കൊച്ചി: അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വേ പദ്ധതികള്‍ക്കുള്ള കേരളത്തിന്റെ വിഹിതം രണ്ടിരട്ടിയാക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഡെമു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബജറ്റില്‍ കേരളത്തിനുള്ള റെയില്‍ വിഹിതം ഇരട്ടിയാക്കിയിരുന്നു. പാതയിരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കാതെ കേരളത്തിന് ട്രെയിന്‍ അനുവദിക്കുന്നതില്‍ അര്‍ത്ഥമില്ല. പുതിയ പദ്ധതികളേക്കാള്‍ പാതയിരട്ടിപ്പിക്കലിനാണ് കേരളത്തില്‍ മുന്‍ഗണന നല്‍കുന്നത്. പുതിയ പദ്ധതികള്‍ ഇല്ലെന്ന് ഇതിനര്‍ത്ഥമില്ല.
സംസ്ഥാനത്തിന്റെയോ നിയോജക മണ്ഡലത്തിന്റെയോ അടിസ്ഥാനത്തിലല്ല പദ്ധതികള്‍ അനുവദിക്കുന്നത്. രാഷ്ട്രീയ പരിഗണനക്ക് പകരം ദേശീയ കാഴ്ചപ്പാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇത്തവണത്തെ റെയില്‍ ബജറ്റ് ഈ ലക്ഷ്യത്തോടെയുള്ളതാണ്.
നിരവധി അപര്യാപ്തതകളുടെ നടുവിലാണ് റെയില്‍വേ സംവിധാനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച സംവിധാനം തന്നെയാണ് ഇന്നും റെയില്‍വേയിലുള്ളത്. റെയില്‍വേ ആധുനികവത്കരിക്കേണ്ടതുണ്ട്. സര്‍വ്വീസ് മെച്ചപ്പെടുത്താനും പദ്ധതികള്‍ പൂര്‍ത്തിയാക്കാനും പണം വേണം. നിക്ഷേപത്തിലൂടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. അഞ്ച് വര്‍ഷത്തിനുള്ളില്‍ 8.50 ലക്ഷം കോടിയുടെ നിക്ഷേപം റെയില്‍വേയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ നിക്ഷേപം വന്നാല്‍ മാത്രമേ പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കു. ദേശീയ കാഴ്ചപ്പാടോട് കൂടിയാണ് നിക്ഷേപം നടത്തുന്നത്. പദ്ധതികള്‍ നടപ്പിലാക്കുകയെന്നതും വെല്ലുവിളിയാണ്. പ്രധാന പ്രശ്നങ്ങള്‍ കണ്ടെത്തി പണം ചെലവഴിക്കണം. റെയില്‍വേയുടെ പതിവ് പ്രശ്നങ്ങള്‍ ഇല്ലാതാകുന്നത് കേരളത്തിനും ഗുണകരമാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ വേഗതയും കൃത്യതയും പാലിക്കുന്ന കാര്യക്ഷമമായ കരുത്തുറ്റ സംവിധാനത്തിലേക്ക് റെയില്‍വേയെ എത്തിക്കും.
ചരക്ക് ട്രെയിനുകളിലും സമയക്രമം കൊണ്ടു വരുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ചരക്കയക്കുന്ന കേരളത്തിന് ഇത് ഏറെ പ്രയോജനകരമാകും. റെയില്‍വേയുടെ നിരവധി പദ്ധതികള്‍ കേരളത്തില്‍ നടന്നുവരുന്നുണ്ട്. ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ കേരളത്തിന് പ്രഥമ പരിണന നല്‍കിയിരുന്നു. ജനസാന്ദ്രത ഏറെയുള്ള കേരളത്തിന്റെ റെയില്‍വേ വികസനത്തിന് പ്രത്യേക കാഴ്ചപ്പാട് ആവശ്യമാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഡെമു സര്‍വ്വീസിന് തുടക്കം കുറിക്കാനായതില്‍ സന്തോഷമുണ്ട്. ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്റെയും ഹാര്‍ബര്‍ സ്റ്റേഷന്റെയും നവീകരണം പൂര്‍ത്തിയായാല്‍ എയര്‍കണ്ടീഷനോട് കൂടിയ ഡെമു തന്നെ കൊച്ചിക്ക് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയില്‍ പദ്ധതി കേരളം ഉപേക്ഷിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പിന്നീട് പറഞ്ഞു. കേരളത്തില്‍ റെയില്‍വേ ചുമതലയുള്ള മന്ത്രി ആര്യാടന് മുഹമ്മദ്, പ്രൊഫ.കെ.വി. തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ, മേയര്‍ ടോണി ചമ്മിണി, ബിജെപി ജില്ലാ പ്രസിഡണ്ട് പി.ജെ.തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: