ന്യൂദല്‍ഹി: നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപവും 18 ലക്ഷം പേര്‍ക്ക് തൊഴിലും ലഭ്യമാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം. എല്ലാ പൗരന്മാരെയും ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നയിക്കാനും സമൂഹത്തിലെ സമസ്ത വിഭാഗത്തിനും ഇന്റര്‍നെറ്റും ഇ-ഭരണത്തിന്റെ പ്രയോജനങ്ങളും ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
വ്യവസായ ലോകവും യുവജനങ്ങളും ആവേശത്തോടെ സ്വാഗതം ചെയ്ത പദ്ധതിയില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനിയും 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് അനില്‍ അംബാനിയും പ്രഖ്യാപിച്ചു.ഇ-ഭരണമെന്നത് മൊബൈല്‍ ഭരണത്തിന് വഴിമാറുകയാണെന്നും മൊബൈല്‍ ഭരണമെന്ന യാഥാര്‍ത്ഥ്യം ഉടന്‍ സാക്ഷാത്ക്കരിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ആഗോള നിലവാരമുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ എന്തുകൊണ്ട് രാജ്യത്തെ യുവസംരംഭകര്‍ ശ്രമിക്കുന്നില്ല. യുവാക്കളുടെ സംരംഭങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നെന്നും മോദി പറഞ്ഞു. നമ്മുടെ യുവാക്കളുടെ കഴിവ് ഉപയോഗപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയെന്ന പദ്ധതി ലാപ്ടോപ്പുകളുടെയോ ഫോണുകളുടേയോ എണ്ണത്തിലല്ല, അതു മുന്നോട്ടുവെയ്ക്കുന്ന ആശയത്തിലാണ് വിജയിക്കുക. വിവരസാങ്കേതികവിദ്യ അടങ്ങിയ സേവനമെന്നതല്ല വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സമൂഹമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്, മോദി വ്യക്തമാക്കി.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതികൊണ്ട് താന്‍ സ്വപ്നം കാണുന്നത് അടുത്ത വലിയ ആശയത്തിനായി ലോകം ഭാരതത്തെ ഉറ്റുനോക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇ-വാണിജ്യത്തെ വ്യാവസായിക സംരംഭകത്വത്തിലേക്കും നെറ്റിസണെ സിറ്റിസണ്‍ (പൗരന്) ആയി വളര്‍ത്തുന്നതിലേക്കും സര്‍ക്കാരിനെ സുതാര്യതയിലേക്കും നയിക്കുമെന്ന് സ്വപ്നം കാണുന്നു. കര്‍ഷകര്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭ്യമാകുന്നതും പൗരന്മാരുടേയും സര്‍ക്കാരിന്റേയും ഇടപെടല്‍ അഴിമതി ഇല്ലാതാക്കുന്നതും വിവരശേഖരണത്തിന്റെ അതിരുകളില്ലാതാകുന്നതും തന്റെ സ്വപ്നത്തിലുണ്ട്.
രാജ്യത്തെ 120 കോടി ജനങ്ങള്‍ അതിവേഗ ഡിജിറ്റല്‍ ഹൈവേകളിലൂടെ പരസ്പരമുള്ള ബന്ധം വര്‍ധിപ്പിക്കുന്നതും പദ്ധതിയുടെ നേട്ടങ്ങളായി മാറും. സൈബര്‍ സുരക്ഷയെ രാഷ്ട്ര സുരക്ഷപോലെ പ്രധാനപ്പെട്ടതായി കണക്കാക്കണം. സൈബര്‍ സുരക്ഷയ്ക്കായി കൂടുതല്‍ മികച്ച ആശയങ്ങള്‍ കണ്ടെത്തണമെന്നും മോദി നിര്‍ദേശിച്ചു.
ഗ്രാമീണ ഭാരതത്തിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യ ലാപ്ടോപ്പുകളും ചടങ്ങില്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 14 സംസ്ഥാനങ്ങളിലെ 31 ഗ്രാമങ്ങളിലെ ജനങ്ങള്‍ വെബ് കോണ്‍ഫറന്‍സ് വഴി പരിപാടി തല്‍സമയം കണ്ടു. ഇന്നലെ മുതല്‍ ഏഴാം തീയതി വരെയാണ് വാരാഘോഷ പരിപാടികള്‍.
എന്റെ സ്വപ്നത്തിലെ ഡിജിറ്റല്‍ ഇന്ത്യ
$പുതിയ കണ്ടുപിടിത്തങ്ങള്‍ 120 കോടി ജനങ്ങളെ അറിയിക്കുന്ന
$വിജ്ഞാനക്കരുത്ത് ജനങ്ങള്‍ക്കു പകരുന്ന
$വിലക്കില്ലാതെ വിവരങ്ങള്‍ ലഭ്യമാകുന്ന
$സുതാര്യ ഭരണം നല്കുന്ന
$അഴിമതി രഹിത ഭരണം ജനങ്ങള്‍ക്കു നല്കുന്ന
$മൊബൈല്‍ ഫോണ്‍വഴി കാര്യങ്ങള്‍ സാധ്യമാക്കുന്ന
$സോഷ്യല്‍ മീഡിയവഴി ജനങ്ങളുമായി അനുനിമിഷം ഇടപഴകുന്ന
$മികച്ച വിദ്യാഭ്യാസ ലഭ്യത പരമാവധിയിലെത്തിക്കുന്ന
$മികച്ച ആരോഗ്യ പരിചരണം ലഭ്യമാക്കുന്ന
$ആഗോള വിപണി വിവരം അപ്പപ്പോള്‍ കര്ഷകര്ക്കെത്തിക്കുന്ന
$വ്യക്തിസുരക്ഷയ്ക്ക് മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന
$സൈബര്‍ സുരക്ഷ ദേശസുരക്ഷയുടെ അവിഭാജ്യതയാകുന്ന
$ബാങ്കിടപാടുകള്‍ മൊബൈല്‍വഴി സാധിക്കുന്ന
$ഇ കൊമേഴസ് അടിസ്ഥാനമായ സംരംഭകത്വമുള്ള
$ലോകം പുതിയ ആശയങ്ങള്‍ക്ക് നമ്മെ ഉറ്റുനോക്കുന്ന
$ഇന്റര്‍നെറ്റുപയോഗം വഴി ശക്തരായ പൗരന്മാരുള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: