ഏലൂര്‍: കനത്ത മഴയില്‍ ഏലൂര്‍ നഗരസഭയുടെ ആശ്രയ പുനരധിവാസ പദ്ധതി പ്രദേശം വെളളത്തിനടിയിലായി. ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ടവരെയും അംഗപരിമിതികളുള്ളവരെയും പുനരധിവസിപ്പിച്ചിരിക്കുന്ന മേഖലയാണ് മഴ കനത്തതോടെ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടിരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കു പുറമേ സൗകര്യങ്ങളുടെ അപര്യാപ്തത കൂടിയായതോടെ അന്തേവാസികള്‍ നരകയാതന അനുഭവിക്കുകയാണ്. വെള്ളക്കെട്ട് കാരണം ആശ്രയ പദ്ധതി പ്രകാരമുളള കെട്ടിടത്തിലുള്ള അംഗന്‍വാടിയിലേക്ക് എത്തണമെങ്കില്‍ വെള്ളക്കെട്ട് നീന്തിക്കയറണം. ഇവിടെ ഇഴജന്തുക്കളുടെയും അട്ടയുടെയും ശല്യവും കൂടുതലാണ്. ഏതാണ്ട് 25 ഓളം പേരാണ് ആശ്രയ കെട്ടിടങ്ങളില്‍ താമസിക്കുന്നത്.
ആശ്രയ പുനരധിവാസ പദ്ധതിയുടെ കെട്ടിടത്തില്‍ കഴിയുന്നവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭ്യമാക്കിയിട്ടില്ല. കുടിവെള്ളം, ശൗചാലയം ഇവയൊന്നുമില്ല. കുടിവെളളക്ഷാമം പരിഹരിക്കാനായി താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ 200 ലിറ്ററിന്റെ വാട്ടര്‍ ടാങ്ക് വെച്ചാല്‍ കെട്ടിടം തകര്‍ന്ന് വീഴുമെന്ന ആശങ്കയിലാണ് അധികൃതര്‍. സമീപത്തുളള പാടശേഖരങ്ങളില്‍ കൊതുകിന്റെ ശല്യവും രൂക്ഷമാണ്. ഇവരുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും അല്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും യുവമോര്‍ച്ച കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്എബിന്രാജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: