ന്യൂദല്‍ഹി: അടിയന്തരാവസ്ഥകള്‍ ജനിക്കുന്നത് ഭരണാധികാരികളുടെ മാനസികാവസ്ഥയില്‍ നിന്നാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെ ജയിലറയ്ക്കുള്ളിലാക്കിയ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിച്ച രാജ്യത്തെ മുഴുവന്‍ സമരസേനാനികളുടേയും കാല്ക്കല് പ്രണാമം അര്‍പ്പിക്കുന്നതായും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ ജനാധിപത്യത്തിലെ കറുത്ത ദിനം എന്ന സെമിനാറില്‍ പ്രസംഗിക്കുകയായികരുന്നു അമിത് ഷാ.
അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരാണ് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍. കഴിഞ്ഞ 40 വര്‍ഷങ്ങളായി ജനാധിപത്യം സംരക്ഷിക്കുന്നത് അവരാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഭാരതത്തെ നിലനിര്‍ത്തുന്നതും അവര്‍ നാലുപതിറ്റാണ്ടു മുമ്പ് ചെയ്ത ത്യാഗനിര്‍ഭരമായ സമരമാണ്, ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
മറ്റുള്ളവരുടെ വിചാരങ്ങളും ആശയങ്ങളും പരിഗണിക്കാതെ വരുമ്പോഴാണ് അടിയന്തരാവസ്ഥകള്‍ സംജാതമാകുന്നത്. 1,40,000 പേരാണ് രാജ്യത്ത് ജയിലഴിക്കുള്ളിലായത്. ഒരുലക്ഷത്തോളം പേരെ നിര്‍ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് അടിയന്തരാവസ്ഥാ നാളുകളില്‍ വിധേയരാക്കി. സ്വന്തം പാര്‍ട്ടി എന്നതിലുപരി ദേശമാണ് പ്രധാനമെന്ന കാഴ്ചപ്പാടില്‍ ജനസംഘത്തെ ജനതാപാര്‍ട്ടിയില്‍ ലയിപ്പിച്ച് ജനാധിപത്യം തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അന്ന് പാര്‍ട്ടി തയ്യാറായി.
ഡോ. അംബേദ്ക്കറുടെ ഛായാചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കുന്നത് തടഞ്ഞവരും പട്ടേലിന് അര്‍ഹമായ സ്ഥാനം നല്കാന് വിസമ്മതിക്കുകയും ഭാരതരത്ന സമ്മാനിക്കാന്‍ വൈകുകയും ചെയ്തവരും എല്ലാം ഒരേതരം മാനസികാവസ്ഥ കാത്തുസൂക്ഷിക്കുന്നവരാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷവും കഴിഞ്ഞ 22 കൊല്ലം ഒരേ കുടുംബമാണ് രാജ്യം ഭരിച്ചത്. വ്യക്തികള്‍ക്കാണ് വോട്ടു ചെയ്ത് അധികാരം നല്കുന്നതെങ്കില് രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ സംജാതമായേക്കാമെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പ്രസ്ഥാനത്തിനാണ് വോട്ടെങ്കില്‍ യാതൊരു വിധത്തിലും അടിയന്തരാവസ്ഥ ഇനിയൊരിക്കലും വരില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അസത്യം, അഹങ്കാരം, അരാജകത്വം എന്നിവയായിരുന്നു അടിയന്തരാവസ്ഥയുടെ മുഖമുദ്രയെന്ന് ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ പറഞ്ഞു. ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ജയിലിലടച്ചവര്‍ ആരും പുറംലോകം കാണില്ലായിരുന്നെന്ന് ജയപ്രകാശ് നാരായണന് പിന്നീട് സംഘശിബിരത്തില്‍ പങ്കെടുത്തു കൊണ്ടു പറഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ നാലുപതിറ്റാണ്ടുകള്‍ പിന്നിടുന്ന വേളയില്‍ ജയപ്രകാശ് നാരായണന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചകാര്യം രാംലാല്‍ ഓര്‍മ്മിപ്പിച്ചു. പ്രസാര്‍ഭാരതി ചെയര്മാന് ഡോ.സൂര്യപ്രകാശ്, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാംജാജു, ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, വിനയ് സഹസ്രബുദ്ധെ, വി.കെ മല്‍ഹോത്ര എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: