ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിട നികുതിയോടൊപ്പം പിരിച്ചെടുക്കുന്ന ലൈബ്രറി സെസ് തുക വകമാറ്റി ചെലവഴിക്കുന്നു, കാഴ്ചക്കാരായി സര്‍ക്കാര്‍. കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു ലഭിക്കാനുള്ളത്. ഇരു മുന്നണികളും ഭരണം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തുന്നതിനാല്‍ ഇക്കാര്യത്തില്‍ ആരും ഇടപെടാന്‍ തയ്യാറാകുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ കേരളാ ലൈബ്രറീസ് ആക്ട് 1986 പ്രകാരം സംസ്ഥാന ബജറ്റിന്റെ ഒരു ശതമാനത്തില്‍ കുറയാത്ത തുക സര്‍ക്കാര്‍ ഗ്രന്ഥശാലാ സംഘത്തിനു ഗ്രാന്റായി നല്‍കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന കെട്ടിട നികുതിയുടെ അഞ്ചുശതമാനം ലൈബ്രറി സെസായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു നല്‍കണമെന്നുമാണു നിബന്ധന. ഇതനുസരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനികുതി ഈടാക്കുന്നതിനോടൊപ്പം ലൈബ്രറി സെസും ഈടാക്കുന്നുണ്ട്. എന്നാല്‍ ഈ തുക ബന്ധപ്പെട്ട സെക്രട്ടറിമാര്‍ ലൈബ്രറി കൗണ്‍സിലിലേയ്ക്ക് അടയ്ക്കാറില്ല.
പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ തുക ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ നല്‍കുന്നതിനായി വകമാറ്റുകയാണെന്നാണ് പരാതി. ലൈബ്രറി സെസ് കുടിശിക വരുത്തിയാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നു സര്‍ക്കാര്‍ സര്‍ക്കുലറുണ്ടെങ്കിലും ലൈബ്രറി സെസ് അടക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനാസ്ഥ തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ മുഴുവന്‍ നഗരസഭകളും ലൈബ്രറി സെസ് അടയ്ക്കുന്നതില്‍ വീഴ്ചവരുത്തി.
ആലപ്പുഴ നഗരസഭ 2012-13 സാമ്പത്തികവര്‍ഷം മുതലുള്ള ലൈബ്രറി സെസ് അടയ്ക്കാനുണ്ട്. ഇത് ഏകദേശം രണ്ടുകോടിയോളം വരും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭകള്‍ 2011 സാമ്പത്തിക വര്‍ഷംമുതലുള്ള സെസ് അടയ്ക്കാനുണ്ട്. ജില്ലയിലെ 73 പഞ്ചായത്തുകളില്‍ ഭൂരിഭാഗവും സെസ് അടയ്ക്കുന്നതില്‍ കുടിശികയുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക വിനിയോഗിച്ചാണ് സംസ്ഥാനത്തെ എണ്ണായിരത്തോളം ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്കു അലവന്‍സ് നല്‍കുകയും ഗ്രന്ഥശാലകള്‍ക്കു പുസ്തകഗ്രാന്റ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുടിശിക ലഭിക്കാത്തതു ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. കൂടാതെ ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ക്ക് സമാന്തരമായി എല്ലാ ജില്ലകളിലും സിപിഎം നിയന്ത്രണത്തില്‍ ജില്ലാ ലൈബ്രറി വികസന സമിതികള്‍ രൂപികരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ലൈബ്രറി കൗണ്‍സിലുകള്‍ നേരിട്ട് നടത്തിയിരുന്ന പുസ്തകോത്സവങ്ങള്‍ ഇപ്പോള്‍ നടത്തുന്നത് വികസന സമിതികളാണ്.
പുസ്തകോത്സവങ്ങളില്‍ നിന്നും ലഭിക്കുന്ന തുക സിപിഎം നിയന്ത്രണത്തിലുള്ള സമിതികള്‍ അവര്‍ക്ക് തോന്നുന്നത് പോലെ ചെലവഴിക്കുകയാണ്. ലൈബ്രറി കൗണ്‍സിലിന് ലഭിക്കേണ്ട പണമാണ് രാഷ്ടീയ താത്പര്യങ്ങള്‍ അനുസരിച്ച് ചെലവഴിക്കുന്നത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ തന്നെയാണ് ഇത്തരത്തില്‍ സമാന്തര പ്രവര്‍ത്തനം നടത്തി കൗണ്‍സിലിന് ലഭിക്കേണ്ട പണം പോലും ഇല്ലായ്മ ചെയ്യുന്നതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: