മനുഷ്യാവകാശം എന്താണെന്ന് തിരിച്ചറിയാന്‍ ഒരുപക്ഷെ, അടിയന്തരാവസ്ഥ കാരണമായി എന്ന് പറയാനാവും. കാരണം ലോകംകണ്ട ഏറ്റവും മ്ലേച്ഛമായ മനുഷ്യാവകാശലംഘനമായിരുന്നു 1975-77 കാലഘട്ടത്തില്‍ ഭാരതത്തില്‍ നടമാടിയത്. 21 മാസക്കാലം ഭാരതത്തിന്റെ അസ്തിത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ തടങ്കല്‍പാളയത്തില്‍ പാര്‍പ്പിച്ച സ്ഥിതിയായിരുന്നു. മാനവികതയ്ക്കും മനുഷ്യത്വത്തിനും സര്‍വ്വോപരി മനുഷ്യന് എന്ന അവസ്ഥയ്ക്കും നേരെ നടന്ന കൊടും ക്രൂരതകള്‍ ഇന്നത്തെ യുവജനങ്ങള്‍ക്ക് തീരെ അറിവുണ്ടാവുകയില്ല. കരാളമായ ആ ദുര്‍ദ്ദിനങ്ങള്‍ ഓര്‍ക്കുമ്പോള്‍പോലും ഇന്ന് ഭീതി നിറയുന്നുണ്ട് അന്നത്തെ തലമുറയ്ക്കുള്ളില്‍.
ഇന്ദിരാഗാന്ധിയെന്ന കൊടിയ സ്വേച്ഛാധിപതിയുടെ താളത്തിനൊത്ത് തുള്ളുന്നവരായിരുന്നു അന്ന് കോണ്ഗ്രസ്സുകാര്. അവരായിരുന്നു ക്രമസമാധാനവും മറ്റും നിയന്ത്രിച്ചിരുന്നത്.
പ്രതിപക്ഷനേതാക്കളെ ഒന്നടങ്കം തടവില്‍പാര്‍പ്പിക്കുകയും ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ‘ഇന്ത്യയെന്നാല്‍ ഇന്ദിര’ എന്ന തരത്തിലേക്ക് രാജ്യത്തിന്റെ സകല വകുപ്പുകളേയും ഉടച്ചുവാര്‍ത്തു. ഖദറന്റെ കരാളമായ മുഖം അന്ന് ശരിക്കും കണ്ടത് ജനാധിപത്യത്തിന്റെ ജീവശ്വാസം അനിവാര്യമാണെന്ന് കരുതുന്നവരായിരുന്നു. അവരെ നാടൊട്ടുക്കും വേട്ടയാടിപ്പിടിക്കുകയും അങ്ങേയറ്റത്തെ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു.
ഭാരതത്തില്‍ പ്രതിപക്ഷം വേണ്ടെന്ന തരത്തിലേക്ക് ഇന്ദിരാഗാന്ധിയും അവരുടെ സില്‍ബന്തികളും കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചു. തന്റെ സര്വ്വാധിപത്യത്തിന് അടിത്തറയൊരുക്കാനായിരുന്നു കോടതിയുടെ പ്രഹരമേറ്റ ഇന്ദിര അടിയന്തരാവസ്ഥയെന്ന മാരകായുധം പുറത്തെടുത്തത്. ചോരക്കൊതി അവരെ മത്തുപിടിപ്പിച്ചു. അവരുടെ ഇംഗിതത്തിനനുസരിച്ച് ചാടിക്കളിക്കാന്‍ കോണ്‍ഗ്രസ്സിന്റെ തലമൂത്ത കുട്ടിരാമന്മാര്വരെ ഉണ്ടായി. രാജ്നാരായണ്‍ നല്കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ പരാജയത്തിന്റെ കയ്പുനീര് കുടിക്കാന്‍ വിധിക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ കുടിലബുദ്ധി മറ്റൊരു വിധിയുടെ പിന്‍ബലത്തില്‍ അടിയന്തരാവസ്ഥയെന്ന ദുര്‍ഭൂതത്തെ സമൂഹത്തിലേക്ക് തുറന്നുവിടുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ മനസ്സില്‍ ഇടംപിടിക്കാന്‍ വേണ്ടി മുതിര്‍ന്ന നേതാക്കള്‍ എല്ലാനിയമങ്ങളും അട്ടിമറിച്ചു. നീതി കടലിലെറിഞ്ഞു. കോടതികളെ നോക്കുകുത്തികളാക്കി.
1975 ജൂണ്‍ 26 മുതല്‍ 1977 മാര്‍ച്ച് 20 വരെയുള്ള കാലം മനുഷ്യത്വത്തിനും മാനവികതയ്ക്കും ആവോളം വെള്ളവും വളവും നല്കുന്ന ഈ രാജ്യം ഇരുമ്പുമറയ്ക്കുള്ളിലായിരുന്നു എന്നു വിശ്വസിക്കാന്‍ ഒരുപക്ഷെ, ഇന്നത്തെ തലമുറയ്ക്കാവും എന്നു തോന്നുന്നില്ല. നീതിയും നിയമവും ഒരുപറ്റം സംസ്കാരാഭാസന്മാരുടെ കൈകളിലെ പാവയായിത്തീര്‍ന്നു. ‘താനല്ലാതെ വേറെ നേതാവില്ല, തന്റെ പാര്‍ട്ടിയല്ലാതെ മറ്റു പാര്‍ട്ടികള്‍ വേണ്ട’ എന്ന ധിക്കാരത്തിന്റെ കൊമ്പായിരുന്നു ഇന്ദിരാഗാന്ധിക്കെങ്കില് അതിനെക്കാള്‍ ക്രൗര്യവും ധാര്‍ഷ്ട്യവും വെച്ചുപുലര്‍ത്തുന്ന ഖദറണിഞ്ഞ ഗുണ്ടകളായിരുന്നു അന്ന് സംസ്ഥാനം ഭരിച്ചിരുന്നത്. പോലീസിനെ ഉപകരണമാക്കിക്കൊണ്ട് നാട്ടിലുടനീളം അത്തരക്കാര്‍ സൈ്വരവിഹാരം നടത്തി. അടിയന്തരാവസ്ഥയുടെ കണക്കില്‍ വ്യക്തിവിദ്വേഷം തീര്‍ത്തവരും രാഷ്ട്രീയവിദ്വേഷം തീര്‍ത്തവരും അനേകമുണ്ട്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ചെല്ലപ്പേരുള്ള ബ്രിട്ടീഷ്വാഴ്ചയെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകളാണ് അന്നത്തെ കോണ്ഗ്രസ്സുകാര് അഴിച്ചുവിട്ടത്.
ലോകസംഘര്‍ഷസമിതിയുടെ പേരില്‍ രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ധര്മഭടന്മാരാണ് ഈ കൊടിയവിപത്തിനെതിരെ സഹനസമരം നടത്തിയത്. ഏതെങ്കിലും പദവിക്കോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല അവരുടെ പ്രക്ഷോഭം. ജെപിയുടെ ആഹ്വാനം ചെവിക്കൊണ്ട് രംഗത്തിറങ്ങിയ അവരെ നയിച്ചത് ദേശസ്നേഹം മാത്രമായിരുന്നു. ഏതുതരത്തിലുള്ള പ്രകോപനമുണ്ടായാലും ഒരിക്കലും തിരിച്ചടിപോലുള്ള പ്രതികരണങ്ങള്‍ പാടില്ലെന്ന ആര്‍എസ്എസ്സിന്റെ നിര്‍ദ്ദേശം ശിരസാവഹിച്ച കര്മഭടന്മാരെ അങ്ങേയറ്റം മര്‍ദ്ദിച്ചൊതുക്കുന്നതില്‍ വിജയിച്ചെന്ന ആഹ്ലാദം പോലീസ്സേനയ്ക്കുണ്ടായിരുന്നു. എങ്കിലും ആത്യന്തികവിജയം തങ്ങള്ക്കുതന്നെയെന്ന് പ്രവര്‍ത്തകര്‍ ഉറച്ചുവിശ്വസിച്ചു. സെന്‍സര്‍ഷിപ്പ് വഴി വാര്‍ത്തകള്‍പോലും ജനങ്ങള്‍ അറിഞ്ഞില്ല.
ഇന്ദിരാഗാന്ധിയും അവരുടെ ഇരുപതിനപരിപാടിയും മാത്രമായിരുന്നു അന്നത്തെ മാധ്യമങ്ങളുടെ ഇഷ്ടവിഷയം. അതിന്റെ ഗുണഗണങ്ങള്‍ പാടിപ്പുകഴ്ത്തുന്ന പലതരത്തിലുമുള്ള വിഭവങ്ങള്‍ അവര്‍ വായനക്കാര്‍ക്ക് നല്കിക്കൊണ്ടിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗികമാധ്യമങ്ങളായ റേഡിയോയും മറ്റും തനി ഇന്ദിരാവാണിയായി തരംതാണു.
ലോകസംഘര്‍ഷസമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളുടെയും രാജ്യത്ത് നടക്കുന്ന മറ്റു സംഭവഗതികളുടെയും വ്യക്തമായ ചിത്രം നല്കാന് അന്ന് ‘കുരുക്ഷേത്രം’ എന്ന പ്രസിദ്ധീകരണം മാത്രമാണുണ്ടായിരുന്നത്. ആദ്യം ആറായിരം കോപ്പിയാണ് അച്ചടിച്ചതെങ്കില്‍ വിവിധകേന്ദ്രങ്ങളില്‍നിന്ന് അച്ചടിക്കാന്‍ തുടങ്ങിയതോടെ 60,000 കോപ്പിയായി ഉയര്‍ന്നു. നാടുമുഴുവന്‍ പോലീസുകാരെയും ഖദറുകാരെയും കാവല്നിര്ത്തിയിട്ടും ഈ പ്രസിദ്ധീകരണം എത്തേണ്ടിടങ്ങളിലൊക്കെ എത്തി. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും സംഘടനാ കെട്ടുറപ്പുമാണ് ഈ പ്രസിദ്ധീകരത്തിന് വ്യാപകമായ പ്രചാരണം നേടിക്കൊടുത്തത്. പോലീസ് സ്റ്റേഷനുകളില്‍പോലും കുരുക്ഷേത്രം എത്തിപ്പെട്ടു എന്നറിയുമ്പോള്‍ അതിന്റെ പിന്നിലെ ആത്മാര്‍ത്ഥവും പ്രവര്ത്തനനൈപുണ്യവും ദര്‍ശിക്കാനാവും. ബാലന്മാര്വരെ ഈ പ്രസിദ്ധീകരണം എത്തിക്കേണ്ടിടത്ത് എത്തിച്ചുകൊണ്ടിരുന്നു.
21 മാസത്തെ ആ കരാളതയില്നിന്ന് മോചനമുണ്ടാകില്ലെന്ന് ചിലര്‍ കരുതിയെങ്കിലും അതൊക്കെ നിഷ്ഫലമാകുന്നതാണ് 1977 മാര്‍ച്ച് 20ന് രാജ്യം കണ്ടത്. മ്ലേച്ഛവും വൈകൃതവുമായ ഒരു സ്വഭാവവിശേഷം ഒരു ഭരണാധികാരിയെ എപ്രകാരം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുമെന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ’77 ല്‍ രാജ്യം കണ്ടത്. ജനങ്ങളുടെ പ്രതിഷേധത്തിനുമുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ കൊലയാളിഭരണകൂടം നിലംപതിച്ചു. തനിക്ക് മുകളില്‍ ആരുമില്ലെന്ന അഹന്തയുടെ ഉച്ചിയില്തന്നെ ജനകീയ പ്രതിഷേധത്തിന്റെ ഹൈഡ്രജന്‍ബോംബ് പതിച്ചു. അധികാരത്തിന്റെ അഹന്തകൊണ്ട് ജനമനസ്സുകളെ വിലയ്ക്കു വാങ്ങാനാവില്ല എന്ന് ഒരു ഭരണാധികാരി പഠിച്ചതും അടിയന്തരാവസ്ഥയ്ക്കുശേഷമാണ്.
പശുബെല്‍റ്റെന്ന് പലരും പുച്ഛിക്കുന്ന ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങളും ഉടുമുണ്ടിന് മറുമുണ്ടില്ലാത്ത ദരിദ്രരുമാണ് സ്വേച്ഛാധിപത്യത്തിന്റെ സര്‍ക്കാറിനെ കടപുഴക്കിയെറിഞ്ഞതെന്ന വസ്തുത നമുക്ക് മറക്കാനാവില്ല. വിദ്യാസമ്പന്നരും ബുദ്ധിജീവികളും മറ്റുമാണെന്ന് അഭിമാനംകൊള്ളുന്ന കേരളീയരില്‍ ഭൂരിപക്ഷവും പക്ഷേ, ഉത്തരേന്ത്യന്‍ വികാരത്തിനെതിര്വശത്തായിരുന്നു. രാജ്യത്തൊന്നടങ്കം തോറ്റുതൊപ്പിയിട്ട കോണ്‍ഗ്രസ്സിന് പിടിവള്ളിയായത് കേരളമാണ് എന്നതില്‍ നമുക്ക് ലജ്ജിക്കാനേ കഴിയൂ. അതൊരു അപമാനകരമായ മുറിവായി ഇന്നും നമ്മെ നോക്കി ചോരയൊലിപ്പിച്ചുകൊണ്ടിരിക്കുന്നു.
അടിയന്തരാവസ്ഥയെ പുകഴ്ത്തുന്നവര്‍ ഇന്നും കുറവല്ല എന്നതുകൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ട്രെയിനുകള്‍ സമയത്തിന് ഓടുന്നു, ഓഫീസുകളില്‍ എല്ലാം കൃത്യമായി നടക്കുന്നു, വ്യാപാരികള്‍ നേരും നെറിവോടെയും കച്ചവടംചെയ്യുന്നു, സ്ക്കൂളുകളിലും കോളേജുകളിലും തടസ്സങ്ങളില്ലാതെ അധ്യയനം നടക്കുന്നു, മദ്യദുരന്തങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇല്ലാതിരിക്കുന്നു തുടങ്ങിയവയൊക്കെയാണ് അടിയന്തരാവസ്ഥയുടെ പ്ലസ്പോയന്റായി ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഇതിനൊക്കെ ജനങ്ങളെ ജയിലറയ്ക്കുള്ളില്‍ തള്ളി കൊടിയമര്ദ്ദനങ്ങള്ക്ക് വിധേയമാക്കുന്ന അടിയന്തരാവസ്ഥ വേണോ എന്ന ചോദ്യം അവശേഷിക്കുന്നു.
സ്വേച്ഛാധിപത്യവും ഏകാധിപത്യവും ഒരു വ്യക്തിയിലും അതുവഴി ഒരു പാര്‍ട്ടിയിലും സംഗമിച്ചാലുണ്ടാകുന്ന കൊടിയ വിപത്തിനെയാണ് ഭാരതം അതിജീവിച്ചത്. അടിയന്തരാവസ്ഥക്കെതിരെ തങ്ങള്‍ പോരാടിയെന്ന് നെഞ്ചുവിരിച്ച് പറയുന്ന നക്സലുകളും മറ്റും ചില പൊട്ടാസുകള് പൊട്ടിച്ചുവെന്നല്ലാതെ ജനകീയ പ്രക്ഷോഭത്തിന് തരിമ്പെങ്കിലും നേതൃത്വംകൊടുത്തില്ല. യുവസമൂഹത്തിനു മുമ്പില്‍ ഇത്തരക്കാര്‍ പോരാളികള്‍ എന്ന ലേബലില്‍ ഞെളിഞ്ഞുനില്ക്കുമ്പോള് സഹനസമരത്തിന്റെ ശക്തമായ പാതയിലൂടെ ഭാരതത്തെ സൂര്യോദയത്തിലേക്ക് നയിച്ച പ്രസ്ഥാനത്തെക്കുറിച്ച് ആരും വേണ്ടത്ര അറിയുന്നില്ല. ഇത് വല്ലാത്തൊരു സ്ഥിതിവിശേഷമാണ്.
സത്യവും വസ്തുതയും ഒരു ഭാഗത്ത് ഒതുങ്ങിനില്‍ക്കുകയും കാപട്യവും കച്ചവടവും മറുഭാഗത്ത് തിമിര്‍ക്കുകയും ചെയ്യുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് അടിയന്തരാവസ്ഥയെക്കുറിച്ച് കേട്ടറിവു മാത്രമേയുള്ളൂ. അവര്‍ക്ക് വേണ്ടത്ര ധാരണ കൊടുക്കേണ്ടവര്‍ എന്തകൊണ്ടോ നിശ്ശബ്ദതയില്‍ മുങ്ങിക്കിടക്കുന്നു. ഒരുപക്ഷേ, അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം പ്രചാരണത്തിനും നേട്ടത്തിനും വേണ്ടി ഉപയോഗിക്കേണ്ടതല്ലെന്ന കാഴ്ചപ്പാടുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്. എന്നാല്‍, അതുമൂലം ഒട്ടേറെ വസ്തുതാവിരുദ്ധമായ ചിത്രമാണ് യുവജനങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. അതിനെതിരെ ചടുലവും യുക്തിസഹവുമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
അടിയന്തരാവസ്ഥ ഒരു ഓര്‍മ്മയും ഓര്‍മ്മപ്പെടുത്തലുമാണ്. മനുഷ്യാവകാശത്തിന്റെ മുകളില്‍ ഒരു സ്വേച്ഛാധിപതി കരാളനൃത്തമാടിയതിന്റെ ഓര്‍മകള്‍. ഇനിയൊരിക്കലും അത്തരമൊരു ക്രൂരമായ ഇടപെടല്‍ ജനതക്കുമേല്‍ വിശ്വരൂപം കാണിക്കരുത്. അതിന് നിതാന്തജാഗ്രതയും നിസ്തന്ദ്രമായ പ്രതികരണശേഷിയും അനിവാര്യമാണ്. ഇന്ന് സര്‍വ്വതന്ത്രസ്വാതന്ത്ര്യത്തോടെ നമുക്കൊക്കെ ഈ രാജ്യത്ത് ഇറങ്ങിനടക്കാന്‍ സാധിക്കുന്നുവെങ്കില്‍ അതിന്റെ മുഴുവന്‍ ബഹുമതിയും ലോകസംഘര്‍ഷസമിതിയുടെ ബാനറില്‍ ലക്ഷക്കണക്കായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഗാന്ധിയന്‍ സമരമുറയുടെ അവഗണിക്കാന്‍ കഴിയാത്ത ശക്തിയാണ് ആ പ്രവര്‍ത്തകര്‍ക്ക് കരുത്തായത്.
ഒരിക്കലും അക്രമത്തിലേക്കും സംഘര്‍ഷത്തിലേക്കും തിരിയാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് നേതൃത്വം നിരീക്ഷിക്കുകയും പ്രവര്‍ത്തകര്‍ അത് അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. അതിന്റെ ഫലശ്രുതിയുടെ വശ്യമനോഹരമായ ഒരു മുഖമാണ് ഇന്നത്തെ ഭരണകൂടമെന്നതുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ആര്‍ക്കാണ് അഭിമാനിക്കാതിരിക്കാന്‍ കഴിയുക? ”കൂരിരുള്‍ നീങ്ങും പ്രഭാതമാകും, വീണ്ടും ഭാരതമൊന്നാകും” എന്ന ഗാനത്തിന്റെ വൈകാരികതീക്ഷ്ണതയില് മുങ്ങിനിവര്ന്നവര്ക്ക് അടിയന്തരാവസ്ഥയെ മറക്കാനാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: