വാല്പ്രെയ്സോ (ചിലി): പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബൊളീവിയക്ക് കോപ്പ അമേരിക്കയില്‍ ആദ്യ വിജയം. ഇന്നലെ ഗ്രൂപ്പ് എയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇക്വഡോറിനെയാണ് ബൊളീവിയ അട്ടിമറിച്ചത്. ഇക്വഡോറിനെതിരായ ഈ വിജയം മറ്റൊരു ചരിത്രവുമാണ്. ഗോള്‍കീപ്പര്‍ റോമെല്‍ ഹാവിയര്‍ ക്വിനോനെസിന്റെ അത്യുജ്ജ്വല പ്രകടനവും ഇക്വഡോറിന്റെ നിര്‍ഭാഗ്യവും കണ്ട പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ബൊളീവിയയുടെ ചരിത്രം കുറിച്ച ജയം. കോപ്പ അമേരിക്ക ഫുട്ബോളില്‍ 1949ലാണ് ബൊളീവിയ ഇതിന് മുന്‍പ് അവസാനമായി ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. ഇന്നലെ ആദ്യപകുതിയിലാണ് ബൊളീവിയ മൂന്നുഗോളുകളും നേടിയത്.
കണക്കുകളിലും മുന്നേറ്റങ്ങളിലും ഇക്വഡോര്‍ തന്നെയായിരുന്നു മുന്നില്‍. കളിയുടെ 73 ശതമാനവും പന്ത് നിയന്ത്രലിക്കുകയും പത്തോളം തവണ ബൊളീവിയന്‍ പോസ്റ്റിലേക്ക് പന്തടിച്ചിട്ടും നേടാനായത് രണ്ട് ഗോള്‍ മാത്രം. എന്നാല്‍ ബൊളീവിയക്ക് ലഭിച്ച നാല് അവസരങ്ങളില്‍ മൂന്നും ലക്ഷ്യം കണ്ടു. ഈ ജയത്തോടെ ബൊളീവിയയുടെ പോയിന്റ് നാലായി.
ആദ്യ മത്സരത്തില്‍ മെക്സിക്കോയോട് സമനിലപാലിച്ച ബൊളീവിയ ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്തി. അതേസമയം ആദ്യ മത്സരത്തില്‍ ആതിഥേയരായ ചിലിയോട് മടക്കമില്ലാത്ത രണ്ട് ഗോളിന് തോറ്റ ഇക്വഡോര്‍ ഗ്രൂപ്പില്‍ ഏറ്റവും അവസാനമാണ്. പരാജയത്തോടെ നോക്കൗട്ട് റൗണ്ടില്‍ കടക്കാമെന്ന ഇക്വഡോറിന്റെ പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചു.
കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ഇക്വഡോറിനെ ഞെട്ടിച്ച് ബൊളീവിയ ലീഡ് നേടി. മനോഹരമായൊരു ഹെഡ്ഡറിലൂടെ റൊണാള്‍ഡ് റാള്ഡെസാണ് ബൊളീവിയയെ ആദ്യം മുന്നിലെത്തിച്ചത്. സ്മെഡ്ബെര്ഗ് എടുത്ത കോര്‍ണര്‍ കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റാള്ഡെസ് തലകൊണ്ട് കുത്തി വലയിലെത്തിച്ചു. ഒരു ഗോളിന് പിന്നിലായതോടെ ഇക്വഡോര്‍ എന്നര് വലന്‍സിയയുടെ നേതൃത്വത്തില്‍ കനത്ത ആക്രമണങ്ങള്‍ എതിര്‍ഗോള്‍മുഖത്ത് അഴിച്ചുവിടുകയും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ അതെല്ലാം പാഴായിപ്പോയി. ഇക്വഡോര്‍ തുറന്ന അവസരങ്ങള്‍ തുലച്ചുകൊണ്ടിരിക്കെ പതിനെട്ടാം മിനിറ്റില്‍ ബൊളീവിയ വീണ്ടും മുന്നിലെത്തി.
ഇക്കുറി സ്മെഡ്ബര്ഗിന്റെ വകയായിരുന്നു ഗോള്‍. ബൊളീവിയന്‍ ഡിഫന്‍ഡര്‍ നല്കിയ പിഴച്ച പാസ് പിടിച്ചെടുത്ത മാര്‍ട്ടിന്‍സ് അത് സ്മെഡ്ബര്ഗിന് നല്കി. സ്പെഡ്ബര്ഗിന്റെ ഷോട്ട് പിഴക്കാതെ വലയില്‍ കയറുകയും ചെയ്തു (2-0). രണ്ട് ഗോളുകള്‍ക്ക് പിന്നിലായിട്ടും ഇക്വഡോര്‍ മുന്നേറ്റനിര തകര്‍പ്പന്‍ പ്രകടനം നടത്തി. എന്നാല്‍ സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മയാണ് അവര്‍ക്ക് തിരിച്ചടിയായത്. ഇതിനിടെ 38-ാം മിനിറ്റില്‍ അവര്‍ക്ക് ലഭിച്ച പെനാല്‍റ്റിയും പാഴായി. എന്നര് വലന്‍സിയ എടുത്ത കിക്ക് ബൊളീവിയന്‍ ഗോള്‍കീപ്പര്‍ റോമല്‍ ക്യുയോനസ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. വലന്‍സിയ എടുത്ത ആദ്യ കിക്ക് വലയില്‍ കയറിയെങ്കിലും റഫറി അനുവദിച്ചില്ല. തുടര്‍ന്ന് രണ്ടാമതും കിക്കെടുത്ത വലന്‍സിയയുടെ ഷോട്ടാണ് ബൊളീവിയന്‍ ഗോളി തടുത്തിട്ടത്. അധികം കഴിയും മുന്നേ ബൊളീവിയക്കും പെനാല്‍റ്റി ലഭിച്ചു. ബോക്സിനുള്ളില്‍വച്ച് അപകടകരമായ രീതിയല്‍ കാലുയര്‍ത്തി എറാസോ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചതിനായിരുന്നു സ്പോട്ട് കിക്ക്. മാഴ്സെലോ മാര്‍ട്ടിന്‍സ് എടുത്ത കിക്കിന് മുന്നില്‍ ഇക്വഡോറിന്റെ കീപ്പര്‍ ഡോമിനിഗസ് നിസ്സഹായനായിരുന്നു. ഇതോടെ ആദ്യപകുതിയില്‍ ഇക്വഡോറിനെതിരെ ബൊളീവിയക്ക് 3-0ന്റെ ലീഡ്.
മൂന്ന് ഗോളുകള്‍ക്ക് പിന്നിലായിട്ടും രണ്ടാം പകുതിയില്‍ മറ്റൊരു ഇക്വഡോറിനെയാണ് മൈതാനത്ത് കണ്ടത്. അവരുടെ നീക്കങ്ങള്‍ കൂടുതല്‍ മൂര്‍ച്ചയും ലക്ഷ്യബോധവും കൈവന്നു. 48-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോള്‍ മടക്കുകയും ചെയ്തു. ബൊളീവിയന്‍ പ്രതിരോധനിര താരം പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ വീഴ്ച മുതലെടുത്ത് എന്നര് വലന്‍സിയയാണ് ഗോള്‍ നേടിയത്. ഇതോടെ ഊര്‍ജ്ജം ഇരട്ടിച്ച ഇക്വഡോര്‍ ബൊളീവിയന്‍ പ്രതിരോധത്തെ കശക്കിയെറിഞ്ഞ് വലന്‍സിയയും ബൊലാനോസും മോണ്ടെറോയും തുടര്‍ച്ചയായി എതിര്‍ഗോള്‍മുഖത്ത് ഭീതി പടര്‍ത്തി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 81-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ നിന്ന് നൊബോവ കൊടുത്ത ഷോര്‍ട്ട് പാസ് ഇക്വഡോര്‍ ഏരിയയുടെ മധ്യത്തില്‍ നിന്ന് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ബൊലാനോസ് വലയിലേക്ക് തിരിച്ചുവിട്ടു. അതുവരെ മികച്ച പ്രകടനം നടത്തിയ ഗോളിപാതിവഴിയില് നിന്ന് ഒരു കരുത്തുറ്റ ബുള്ളറ്റിലൂടെ വലയിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു ബൊലാനോസ്. അതുവരെ ഇക്വഡോര്‍ താരങ്ങള്‍ക്ക് മുന്നില്‍ മഹാമേരുകണക്കെ നിലയുറപ്പിച്ച ഗോളി കുയോനസിന്റെ മിടുക്കൊന്നും ആ ഷോട്ടിന് മുന്നില്‍ വിലപ്പോയില്ല. ഉയര്‍ന്നു പറന്ന ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയില്‍.
നാല് മിനിറ്റിനുശേഷം ഇക്വഡോര്‍ സമനില കണ്ടെത്തിയെന്ന് കരുതിയെങ്കിലും നൊബോവ തൊടുത്ത ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ മറ്റൊരു തകര്‍പ്പന്‍ രക്ഷപ്പെടുത്തലും കൂടി ബൊളീവിയന്‍ ഗോളി നടത്തിയതോടെ ഇക്വഡോറിന്റെ സമനിലയെന്ന മോഹവും പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: