തിരുവനന്തപുരം:ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് വിജിലന്‍സ് തീരുമാനം. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴാണ് വിജിലന്‍സിന്റെ തീരുമാനം പുറത്തുവന്നത്. കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ വിജിലന്‍സ് ആവശ്യപ്പെടാന്‍ പോകുന്നത് മാണിയെ രക്ഷിക്കാനാണെന്ന് വ്യക്തം.
മാണിക്കെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളാണ്. വിജിലന്‍സ് ഡയറക്ടറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് അദ്ദേഹം തീരുമാനം എടുത്തിരിക്കുന്നത്. ഇക്കാര്യം കോടതിയെ അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനോട് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. അറ്റോര്‍ണി ജനറലിനോടും സോളിസിറ്റര്‍ ജനറലിനോടും ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു. എന്നാല്‍ ഇരുവരും ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം ശരിവയ്ക്കാന്‍ വേണ്ടത്ര തെളിവുകളില്ലെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കുറ്റംചാര്‍ത്താന്‍ മാത്രമുള്ള തെളിവുകളില്ലെന്ന് വിജിലന്‍സിന്റെ അഭിഭാഷകന് സി.സി.അഗസ്റ്റിന് നിയമോപദേശം നല്‍കിയിരുന്നു.എന്നാല്‍ മാണി കുറ്റക്കാരനാണെന്ന നിലപാടിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന്. മാണിക്കെതിരെ 70 ശതമാനം തെളിവുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.അതിനാല്‍ മാണിയെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കണമെന്നും എസ്പി സുകേശന് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തനിക്കു മേല്‍ കടുത്തസമ്മര്ദ്ദമുണ്ടെന്നും മാധ്യമങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
വിജിലന്‍സ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും കേന്ദ്രഏജന്‍സികള്‍ അന്വേഷിച്ചാലേ സത്യം പുറത്തുവരൂ എന്നും കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശ് പ്രതികരിച്ചു. താന്‍ പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ഇത്തരമൊരു തീരുമാനം എടുത്തത്.നിയമത്തിന്റെ വഴി വേറൊന്ന് തങ്ങളുടെവഴി വേറൊന്ന് എന്നമട്ടിലാണ് ഭരണകര്‍ത്താക്കള്‍ പ്രതികരിക്കുന്നത്.മാണി രക്ഷപ്പെടുത്താനുള്ള വിജിലന്‍സിന്റെ തീരുമാനത്തില്‍ തനിക്ക് നിരാശയൊന്നുമില്ല. കേസില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: