അത്യാധുനികമായ ഇന്നത്തെ യുവജനങ്ങള്‍, കര്‍മ്മോത്സുകരും ബുദ്ധിശാലികളുമായ സ്ത്രീപുരഷന്മാര്‍, അവര്‍ക്കുമുണ്ട്. ഭഗവദ്ഗീതയില്‍ നിന്നും ഏറെ പഠിക്കുവാന്‍, ആധുനിക സമൂഹത്തിനും ഭഗവദ്ഗീതക്കുമിടയില് വിട്ടുനില്‍ക്കുന്ന ഒരേയൊരു കണ്ണി യോഗ്യനായ ഒരു ഗുരുനാഥന്റെ അഭാവം മാത്രം. ഗീതയെ വേണ്ടവിധത്തില്‍ അപഗ്രഥിച്ച് ശാസ്ത്രീയാവബോധമുള്ള ആധുനിക മനസ്സിന് അനുയോജ്യമായ വിധത്തില്‍ അതിലെ അമൂല്യതത്വങ്ങള് പകര്‍ന്നുകൊടുക്കുവാന്‍ തക്ക അറിവും കഴിവുമുള്ള ഒരാചാര്യന്,അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഏറ്റവും ആവശ്യമുള്ളതും അതുതന്നെയായിരുന്നു.
ആ വിട്ടുപോയ കണ്ണിയുടെ സ്ഥാനം സ്വാമിജി ഏറ്റെടുത്തപ്പോള്‍ ഋഷിപാരമ്പര്യത്തിലും വൈദികപരിശീലനത്തിലും സ്വാമിജിയുടെ മനസ്സും ബുദ്ധിയും വളര്‍ന്നു. എന്നാല്‍ അതേസമയം വേദാന്തത്തിലെ സൂക്ഷ്മതത്വങ്ങള്‍ ശാസ്ത്രബോധത്തിനനുസൃതമായി യുക്തിയുക്തം പ്രതിപാദിക്കാനുള്ള അറിവും കഴിവും സ്വാമിജിക്ക് സ്വായത്തമായിരുന്നു. ഇംഗ്ലീഷുവിദ്യാഭ്യാസം നേടിയ പ്രൗഢമായ ഒരു തലമുറ. അവനവന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ. എന്നാല്‍ പാശ്ചാത്യമായ എന്തിനോടും അളവറ്റ ഭ്രമവും ആദരവും. ഇവയെല്ലാം ഉള്‍ക്കൊണ്ട ഒരു സമൂഹത്തെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് സ്വന്തം ലക്ഷ്യമായി സ്വാമിജി ഏറ്റെടുത്തത്.
തന്റെ പ്രിയപ്പെട്ട ശിഷ്യന് സമതലത്തിലെ നഗരങ്ങളിലും പട്ടണങ്ങളിലും അദ്ധ്യാത്മവിദ്യ പ്രചരിപ്പിച്ചുകൊണ്ട് പ്രഖ്യാതനായിക്കൊണ്ടിരുന്ന കാലം, ഗുരുനാഥനായ തപോവന്‍ മഹാരാജ് ഹിമാലയത്തിലുള്ള തന്റെ കുടീരത്തില്ത്തന്നെ കഴിയുകയായിരുന്നു, ആദ്ധ്യാത്മിക കൃതികളുടെ രചനയില്‍ മുഴുകി, തന്നെത്തേടി ആ എളിയ കുടീരത്തിലേക്കു അപ്പോഴപ്പോഴായി വന്നെത്തിക്കൊണ്ടിരുന്ന ആദ്ധ്യാത്മികവിദ്യാര്ത്ഥികള്ക്ക് വേദശാസ്ത്രങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. എന്നാല്‍ ഏറെ സമയവും മഹാരാജ് കഴിഞ്ഞിരുന്നത് ധ്യാനനിമഗ്നനായിട്ടായിരുന്നു. വാര്‍ദ്ധക്യത്തോടൊപ്പം അദ്ദേഹത്തിന്റെ വിഭൂതിയും വളര്‍ന്നുകൊണ്ടിരിക്കുന്നു. സ്വാമിജി അവസരം കിട്ടുമ്പോഴെല്ലാം തന്റെ ഗുരുനാഥനെ കണ്ടു വന്ദിക്കുവാന്‍ ചെല്ലുമായിരുന്നു.
അങ്ങിനെയൊരിക്കല്‍, തപോവന്‍ മഹാരാജ് തീരെ സുഖമില്ലാതെ കിടന്നിരുന്നകാലം. സ്വാമിജി തന്റെ എല്ലാ പരിപാടികളും മാറ്റിവെച്ച് ഒരുമാസം മുഴുവന്‍ ഗുരു ശുശ്രൂഷക്കായി തപോവന്കുടിയില് തന്നെ താമസിച്ചു. സ്വതവേ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ഗുരു മഹാരാജ് അന്ന് ചിന്മയനെ പ്രശംശിച്ച് വാചാലനായി. ജനഹൃദയങ്ങളിലേക്ക് വേദാന്തത്തിന്റെ വെളിച്ചമെത്തിച്ചു കൊടുക്കുക ഇതിലും മഹത്തായ ഒരു ജനസേവനം വേറെയില്ല. ഗുരുനാഥന്റെ ശരീരം അനുദിനം ദുര്ബലമായിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇനി അധികനാള്‍ തന്റെ കണ്‍മുമ്പിലുണ്ടാവില്ല എന്ന് സ്വാമിജിക്ക് ബോദ്ധ്യമായി. അദ്ദേഹത്തിന് കണ്ണീരടക്കാനായില്ല. ചിന്മയാ…….. തപോവന്‍ മഹാരാജ് പറഞ്ഞു. നമ്മള് ജനിക്കുമ്പോള്‍ കൂടെപിറക്കുന്നതാണ് മരണവും, ദാ ഇപ്പോള്‍ അവന് എന്നെ കൂട്ടിക്കൊണ്ടുപോകാനായി വരികയാണ്. ഇവിടെ എത്ര ശാന്തമായൊരു ജീവിതമാണ് ഈ കാലമത്രയും ഞാന്‍ നയിച്ചത്. ഗംഗാമാതാവിന്റെ അനശ്വരമായ സംഗീതത്തിന്റെ അലയൊലികള്‍ കേട്ടുകൊണ്ട് ഇനി ഞാന്‍ ശാന്തമായിത്തന്നെ മരിക്കുകയല്ലേ വേണ്ടത്. കരയരുത് കുഞ്ഞേ, തിരിച്ചുപോയി നിന്റെ ശ്രമങ്ങള്‍ തുടരൂ.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: