ന്യൂദല്‍ഹി: കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് ഏറ്റെടുക്കാന്‍ വിമുഖത കാണിച്ച് സംസ്ഥാന സര്‍ക്കാരുകള്‍. സംസ്ഥാനങ്ങളുടെ വിഹിതം വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ വിവിധ പദ്ധതികള്‍ അതാതു സംസ്ഥാനത്തിനുതകുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപ്പാക്കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഇതിനെ ഇന്നലെ നടന്ന നിതി ആയോഗുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം എതിര്‍ത്തു.
72 കേന്ദ്രപദ്ധതികളില്‍ 42 എണ്ണം സംസ്ഥാന സര്‍ക്കാരുകളുടെ സൗകര്യത്തിന് അനുസരിച്ച് മാറ്റംവരുത്തി നടപ്പാക്കാമെന്നായിരുന്നു കേന്ദ്ര തീരുമാനം. എന്നാല്‍ പദ്ധതികളുടെ നടത്തിപ്പ് തങ്ങള്‍ക്ക് നിര്വഹിക്കാനാവുന്നതല്ലെന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിലയിരുത്തി. വകമാറ്റാവുന്ന കേന്ദ്രഫണ്ട് പത്തുശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തണമെന്നും സംസ്ഥാനസര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഉപസമിതി അധ്യക്ഷനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് പറഞ്ഞു.
നിതി ആയോഗുമായി ബന്ധപ്പെട്ട് എല്ലാ ശുപാര്‍ശകളും ജൂലൈ 5ന് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും. വിവിധ സംസ്ഥാനങ്ങളുടെ നിലപാടുകള്‍ ക്രോഡീകരിച്ച് കരട് തയ്യാറാക്കുന്നതിനായി നിതി ആയോഗ് സിഇഒയെ ഉള്‍പ്പെടുത്തി സമിതി ഉണ്ടാക്കിയിട്ടുണ്ടെന്നും അന്തിമ ശുപാര്‍ശ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ശിവരാജ്സിങ് ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: