്‍ ബാധിതയാണെന്നും ആഗസ്ത് 4ന് പോര്‍ച്ചുഗലില്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണെന്നും അറിയിച്ച് 2014 ജൂലൈ മാസത്തില്‍ ലളിത് മോദി എന്നോട് സംസാരിച്ചിരുന്നു. അനുമതി പത്രത്തില്‍ ഒപ്പുവെയ്ക്കുന്നതിനായി താനവിടെ എത്തേണ്ടതുണ്ടെന്ന് ലളിത് മോദി എന്നോട് പറഞ്ഞു.
യാത്രാനുമതിക്കായി ലണ്ടനിലെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ യാത്രാനുമതി നല്‍കുന്നതിനായി തയ്യാറാണെന്നും ലളിത് മോദി അറിയിച്ചു. എന്നാല്‍ ഭാരത-യുകെ നയതന്ത്രബന്ധത്തെ ബാധിക്കുമെന്നും ലളിത് മോദിക്ക് പുറത്തേക്ക് പോകുന്നതിന് അനുമതി നല്‍കരുതെന്നുമുള്ള മുന്‍യുപിഎ സര്‍ക്കാരിന്റെ നിലപാടാണ് പ്രശ്നമെന്നും ലളിത് മോദി പറഞ്ഞു.
ഇക്കാര്യം കണക്കിലെടുത്ത താന്‍, മനുഷ്യത്വത്തിന്റെ പേരില്‍ ബ്രിട്ടന്റെ നിയമമനുസരിച്ച് ലളിത് മോദിയുടെ അപേക്ഷ പരിഗണിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് അഭിപ്രായപ്പെട്ടു. ലളിത് മോദിക്ക് യാത്രാനുമതി നല്കാന് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിക്കുന്നതില്‍ ഭാരതത്തിന് എതിര്‍പ്പില്ലെന്നും അറിയിച്ചു.
ബ്രിട്ടീഷ് എംപി കെയ്ത് വാസ് തന്നെ വിളിച്ചപ്പോഴും താന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുമായി സംസാരിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള അടിയന്തിര സാഹചര്യത്തില്‍ മനുഷ്യത്വത്തിന്റെ പേരില്‍ ഒരു ഭാരത പൗരനെ സഹായിക്കുന്നത് ഇരു രാജ്യങ്ങളുടേയും ബന്ധത്തെ ബാധിക്കില്ലെന്നും വാസിനോട് പറഞ്ഞു.
ഇതിനു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ദല്‍ഹി ഹൈക്കോടതി ലളിത് മോദിയുടെ പാസ്പോര്‍ട്ട് തടഞ്ഞുവെച്ച നടപടി റദ്ദാക്കിയിരുന്നു. ജ്യോതിര്‍മയി കൗശലിന്റെ സസക്സ് യൂണിവേഴ്സിറ്റിയിലെ നിയമപഠന പ്രവേശനം യോഗ്യതയുടെ അടിസ്ഥാനത്തില്‍ സാധാരണ നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമാണ്. താന്‍ മന്ത്രിയാകുന്നതിന് മുമ്പ് 2013ലാണത്.
ലളിത് മോദി ലണ്ടനിലാണ്. ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം പോര്‍ച്ചുഗലില്‍ നിന്നും ലണ്ടനില്‍ മടങ്ങിയെത്തി. എന്താണ് ഞാന്‍ മാറ്റിയെന്ന് പറയുന്നത്. എന്തു പ്രയോജനമാണ് ഞാന്‍ ലളിത് മോദിക്ക് നല്‍കിയത്, ഭാര്യയുടെ ശസ്ത്രക്രിയയുടെ സമ്മതപത്രത്തില്‍ ഒപ്പിടാന്‍ അവസരമൊരുക്കി എന്നതല്ലാതെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: