തൃശൂര്‍: കാലവര്‍ഷം ശക്തമാവുകയും നാടാകെ വെള്ളക്കെട്ടിലമരുമ്പോഴും റോഡ് വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്കിയ 400 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വക മാറ്റി ചെലവഴിച്ചതായി സുചന. സംസ്ഥാനത്തെ ദേശീയപാതകള്‍, സംസ്ഥാനപാതകള്‍, ജില്ലയിലെ മുഖ്യപാതകള്‍ എന്നിവയുടെ വികസനത്തിനും റോഡുകളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍, മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍, മണ്‍സൂണ്‍കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കല്‍ എന്നിവക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത്. ഈ ഫണ്ടാണ് പൊതുമരാമത്ത് വകുപ്പിന് കൈമാറാതെ ധനകാര്യ വകുപ്പ് പിടിച്ചുവെച്ചത്.
എപ്രിലിലാണ് സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം 400 കോടി രൂപ അനുവദിച്ചത്. നേരത്തെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരത്തില്‍ തുക അനുവദിച്ചു നല്‍കിയത് കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ ജില്ലകള്‍ക്ക് നല്‍കിയിരുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഒരോ ജില്ലകള്‍ക്കും നല്‍കേണ്ട തുക പിടിച്ചുവെച്ച് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത്. തുക നല്‍കാത്തത് മൂലം സംസ്ഥാന റോഡുകളുടെ വികസനവും അറ്റകുറ്റപ്പണിയും വഴിമുട്ടി. സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും റോഡ് നവീകരണത്തിനായി ഈ തുക വീതിച്ചുനല്‍കുകയാണ് പതിവ്.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിശദീകരണം കേന്ദ്ര സര്‍ക്കാറിന് നല്‍കുകയാണ് പതിവ്. തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നും എപ്രില്‍ അവസാനത്തില്‍ തുക അനുവദിച്ചിരുന്നു.
ലഭിക്കുന്ന ഫണ്ട് ഡിസംബറിനുള്ളില്‍ ചെലവഴിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഫണ്ട് ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പൊതുമരാമത്ത് വകുപ്പിന് കൈമാറാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ തുക വകമാറ്റിയതു മൂലമാണെന്നു സംശയിക്കുന്നതായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: