കോഴിക്കോട്: അടിയന്തരാവസ്ഥയുടെ 40 -ാം വാര്‍ഷിക ദിനാചരണം ആകാശവാണി മറന്നു. ആകാശവാണി ഇന്നലെ രാവിലെ 6.45 ന് പ്രക്ഷേപണം ചെയ്ത വാര്‍ത്തയില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല.
എന്നാല്‍ ന്യൂദല്‍ഹിയില്‍ നടന്ന അടിയന്തരാവസ്ഥ അനുസ്മരണ സമ്മേളനത്തില്‍ എല്‍.കെ അദ്വാനി പങ്കെടുത്തില്ലെന്നതായിരുന്നു ആകാശവാണിയുടെ വാര്‍ത്ത. വെറ്ററിനറി സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ നടത്തിയ സമരം പിന്‍വലിച്ചതും ചേര്‍ത്തലയില്‍ ബൈക്കിടിച്ച് കാല്നടയാത്രക്കാരന് മരിച്ചതും കോഴിക്കോട്ടെ ഷോപ്പിംഗ് കോംപ്ലക്സിലെ ടോയ്ലറ്റില് ഒളിക്യാമറ കണ്ടെത്തിയതും ആകാശവാണിക്ക് പ്രധാനവാര്‍ത്തകളായി. പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തയില്‍ പ്രധാന വാര്‍ത്തയായത് അരുവിക്കര ഉപതെരഞ്ഞെടുപ്പായിരുന്നു.
പരസ്യ പ്രചാരണം അവസാനിപ്പിച്ചത് മുതല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വരെ ഈ വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെട്ടു. സംസ്ഥാന നിയമസഭാ സമ്മേളനം, ലോക ലഹരിവിരുദ്ധ ദിനാചരണം, കാലവര്‍ഷക്കെടുതികള്‍, കോപ്പ അമേരിക്ക ഫുട്ബോള്‍, പകര്‍ച്ചപ്പനി, എന്‍എസ്എസ് ബജറ്റ് സമ്മേളനം, കൊട്ടിയൂര്‍ വൈശാഖമഹോത്സവം , ചേര്‍ത്തലയിലെ ബൈക്കപകടം, വയനാട്ടിലെ എസ്എഫ്ഐ സമരം, ഷോപ്പിംഗ് കോംപ്ലക്സിലെ ടോയിലറ്റിലെ മൊബൈല്‍ കണ്ടെത്തല്‍, പത്തനംതിട്ട അയിരൂര്‍ ദേവീ ക്ഷേത്രത്തിലെ വിജിലന്‍സ് പരിശോധന, കൊച്ചി കളമശ്ശേരി -ആലുവ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ നവീകരണജോലികളും ഗതാഗത നിയന്ത്രണവും ഇന്നലെ നല്കിയ വാര്‍ത്തകളില്‍ പെടുന്നു.
അടിയന്തരാവസ്ഥക്കാലത്ത് മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങു വീണതും സെന്‍സര്‍മാരുടെ അനുമതിക്ക് ശേഷം വാര്‍ത്തകള്‍ വായിച്ചിരുന്ന കാലഘട്ടവും ആകാശവാണി മറന്നു. അടിയന്തരാവസ്ഥക്ക് ശേഷം ജനതാ സര്‍ക്കാരാണ് പ്രസാര്ഭാരതിയെന്ന സ്വതന്ത്ര ഏജന്‍സിയായി സര്‍ക്കാര്‍ മാധ്യമങ്ങളെ മാറ്റി നിയമനിര്‍മ്മാണം നടത്തിയത്. അദ്വാനിയായിരുന്നു അന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്നത്. ഇക്കാര്യം പോലും ആകാശവാണിക്ക് ഓര്ത്തെടുക്കാനായില്ലെന്നതാണ് ഇന്നലത്തെ വാര്‍ത്തനല്‍കുന്ന സൂചന.
കേരളത്തില്‍ പുറത്തിറങ്ങിയ എല്ലാ പത്രമാധ്യമങ്ങളും അടിയന്തരാവസ്ഥ വാര്‍ഷികദിനാചരണം പ്രധാനവാര്‍ത്തയായി നല്കിയപ്പോള് വാര്‍ത്തകള്‍ തയ്യാറാക്കിയ ആകാശവാണി അധികൃതര്‍ ഇത് അറിഞ്ഞില്ലെന്ന മട്ടിലായിരുന്നു വാര്‍ത്താ അവതരണം. ആകാശവാണിയുടെ ഈ നിലപാടിനെതിരെ ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: