സ്വാമിജി ആവര്‍ത്തിച്ചുപറയുമായിരുന്നു. ആ കാലത്ത് അഭ്യസ്തവിദ്യരായ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുപോലും പലവിധ പരിമിതികളുണ്ടായിരുന്നു. സ്വാമിജി തന്റെ എല്ലാ പരിപാടികളും സജീവമായി പങ്കുചേരാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു. ആദ്ധ്യാത്മികമോ ലൗകികമോ എന്ന വേര്‍തിരിവും സ്വാമിജിയുടെ ചിന്തയിലുണ്ടായിരുന്നില്ല. വേദപഠനം സ്ത്രീകള്‍ക്കു വിധിച്ചിട്ടുള്ളതല്ല എന്ന സാമാന്യാഭിപ്രായവും സ്വാമിജി വകവെച്ചില്ല. സ്ത്രീയായാലും പുരുഷനായാലും അദ്ദേഹം അവരെ കണ്ടിരുന്നത് ഒരേ മട്ടിലായിരുന്നു.
കൂട്ടുകുടുംബം എന്ന പഴയ വ്യവസ്ഥക്ക് മാറ്റം വന്നുകൊണ്ടിരുന്ന കാലം. ഭാരതീയജനത, വിശേഷിച്ചും യുവതലമുറ, വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു. പഴയ ആചാരമര്യാദകളുടെ അര്‍ത്ഥവും സ്ഥാനവും അവര്‍ക്കുവേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവ പാലിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. അതേസമയം പാശ്ചാത്യരീതികളോടും പരിഷ്കാരങ്ങളോടുമുള്ള ഭ്രമം അവരെ കലശലായി സ്വാധീനിച്ചിരുന്നു.എന്തെന്നും ഏതെന്നുംഅറിയാത്ത അവയെ അന്ധമായി അനുകരിക്കാനായിരുന്നു അവര്‍ക്കു തിടുക്കം. ഈയൊരു സാഹചര്യത്തില്‍ സ്വാമിജി ഏറ്റെടുത്ത ദൗത്യം അത്യന്തം ഗൗരവമുള്ളതായിരുന്നു.
വഴിയറിയാതെ അന്ധാളിച്ചുനില്ക്കുന്ന ഭാരതീയയുവത്വത്തിന് തെളിമയാര്‍ന്ന ഒരു ദിശാബോധം നല്‍കുക. സ്വാമിജി ഇന്ത്യയില്‍ എല്ലായിടത്തും നൂറുകണക്കിനു ബാലവിഹാറുകള് തുടങ്ങി. സ്വന്തം നാടിന്റെ പഴമയും പ്രതാപവും കുരുന്നു മനസ്സുകളെ മനസ്സിലാക്കിക്കൊടുക്കുക, ജീവിതമൂല്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കുക, പുരാണങ്ങളും ഇതിഹാസങ്ങളും വെറും കെട്ടുകഥകളല്ല, നമ്മുടെ ജീവിതത്തിലേക്ക് ശക്തിയും ശുദ്ധിയും പകര്‍ന്നു നല്കുന്ന അക്ഷയ സ്രോതസ്സുകളാണ് എന്ന് അവരെ ബോധ്യപ്പെടുത്തുക, ഇന്ത്യയേയും ഹിന്ദുമതത്തേയും പറ്റി അവരുടെ മനസ്സില്‍ ആദരവും അഭിമാനവും വളര്‍ത്തുക, ഇതിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഇന്നും നാടിന്റെ നാനാഭാഗത്തായി നിരവധി ബാലവിഹാര് ക്ലാസുകള്‍ നടന്നുവരുന്നു.
രാഷ്ട്രനിര്‍മ്മാണവും വ്യക്തിവികാസവും സ്വാമിജിയുടെ സ്വപ്നം, ആ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെയാണ് ബാലവിഹാര് ഇന്നും ഓരോരോ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. വളരുന്ന തലമുറയെ ഉത്തരവാദിത്വബോധമുള്ള ദേശാഭിമാനമുള്ള ഭാരതീയപൗരന്മാരായി വാര്‍ത്തെടുക്കാനാണ് അവര്‍ ഉത്സാഹിക്കുന്നത്.
മതപരമായ സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും ഒരു നീണ്ട ചരിത്രമുണ്ട് ഇന്ത്യക്ക്. പലപ്പോഴും അതിനു കാരണമായത് മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധബന്ധമായിരുന്നു. പുരാതനകാലം മുതല്ക്കുതന്നെ ലോകത്തിലുള്ള മിക്കവാറും എല്ലാ മതങ്ങളും ഇന്ത്യയിലും നിലനിന്നിരുന്നു.
ഹിന്ദുമതത്തിനു പുറമെ, ബുദ്ധമതവും, ജൈനമതവും, സിഖുമതവും ക്രൈസ്തവമതവും, ഇസ്ലാംമതവും, സൗരാഷ്ട്രീയമതവും യഹൂദമതവും ഇവിടെ സ്ഥാനം പിടിച്ചിരുന്നു. ബഹായിമതംപോലെയുള്ള ചെറിസംഘങ്ങള്ക്കും ഇന്ത്യ നല്ലൊരു താവളമായിരുന്നു. എല്ലാ മതത്തിലുമുണ്ട് അതിന്റേതായ ഉപവിഭാഗങ്ങള്‍. അവര്‍ തമ്മിലും ഇടക്കിടക്ക് സംഘട്ടനങ്ങള്‍ പതിവായിരുന്നു. ഇന്ത്യയില്‍ മതനിരപേക്ഷതപേരില് മാത്രമേയുള്ളൂ. പ്രായോഗികമായിട്ടില്ല എന്ന് സ്വാമിജി തിരിച്ചറിഞ്ഞു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: