ബലാല്‍സംഗക്കേസുകളില്‍ പ്രതിയും പരാതിക്കാരിയും തമ്മില്‍ സംസാരിച്ച് പരസ്പരധാരണയിലെത്തി വേട്ടക്കാരന് ഇരയെ വിവാഹം ചെയ്യാന്‍ തയ്യാറാകണമെന്നുള്ള മദ്രാസ് ഹൈക്കോടതി ജഡ്ജി ദേവദാസിന്റെ വിധിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ്. വിധിക്ക് സംവേദനശക്തിയില്ലെന്നും ഇരയുടെ വികാരങ്ങളെ കണക്കിലെടുക്കാത്ത വിധിയാണെന്നുമാണ് സുപ്രീംകോടതി വിമര്‍ശനം. ഇരയായ പെണ്‍കുട്ടിയുടെ മാനസികക്ഷോഭത്തെ നിരാകരിച്ചാണ് ഹൈക്കോടതി ഇങ്ങനെയൊരു വിധി പ്രഖ്യാപിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. സ്ത്രീയുടെ മനുഷ്യാവകാശലംഘനം മാത്രമല്ല, അവളുടെ ജീവിക്കാനുള്ള അവകാശം, സംസാരിക്കാനുള്ള അവകാശം, വരണസ്വാതന്ത്ര്യം, അഭിമാനം എന്നിവയെല്ലാം ഹനിക്കുന്നതാണ് ഹൈക്കോടതിവിധി.
ഇരയുടെ മാനസികാവസ്ഥയെപ്പറ്റി നിസ്സംഗതപാലിച്ചാണ് ഹൈക്കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചതെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹം ഒരു വിശുദ്ധകര്മ്മാണ്. എല്ലാ സമുദായങ്ങളിലും ഇത്തരം കേസുകളില്‍ ഈ രീതി പിന്തുടരുന്നുണ്ടെന്നും അപ്പോള്‍ വിജയവും തോല്‍വിയും പരിഗണിക്കേണ്ട ആവശ്യം വരുന്നില്ലെന്നുമാണ് ജസ്റ്റിസ് ദേവദാസിന്റെ ഭാഷ്യം. ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി പ്രസവിക്കുമ്പോള്‍ കളങ്കിത എന്ന പ്രതിഛായ ആജീവനാന്തം പേറേണ്ടിവരുന്നുവെന്നും വിവാഹം ഇതിനൊരു പ്രതിവിധിയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇങ്ങനെയൊക്കെ പറയുന്നതില്‍ പ്രത്യക്ഷത്തില്‍ യുക്തിയുണ്ടെന്ന് തോന്നാമെങ്കിലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാവും ഇത്.
ഇത്തരമൊരു വിധി പറയാനിടയായത് കീഴ്ക്കോടതിയുടെ നാടകീയമായ തെറ്റാണെന്നാണ് സുപ്രീംകോടതി പറയുന്നത്. ഇര ബലാല്‍സംഗവീരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നു മാത്രമല്ല, ജഡ്ജിയുടെ അഭിപ്രായം സ്ത്രീസംഘടനകളുടെ രൂക്ഷവിമര്‍ശനത്തിന് വിധേയമാവുകയും ചെയ്തു. ബലാല്സംഗക്കാരന് ഭര്‍ത്താവായാല്‍ അങ്ങനെയുള്ള ഭീകരനെ എങ്ങനെ ബഹുമാനിക്കാനും സ്നേഹിക്കാനും സാധിക്കും? ഇത് പിതൃദായ സമൂഹത്തിന്റെ മനഃസ്ഥിതിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും രൂക്ഷവിമര്‍ശനമുയര്‍ന്നു. മാത്രമല്ല കോടതിക്ക് പുറത്തുള്ള നിയമവിരുദ്ധമായ ഒത്തുതീര്‍പ്പാണിത്. ബലാല്‍സംഗക്കുറ്റം ഒത്തുതീര്പ്പിനതീതമാണ്. കക്ഷികള്‍ക്ക് വിലപേശലിനും കോടതിക്കുപുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനും അവകാശമില്ല.
2013 ലും സുപ്രീംകോടതി ബലാല്സംഗക്കാരന് ദയ അര്‍ഹിക്കുന്നില്ല എന്നു നിരീക്ഷിച്ചിരുന്നു. ബലാല്‍സംഗം ചെയ്താല്‍ ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറായാലും അത് അയാള്‍ ചെയ്ത കുറ്റത്തെ ലഘൂകരിക്കുന്നില്ല. ഇങ്ങനെ ഒത്തുതീര്‍പ്പായ കേസുകള്‍ ഇരയുടെയും പിതാവിന്റെയും ആത്മഹത്യയില്‍ കലാശിച്ച സംഭവങ്ങളുമുണ്ട്. കോടതി കല്യാണ ഇടപാടുകാരനാണോ എന്നും പുതിയതരം സോഷ്യോ-ലീഗല്‍ വിവാഹം ഒരു ഒത്തുതീര്‍പ്പ് വിവാഹമോ നിര്‍ബന്ധിത വിവാഹമോ ആകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഒരു ഇരക്ക് ബലാല്‍സംഗം ചെയ്തയാളില്‍ എങ്ങനെ വിശ്വാസം അര്പ്പിക്കാനാവുമെന്ന ചോദ്യത്തിന് ഹൈക്കോടതിവിധിയില്‍ മറുപടിയില്ല. സ്ത്രീയുടെ ശരീരം അവളുടെ ദേവാലയമാണെന്നും ഇത്തരം ഒത്തുതീര്‍പ്പുകള്‍ ‘ജുഡീഷ്യല്‍ ഡെലിന്‍ക്വന്‍സി’ ആണെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു നാലര വയസ്സായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ഇരുപത്തിയഞ്ചുകാരന് പത്തുകൊല്ലം തടവാണ് കോടതി വിധിച്ചത്. ലൈംഗികാതിക്രമങ്ങള്‍ക്ക് ഒത്തുതീര്‍പ്പ് അനുചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. ബലാല്‍സംഗക്കേസിലെ കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും വിവാഹ വാഗ്ദാനം പെണ്‍കുട്ടിയുടെ കുലീനതയെ തന്നെ ബാധിക്കുമെന്നും പരമോന്നത നീതിപീഠം അഭിപ്രായപ്പെടുന്നു.
ബലാല്‍സംഗം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഇതില്‍ ഒരു സന്ധിസംഭാഷണത്തിന് മുതിരുകയെന്നാല്‍ അതിനെ ഒരു വൈവാഹിക കലഹംപോലെ നിസ്സാരവല്‍ക്കരിക്കലാണ്. ഇത് നിയമവാഴ്ചയല്ല, മറിച്ച് നാട്ടുനടപ്പിന്റെ പുനര്‍ജന്മമാണെന്നും അത് പിതൃദായക്രമത്തിന്റെ നീതിന്യായ ബോധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നു. ഭാരതത്തില്‍ 18 വയസിനുതാഴെയുള്ള ബലാല്‍സംഗ ഇരകള്‍ 44 ശതമാനമാണ്. 80 ശതമാനം പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. മറ്റൊരു വസ്തുത ബലാല്‍സംഗം ചെയ്യുന്നവരെ ഇരകള്ക്കറിയാം എന്നതാണ്.
47 ശതമാനം പേരും സ്നേഹിതരോ പരിചിതരോ ആയിരിക്കും. ഇപ്പോള്‍ ഓരോ 10 സെക്കന്റിലും ഓരോ ബലാല്സംഗങ്ങള് നടക്കുന്നു. (അമേരിക്കയില്‍ ചായകുടിക്കുന്നതുപോലെയാണ് ബലാല്‍സംഗമെന്നും ഒരു ചായ- ഒരു ബലാല്‍സംഗം എന്നതാണ് രീതിയെന്നും മുന്‍മുഖ്യമന്ത്രി നായനാര്‍ പ്രസ്താവിച്ചിരുന്നു.) ഭാരതത്തില്‍ ശരാശരി ഒരുവര്‍ഷം 2,93,000 ബലാല്സംഗങ്ങള് നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് അനുവദിക്കാവുന്നതല്ല. ഇതിനര്‍ത്ഥം അത്രയും ഇരകള്‍ മാനസികരോഷവും വിഭ്രാന്തിയും അനുഭവിച്ച് ജീവിതം തള്ളിനീക്കേണ്ടിവരുന്നുവെന്നാണ്. സ്ത്രീ എന്നാല്‍ ഇര എന്നാണ് ഇന്നത്തെ പരിഭാഷതന്നെ. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ അഭിപ്രായം സ്വാഗതാര്‍ഹവും ആശ്വാസകരവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: