മലപ്പുറം: റംസാന് നോമ്പുകാലത്ത് മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നിഷേധിച്ചത് കഴിഞ്ഞവര്‍ഷങ്ങളില്‍ വിവാദമായ സാഹചര്യത്തില്‍ ഇപ്പോള്‍ 80 ശതമാനം വിദ്യാലയങ്ങളിലും ഭക്ഷണം നല്‍കുന്നുണ്ട്. പക്ഷേ സാധാരണ ഭക്ഷണം കഴിക്കുന്ന സമയത്ത് അത് നല്‍കില്ല.
സര്‍ക്കാര്‍ സ്കൂളുകളില്‍ വരെ സമയം തെറ്റിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ചില അദ്ധ്യാപകരിലും രക്ഷിതാക്കള്‍ക്കിടയിലും ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൊണ്ടോട്ടി ഉപജില്ലയിലെ ചാലിയപുറം ഗവ.ഹൈസ്ക്കൂള് ഇതിന് ഉദാഹരണമാണ്. സാധാരണ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്ലാസ്. എന്നാല്‍ റംസാന് നോമ്പുകാലത്ത് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ക്ലാസ്.
വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം നാല് പിരിയഡുകള്‍ കഴിഞ്ഞാല്‍ ഭക്ഷണം നല്‍കണം. എന്നാല്‍ ഇവിടെ ഉച്ചക്ക് രണ്ടിന് ക്ലാസ് അവസാനിക്കുമ്പോഴാണ് ഭക്ഷണം നല്‍കുന്നത്. ആ സമയത്ത് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പോകാം. മറ്റുള്ളവര്‍ക്ക് ഭക്ഷണം കഴിക്കാം. ഒന്നാം ക്ലാസില്‍ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ വരെ എട്ട് പിരീയഡിന് ശേഷമാണ് ഭക്ഷണം കഴിക്കുന്നത്. രാവിലെ ഒന്‍പതിന് ക്ലാസില്‍ ഹാജരാകണമെങ്കില്‍ കുറഞ്ഞത് എട്ട് മണിക്കെങ്കിലും കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങണം. ആദ്യ മൂന്ന് പിരീയഡിന് ശേഷം 10 മിനിറ്റ് ഇടവേള നല്‍കും. തുടര്‍ന്ന് വീണ്ടും മൂന്ന് പിരീയഡ്, അഞ്ച് മിനിറ്റ് ഇടവേള, പിന്നെയും രണ്ട് പിരീയഡ് ക്ലാസ് ഇങ്ങനെയാണ് ഇപ്പോള്‍ നടക്കുന്നത്.
താനൂര്‍ രായിരമംഗലം ഹയര്‍സെക്കണ്ടറി സ്കൂളിലും സമാനരീതിയിലാണ് ഭക്ഷണ വിതരണം. ജില്ലയിലെ മിക്ക സ്കൂളുകളിലും ഇതുതന്നെയാണ് സ്ഥിതി. പക്ഷേ സ്കൂള്‍ മാനേജ്മെന്റിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടികളോ അദ്ധ്യാപകരോ പുറത്ത് പറയുന്നില്ല. എന്‍ടിയു അടക്കമുള്ള അദ്ധ്യാപക സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പക്ഷേ ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റുള്ളവരിലേക്കും അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് മലപ്പുറത്ത് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: