കോഴിക്കോട്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ട് അടിയന്തരാവസ്ഥ നടപ്പാക്കിയതിനെക്കുറിച്ചും അതിനെതിരായി നടന്ന ഐതിഹാസിക സമരങ്ങളെക്കുറിച്ചും പുതുതലമുറക്ക് അവബോധംപകരുന്നതിനായി സര്‍വകലാശാല ഉള്‍പ്പെടെയുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ 40-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് അളകാപുരിയില്‍ നടത്തിയ ജനകീയ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അടിമുതല്‍ മുടിവരെയുള്ള അഴിമതിക്കെതിരെ സഹികെട്ട ജനത ഗാന്ധിയന്‍ രീതിയില്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ അധികാരത്തിന്റെ എല്ലാവിധ സംവിധാനവും ഉപയോഗിച്ചാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയത്. എന്നാല്‍ ലോക്നായക് ജയപ്രകാശ് നാരായണന്റെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ അടിയന്തരാവസ്ഥക്കെതിരെ ശക്തവും ജനകീയവുമായ ചെറുത്തുനില്‍പ്പ് നടത്തിയപ്പോള്‍ വിപ്ലവത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന കമ്മ്യൂണിസ്റ്റുകാര്‍ നിഷ്ക്രിയമായിരുന്നുവെന്നും സികെപി പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരുടെ മുഖപത്രമായ ദേശാഭിമാനി അക്കാലത്ത് ഈച്ചശല്യത്തെക്കുറിച്ചും, എലിശല്യത്തെകുറിച്ചും മാത്രം മുഖപ്രസംഗമെഴുതി അടിയന്തരാവസ്ഥക്കെതിരെ മൗനം നടിക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ജന്മഭൂമി പത്രാധിപരായ പി.വി.കെ. നെടുങ്ങാടിയെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ്ചെയ്തു തുറങ്കിലടച്ച കാര്യവും സികെപി അനുസ്മരിച്ചു.
കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. മുന്‍ കോഴിക്കോട് മേയര്‍ സി. മുഹസിന്, സിനിമാസംവിധായകന് അലിഅക്ബര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: