അരുവിക്കരയില്‍ കാര്ത്തികേയന് അഞ്ചാമതും ജയിച്ചിരിക്കുന്നു എന്നാണ് ഭാര്യ സുലേഖയുടെ അര്‍ത്ഥഗര്‍ഭമായ മറുപടി.അരുവിക്കരയിലെ ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണ് തന്റെ വിജയത്തിന് കാരണമെന്ന് ശബരീനാഥനും പ്രഖ്യാപിച്ചു. കാര്‍ത്തികേയനുള്ള ആദരാഞ്ജലിയാണ് വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കാര്‍ത്തികേയന്റെ സ്മരണകള്‍ക്കുള്ള അംഗീകാരമെന്ന് എ.കെ.ആന്റണിയും.കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കാതടിപ്പിക്കുന്ന വിജയാരവങ്ങള്‍ക്കിടയിലും അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ശബരീനാഥന് നേടിയത് ശരിയായ രാഷ്ട്രീയ വിജയമല്ലെന്ന് വിലയിരുത്താന്‍ ഈ വിലാപങ്ങള്‍തന്നെ ധാരാളം.
കേരളത്തില്‍ ഭരണവിരുദ്ധ തരംഗമില്ലെന്ന് സ്ഥാപിക്കാനാണ് അരുവിക്കരയിലെ വിജയത്തെ യുഡിഎഫ് നേതാക്കളും ഒരുവിഭാഗം മാധ്യമങ്ങളും ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കാനാണോ ഈ ഉപതെരഞ്ഞെടുപ്പ് നടത്തിയതെന്നുപോലും തോന്നിപ്പോകും. ഭരണവിരുദ്ധവികാരമില്ലെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണജനങ്ങള്‍ വിശ്വസിച്ചുപോയേക്കും.എന്നാല്‍ ജനങ്ങളെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു അടവാണിതെന്ന് കേരള രാഷ്ട്രീയവും ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനരീതിയും നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും.
അഴിമതി, അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, വര്‍ഗീയപ്രീണനം, വര്‍ഗീയ ധ്രുവീകരണം, സദാചാരവിരുദ്ധമായ നടപടികള്‍ എന്നിവയിലൊക്കെ ആണ്ടുമുങ്ങിയ ഒരു സര്‍ക്കാരിനാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്നത്. ഇതിനെതിരെ ജനവികാരമില്ലെന്ന് പറയുന്നത് ആടിനെ പട്ടിയാക്കലാണ്. ഭരണവിരുദ്ധ വികാരം പകല്‍പോലെ വ്യക്തമാണ്. അരുവിക്കരയിലും അത് ശക്തമായിരുന്നു.
എങ്കില്‍പ്പിന്നെ ശബരീനാഥനെ വിജയത്തിലേക്ക് നയിച്ചത് എന്താണ്? അതറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. കാര്ത്തികേയന് മരിച്ചിട്ടില്ല എന്നു കരുതുക. എല്ലാ മഹത്വത്തോടും കൂടി ഇപ്പോഴും ജീവിച്ചിരിക്കുന്ന അദ്ദേഹമാണ് അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയായതെന്നും കരുതുക. എന്തായിരുന്നേനെ അതിന്റെ അനന്തരഫലം? നാല് പ്രാവശ്യവും മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫും കാര്‍ത്തികേയനും കനത്തപരാജയം ഏറ്റുവാങ്ങുമായിരുന്നു. ഇത്തരമൊരു പരാജയത്തില്‍നിന്ന് യുഡിഎഫിനെ, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചത് കാര്‍ത്തികേയന്റെ മരണമാണെന്ന് പറയാതെ വയ്യ. ജീവിച്ചിരുന്ന കാര്‍ത്തികേയനെക്കാള്‍ മരിച്ച കാര്ത്തികേയന് അരുവിക്കരയില്‍ കൂടുതല്‍ ശക്തമായ സാന്നിദ്ധ്യമായി.
കാര്‍ത്തികേയന്റെ മരണത്തെ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു, ആഘോഷമാക്കിമാറ്റുകയായിരുന്നു കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവും.കവലകള്‍തോറും കാര്‍ത്തികേയന്റെ പടംവച്ച് മാല ചാര്‍ത്തി,നിലവിളക്കും ചന്ദനത്തിരിയും കത്തിച്ച് കണ്ണീര് രാഷ്ട്രീയം പ്രയോഗിക്കുകയായിരുന്നു കോണ്‍ഗ്രസ്. മണ്ഡലത്തില്‍ കാര്യമായ തോതില്‍ ഇല്ലാതിരുന്ന സഹതാപതരംഗം കുത്തിപ്പൊക്കുകതന്നെയായിരുന്നു ഇതിലൂടെ. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തെത്തുടര്‍ന്ന് യാതൊരു സങ്കോചവുമില്ലാതെ കോണ്‍ഗ്രസ് പയറ്റിയ നിലവാരമില്ലാത്ത രാഷ്ട്രീയതന്ത്രം പൊടിതട്ടി പുറത്തെടുക്കുകയാണ് അരുവിക്കരയിലും കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ ചാക്കാല രാഷ്ട്രീയത്തിന് കാര്‍ത്തികേയന്റെ ചിതയൊടുങ്ങുംമുമ്പ് ഒരമ്മയും മകനും കൂട്ടുനില്‍ക്കുകയും സമര്‍ത്ഥമായി ചൂട്ടുപിടിക്കുകയും ചെയ്തു.
26,0000 ലേറെ പുതിയ വോട്ടുകളുണ്ടായിട്ടും 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം വോട്ടിന്റെ കുറവോടെ ശബരീനാഥന്നേടിയ 10,128 വോട്ടിന്റെ ഭൂരിപക്ഷമെന്നത് സഹതാപതരംഗത്തിന്റെ അഭാവത്തില്‍ വലിയ പരാജയത്തില്‍ കലാശിക്കുമായിരുന്നു.24 വര്‍ഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച കാര്ത്തികേയന് എടുത്തുപറയത്തക്ക ഒരു വികസനപ്രവര്‍ത്തനവും അരുവിക്കരയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നത് അപ്രിയസത്യം മാത്രമാണ്. ഇതറിയണമെങ്കില്‍ അവഗണനയ്ക്കും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയരായി കഴിഞ്ഞുകൂടുന്ന ആ മണ്ഡലത്തിലെ ആദിവാസികളുടെ ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കിയാല്‍ മാത്രം മതിയാകും. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ജനങ്ങള്‍ എല്ലാം മറക്കുന്ന സഹതാപതരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതും അതില്‍ അവര്‍ വിജയിച്ചതും.
ശബരീനാഥനാണെങ്കില് അച്ഛന്റെ ചിതയില്‍നിന്ന് അധികാരത്തിന്റെ അപ്പം ചുട്ടെടുക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പ്രചാരണത്തിലുടനീളം സുസ്മേരവദനനായി കാണപ്പെട്ട ശബരീനാഥന് താന്‍ ജയിച്ചു എന്നറിഞ്ഞതോടെയാണ് അച്ഛനെയോര്‍ത്ത് വിതുമ്പാന്‍ തുടങ്ങിയതെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി കുറവായിരിക്കും.
പണവും പ്രലോഭനങ്ങളും നല്കി വോട്ടര്‍മാരിലെ വലിയൊരു വിഭാഗത്തെ യുഡിഎഫ് വിലക്കെടുക്കുകയായിരുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം അരുവിക്കരയിലെ ജനങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം കോണ്‍ഗ്രസ് നേതൃത്വം പറയുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ നാലുവട്ടം പ്രതിനിധീകരിച്ച അരുവിക്കരയില്‍ കാര്ത്തികേയന് വികസനം കൊണ്ടുവന്നുവെന്നു പറയുന്നതാണ് അവിടുത്തുകാരെ ആക്ഷേപിക്കുന്നത്.
എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളും ഒരുപറ്റം മാധ്യമങ്ങളും അഭിപ്രായപ്പെട്ടതുപോലെ അരുവിക്കരയിലെ വിജയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അവകാശപ്പെട്ടത് തന്നെയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമോ തര്‍ക്കമോ ഇല്ല.എന്തുവിലകൊടുത്തും ഇത്തരം ഒരു വിജയം ഉമ്മന്‍ചാണ്ടിക്ക് നേടേണ്ടതുണ്ടായിരുന്നു.ചെന്നിത്തലയെന്ന അധികാരമോഹിയായ കുറുക്കന് ആഭ്യന്തരമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായി തുടരുകയും, കെപിസിസി അധ്യക്ഷന്റെ രൂപത്തില്‍ എപ്പോള്‍ വേണമെങ്കിലും ‘സ്റ്റെപ് ഇന്‍’ ചെയ്യാവുന്ന പകരക്കാരനായി വി.എം.സുധീരന് നിലയുറപ്പിക്കുകയും ചെയ്യുമ്പോള്‍ അവശേഷിക്കുന്ന ഭരണകാലം മുഖ്യമന്ത്രിയായിരിക്കാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തണമെന്നുണ്ടെങ്കിലും അരുവിക്കരയില്‍ ഉമ്മന്‍ചാണ്ടിക്ക് ജയിച്ചേ തീരുമായിരുന്നുള്ളൂ.
പരാജയപ്പെട്ടിരുന്നെങ്കില്‍ അത് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന്റെതന്നെ അവസാനത്തിന് ആരംഭം കുറിക്കുമായിരുന്നു. അതിനാല്‍ എന്തുവിലകൊടുത്തും വിജയിക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിക്കുകയായിരുന്നു. ഇതിന് ആദ്യം വേണ്ടിയിരുന്നത് തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്വകവുമാകരുത് എന്ന് ഉറപ്പുവരുത്തുകയായിരുന്നു. ഇതിന് എന്തൊക്കെ വേണമായിരുന്നോ, അതൊക്കെ ഉമ്മന്‍ചാണ്ടിയും സംഘവും യാതൊരു കയ്യറപ്പുമില്ലാതെ അരുവിക്കരയില്‍ ചെയ്തിട്ടുണ്ട്.
എന്ത് അപമാനം സഹിച്ചും താന്‍ അധികാരത്തില്‍ തുടരുമെന്ന് സരിത ഉള്‍പ്പെട്ട സോളാര്‍ അഴിമതിക്കേസിന്റെ പശ്ചാത്തലത്തില്‍ പരസ്യമായി പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയാണ് അരുവിക്കരയുടെ തിരശ്ശീലക്കുപിന്നില്‍ ഉണ്ടായിരുന്നത്. എന്ത് വൃത്തികേടുകള്‍ കാണിക്കേണ്ടിവന്നാലും ഒരിക്കല്‍ വിജയിച്ചുകഴിഞ്ഞാല്‍ അതൊക്കെ ജനങ്ങള്‍ വിസ്മരിച്ചുകൊള്ളുമെന്ന ഉമ്മന്‍ചാണ്ടിയുടെ ചങ്കൂറ്റം യുഡിഎഫിന്റെ കൈമുതലാണ്. പിറവത്തും നെയ്യാറ്റിന്‍കരയിലും അത് ജനങ്ങള്‍ കണ്ടതാണ്. ഇപ്പോള്‍ അരുവിക്കരയിലും അത് ആവര്ത്തിക്കപ്പെട്ടിരിക്കുന്നു.
‘മാസ്റ്റര്‍ മാനിപ്പുലേറ്റര്‍’ എന്ന് വിശേഷിപ്പിക്കാവുന്ന, കേരളം ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും കൗശലക്കാരനായ രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടി. ജനകീയനായി അഭിനയിക്കുന്ന, എന്നാല്‍ അങ്ങേയറ്റം ജനവിരുദ്ധനായ ഒരു ഭരണാധികാരിയാണ് അദ്ദേഹം. മതേതരവാദിയായി അഭിനയിക്കുമ്പോഴും താനുള്‍പ്പെടുന്ന മതവര്‍ഗീയതയുടെ താല്‍പ്പര്യങ്ങള്‍ സമര്‍ത്ഥമായി സംരക്ഷിച്ചുപോരുന്ന ഒരാള്‍. ഈ ഉമ്മന്‍ചാണ്ടിയാണ് യഥാര്‍ത്ഥത്തില്‍ അരുവിക്കരയില്‍ മത്സരിച്ചത്. സ്ഥാനാര്‍ത്ഥിയായ ശബരീനാഥന് ഉമ്മന്‍ചാണ്ടിയുടെ ബിനാമിപോലുമായിരുന്നില്ല, വെറും ഒരു ഇര.
കാര്‍ത്തികേയന്റെ അഭാവത്തില്‍ ഭാര്യ സുലേഖയ്ക്കാണ് അരുവിക്കരയില്‍ മത്സരിക്കാന്‍ നറുക്കുവീണതെങ്കിലും മകന് ശബരീനാഥന് തികച്ചും അപ്രതീക്ഷിതമായി രംഗപ്രവേശം ചെയ്യുകയായിരുന്നു.പുതുമുഖത്തിന്റേതായ യാതൊരു പരിഭ്രമവുമില്ലാതെ പ്രചാരണത്തില്‍ തിളങ്ങിയ ശബരീനാഥന് ഭാഷയിലും ശരീരഭാഷയിലും ‘വെള്ളിമൂങ്ങ’യിലെ ബിജുമേനോന്റെ ‘മാമച്ചന്’ എന്ന കഥാപാത്രമായി മാറുകയായിരുന്നു.എന്നല്ല,വെള്ളിത്തിരയിലെ ബിജു മേനോനെ വെല്ലുന്ന പ്രകടനമാണ് ശബരീനാഥന് കാഴ്ചവച്ചത്. സിനിമയിലെ വെള്ളമൂങ്ങയില്നിന്ന് അരുവിക്കരയിലെ വെള്ളിമൂങ്ങയെ വ്യത്യസ്തനാക്കിയത് ഉമ്മന്‍ചാണ്ടിയെന്ന ‘സംവിധായകന്റെ’ ക്രാഫ്റ്റാണ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തും ചെയ്യുന്ന ബിജുമേനോന്റെ മാമച്ചനെ ശബരീനാഥന് ബഹുദൂരം പിന്നിലാക്കുകയുണ്ടായി. ശബരീനാഥനെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ച ഉമ്മന്‍ചാണ്ടിക്ക് വെള്ളി മൂങ്ങയുടെ സംവിധായകന് ജിബു ജേക്കബ് ശരിയ്ക്കും ദക്ഷിണവയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: