ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ സഹായം ലഭിക്കാന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടതാണെന്ന സര്‍ട്ടിഫിക്കറ്റ് സ്വയം നല്കിയാല് മതി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റു കിട്ടാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കുന്നതിന്റെ തെളിവായാണ് ഇതിനെ ആ വിഭാഗം വിലയിരുത്തുന്നത്. അതേസമയം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരിശോധനകളില്‍ വ്യക്തമായാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരും.
സര്‍ക്കാര്‍ സഹായം കിട്ടാന്‍ ന്യൂനപക്ഷമാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല, ന്യൂനപക്ഷ ക്ഷേമമന്ത്രാലയം ഇറക്കിയ അറിയിപ്പില്‍ പറയുന്നു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബൗദ്ധര്, പാഴ്സികള്‍, ജൈനര്‍ എന്നീ വിഭാഗക്കാരെയാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ നിന്നൊഴിവാക്കിയത്. ഇവര്‍ സ്വയം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്കിയാല് മതിയാകും. ഈ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെപോയ ഒട്ടേറെ സംഭവങ്ങളും പരാതികളും, പ്രത്യേകിച്ച് ജെയിന് വിഭാഗത്തില്‍ നിന്ന്, മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകള്‍, ഉസ്താദ് പദ്ധതിയുടെ കീഴിലുള്ള സഹായങ്ങള്‍, പരിശീലന പദ്ധതികളില്‍ പ്രവേശനം തുടങ്ങിയവക്ക് ഈ ഇളവ് ബാധകമാകും. മദ്രസ വിദ്യാഭ്യാസം നേടിയവര്‍ക്ക് നിശ്ചിത യോഗ്യത നേടിയാല്‍ മുഖ്യധാരാ സ്കൂളുകളില്‍ തുടര്‍പഠനത്തിനു പ്രവേശനം നല്കുന്ന പദ്ധതി ന്യൂനപക്ഷ ക്ഷേമ വകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: