സാന്റിയാഗോ: ലോകകപ്പിനു പിന്നാലെ കോപ്പ അമേരിക്കയിലും ബ്രസീല്‍ കണ്ണീര് ചിത്രം. പുതിയ പരിശീലകന് ദുംഗയുടെ കീഴില്‍ പുനര്‍ജനി തേടിയ മഞ്ഞക്കിളികള്‍ കോപ്പയുടെ ക്വാര്‍ട്ടറില്‍ ചിറകറ്റുവീണു. പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട അങ്കത്തില്‍ ബ്രസീലിന്റെ കഥകഴിച്ചത് പരാഗ്വെ (3-4).
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം കുറിച്ച് സന്ധി ചെയ്തു. ഷൂട്ടൗട്ടില്‍ ബ്രസീലിന്റെ എവര്ട്ടന് റിബെയ്റോയും ഡഗ്ലസ് കോസ്റ്റയും പെനാല്‍റ്റികള്‍ തുലച്ചു. പരാഗ്വെയുടെ റോക്കി സാന്റാ ക്രൂസിനും ലക്ഷ്യം കാണാനായില്ല. അവസാന അവസരം വലയിലാക്കി ഡെര്‍ലിസ് ഗോണ്‍സാല്‍വസ് പരാഗ്വെയെ സെമിയിലേക്ക് കൈപിടിച്ചു നടത്തി.
15-ാം മിനിറ്റില്‍ റോബിഞ്ഞോ ബ്രസീലിന് ലീഡൊരുക്കിയെങ്കിലും സ്പോട്ട് കിക്ക് മുതലാക്കി ഗോണ്‍സാല്‍വസ് (72-ാം മിനിറ്റ്) കളിയെ ഷൂട്ടൗട്ടിന്റെ പിരിമുറുക്കത്തിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോപ്പയില്‍ ബ്രസീല്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെടുന്നത്. 2011ലും കാനറികള്‍ക്ക് ഇതേ വിധിയായിരുന്നു.
ജീവന്മരണ പോരാട്ടത്തില്‍ നല്ലതാളത്തില് ബ്രസീല്‍ പന്തുതട്ടിത്തുടങ്ങി. മൈതാന മധ്യത്തു നിന്ന് പന്തു വച്ചുമാറിയ റോബിഞ്ഞോ പിന്നെ ഡാനി ആല്‍വസിന്റെ ക്രോസ് ഗോളിലേക്ക് തൊടുക്കുമ്പോള്‍ ബ്രസീലിന്റെ ദിനമാണെന്നു തോന്നി (1-0). പിന്നീടങ്ങോട്ട് അത്ര ഒത്തിണക്കവും കൃത്യതയും പ്രകടമാകുന്ന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാനറികള്‍ക്കു സാധിച്ചില്ല.
റോബര്‍ട്ടോ ഫിര്‍മിനോയുടെ നിറംമങ്ങല് ബ്രസീലിന്റെ ആകുലതകളുടെ വ്യാപ്തി വര്‍ധിപ്പിച്ചു. പതിയെ കളംപിടിച്ച പരാഗ്വെ ബ്രസീല്‍ ഗോള്‍ മുഖത്ത് അങ്കലാപ്പ് സൃഷ്ടിക്കുകയും ചെയ്തു. സാന്റാ ക്രൂസിന്റെ ഷൂട്ടുകളും ബെനിറ്റെസിന്റെ കോര്‍ണറുമൊക്കെ പരാഗ്വെയുടെ സമനില ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.
രണ്ടാം പകുതിയിലും പരാഗ്വെ ബ്രസീലിനുമേല്‍ സമ്മര്‍ദ്ദം കടുപ്പിച്ചു. അതിനു ഫലവും കൈവന്നു. ബോക്സിലേക്ക് വന്ന ക്രോസില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വ കൈതൊട്ടു. റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാന്‍ നിയോഗിക്കപ്പെട്ട ഗോണ്‍സാല്‍വസ് ദൗത്യം ഭംഗിയായി നിര്‍വഹിച്ചു (1-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: