ചെന്നൈ: ചെന്നൈ മെട്രോയിലെ യാത്രയ്ക്കിടെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന് സഹയാത്രികനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. പ്രകോപനമില്ലാതെ സഹയാത്രികന്റെ മുഖത്ത് ആഞ്ഞ് അടിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.
കഴിഞ്ഞ ദിവസം നേതാക്കള്‍ നടത്തിയ മെട്രോ യാത്രയ്ക്കിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ സ്റ്റാലിന് യുവാവിനെ മര്‍ദിക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മര്‍ദനമേറ്റയാള്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്.
മൂന്നു സെക്കന്‍ഡുള്ള വിഡിയോയാണ് പ്രചരിക്കുന്നത്. കൈയുടെ പുറകുവശം കൊണ്ടാണ് സ്റ്റാലിന് ഇയാളെ മര്‍ദിക്കുന്നത്. അയാള്‍ പുറകോട്ടുമാറുന്നതും വിഡിയോയിലുണ്ട്. അതേസമയം, വനിത യാത്രക്കാരുടെ അടുത്തുനിന്ന് മാറിനില്‍ക്കാനാണ് അയാളോട് ആവശ്യപ്പെട്ടതെന്ന് സ്റ്റാലിന്റെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ ആരോപണത്തെ ഡി.എം.കെ നിഷേധിച്ചു. സഹയാത്രികനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് സ്റ്റാലിന്റെ ഓഫീസ് വ്യക്തമാക്കി. സ്ത്രീകളുടെ അടുത്ത് നിന്ന് മാറി നില്‍ക്കാനാണ് സ്റ്റാലിന് സഹയാത്രികനോട് പറഞ്ഞതെന്നും ട്രെയിനിന്റെ കുലുക്കം കാരണമാണ് നേതാവിന്റെ കൈ അയാളുടെ ശരീരത്തില്കൊണ്ടതെന്നുമാണ് ഡി.എം.കെയുടെ വിശദീകരണം.
എന്നാല്‍ സ്റ്റാലിനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രസ്താവന പുറത്തിറക്കി. ‘ഒരു എം.എല്‍.എയുടെ സ്ഥാനത്തിന് ചേര്‍ന്നതല്ല സ്റ്റാലിന്റെ സ്വഭാവം. എല്ലാവരും പൊതു സ്ഥലങ്ങളില്‍ ഒരേ പോലെയാണ്. ആരും ചെറുതല്ല. സ്റ്റാലിന് അയാളുടെ മാന്യത നിലനിര്‍ത്തണം’ എന്ന് ജയലളിത വ്യക്തമാക്കി.
സ്റ്റാലിന് പിന്തുണയുമായി മുന്‍ ഡി.എം.കെ അംഗവും നിലവിലെ കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു രംഗത്തെത്തി. ‘അതൊരു അടിയല്ല, കവിളില്‍ ചെറിയതായി തട്ടുന്നതാണ്. വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് വൈറലായിരിക്കുന്നത്. സ്റ്റാലിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിത്. അദ്ദേഹം അങ്ങനെ പെരുമാറില്ല’ എന്നും വീഡിയോ കൃത്യമായി പരിശോധിക്കണമെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ജയലളിത ചെന്നൈ മെട്രോ ഫ്ലാഗ് ഓഫ് ചെയ്തത്. സ്റ്റാലിനും അദ്ദേഹത്തിന്റെ അനുയായികളും ബുധനാഴ്ച വൈകിട്ടാണ് ട്രെയിനില്‍ യാത്ര നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: