ഈരാറ്റുപേട്ട: ഈരാറ്റുപേട്ട: അപകടത്തെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന നടന് ജഗതി ശ്രീകുമാര്‍ ഇന്നലെ ആദ്യമായി പൊതുവേദിയില്‍ വന്നു. അച്ഛനെ കാണാനെത്തിയ മകള്‍ കൊടുത്തത് സ്നേഹമുത്തം. ആളുകള്‍ ആദ്യമൊന്നമ്പരന്നെങ്കിലും കാര്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ സ്നേഹവായ്പ്. ഈ അവസ്ഥയിലും അച്ഛന് തിരിച്ചറിഞ്ഞതില്‍ മകള്‍ ലക്ഷ്മിക്ക് ആനന്ദം. മകളെയും നാട്ടുകാരെയും കണ്ടതില്‍ ജഗതിക്ക് ആഹ്ലാദം.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പി.സി. ജോര്‍ജ് എംഎല്‍എ ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് വിതരണവേദിയാണ് നാടകീയ രംഗങ്ങള്‍ക്ക് അരങ്ങായത്. വേദിയിലേക്ക് ഒരാള്‍ ഓടിക്കയറി. ആരാണെന്നറിയായെ അമ്പരന്നു നില്ക്കുമ്പോള്, പപ്പാ പപ്പാ എന്ന് കരഞ്ഞുവിളിച്ചുകൊണ്ട് വേദിയിലെത്തിയ മകളുടെ സ്നേഹപ്രകടനത്തില്‍ ജഗതി വികാരാധീനനായി. അച്ഛന്റെ നിസ്സഹായതയും മകളുടെ സ്നേഹാധിക്യവും സദസ്സിനെയും വേദിയിലിരുന്നവരെയും സ്തബ്ധരാക്കി.
ഇന്നലെ മൂന്നു മണിയോടെ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജഗതി ശ്രീകുമാര്‍. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ആദ്യമായി പങ്കെടുത്ത പൊതുവേദിയായിരുന്നു അരുവിത്തുറയിലേത്. വീല്‍ചെയറില്‍ ജഗതിശ്രീകുമാര്‍ വേദിയിലെത്തിയ ഉടനെ പി.സി. ജോര്‍ജ് അധ്യക്ഷ പ്രസംഗത്തിനായി എഴുന്നേറ്റു.
അല്പസമയത്തിനുള്ളില് സദസില്‍ നിന്ന് ശ്രീലഷ്മി വേദിയിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ജഗതിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ച ശ്രീലഷ്മിയെ പി.സി. ജോര്‍ജും സംഘാടകരും ചേര്‍ന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ജഗതിയുടെ മകളാണെന്ന് തിരിച്ചറിഞ്ഞയുടന്‍ പി.സി. ജോര്‍ജ് ജഗതിക്കരികിലെ കസേരയില്‍ ഇരിക്കാന്‍ ശ്രീലക്ഷ്മിയെ അനുവദിച്ചു. ശ്രീലഷ്മി ജഗതിയോട് കരഞ്ഞുകൊണ്ട് സംസാരിക്കുന്നുണ്ടായിരുന്നു.
മകളുടെ വര്‍ത്തമാനം ജഗതി ശ്രീകുമാര്‍ ശ്രദ്ധിക്കുകയും തലയാട്ടി പ്രതികരിക്കുകയും ചെയ്തു. പത്തുമിനിറ്റോളം ജഗതിക്കരികിലിരുന്ന ശ്രീലക്ഷ്മി സ്നേഹചുംബനം നല്‍കിയശേഷമാണ് വേദിവിട്ടിറങ്ങിയത്. ഓഡിറ്റോറിയത്തിന് പുറത്തിറങ്ങിയ ശ്രീലക്ഷ്മിയെ സദസിലുണ്ടായിരുന്നവരും മാധ്യമ പ്രവര്‍ത്തകരും പിന്തുടര്ന്നെങ്കിലും റോഡില്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന ചുവപ്പ് സ്വിഫ്റ്റ് കാറില്‍ കയറി പോകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: