പെണ്‍പുലിയെപ്പോലെ വാര്‍ധക്യം അനക്കമുണ്ടാക്കാതെ വന്ന് ശരീരത്തെ ആക്രമിക്കുന്നു. രോഗങ്ങളും ശരീരത്തെ ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍ കാലമായോ എന്ന് തക്കംനോക്കിക്കൊണ്ട് മരണം എപ്പോഴും അവരുടെ ഉള്ളില്‍തന്നെ പതുങ്ങി ഇരിക്കുന്നു. ദേഹംമൂലം മനുഷ്യന് അഹംബുദ്ധി കൈവരുന്നു. ഞാന്‍ കേമനാണ്, ശ്രേഷ്ഠനാണ് എന്ന് ഉരുവിട്ടുകൊണ്ട് കഴിയുന്നതിന്നിടയില്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഈ ശരീരം ജന്തുക്കള്‍ ഭക്ഷിച്ച് കാഷ്ഠിക്കുകയോ, വെന്ത് വെണ്ണീരാവുകയോ മണ്ണില്‍ ലയിച്ച് കൃമികളായെന്നോ വരാം. അതുകൊണ്ട് ദേഹമാണ് ജീവിതമെന്ന മഹാമോഹത്തിനിടയാകുന്നത് നല്ലതല്ല. ത്വക്ക്, മാംസം, രക്തം, അസ്ഥി, മലം മൂത്രം ശുക്ലം മുതലായവയുടെ ഒരു മിശ്രിതമാണ് ദേഹം. ഇപ്രകാരമുള്ള ദേഹം നിമിത്തമുണ്ടാകുന്ന വ്യാമോഹത്തില്‍ പ്രേരിതനായി ഈ ലോകത്തെത്തന്നെ നശിപ്പിക്കാമെന്ന നിന്റെ വിചാരമുണ്ടല്ലോ ലക്ഷ്മണ അത് ജ്ഞാനമില്ലാത്തതുകൊണ്ട് ഉണ്ടാവുന്നതാണ്.
പരമാത്മാവ് മാത്രമാണ് സത്യം എന്ന അറിവാണ് ജ്ഞാനം. ദേഹത്തെ അടിസ്ഥാനമാക്കിയുള്ള ചിന്തകള്‍ മനുഷ്യനെ കൂടുതല്‍ കൂടുതല്‍ മോഹങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു. ദേഹാഭിമാനം ദോഷങ്ങള്‍ക്കും ദുഃഖത്തിനും ഇടവരുത്തുന്നു.
ലൗകികമായ നേട്ടങ്ങളില്‍ അഭിമാനിക്കുന്നവര്‍ രോഷത്തിന്നടിമകളാകുകയും അതുമൂലം അവര്‍ക്ക് ദോഷങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഞാന്‍ ദേഹമാണെന്ന വിചാരമുള്ളവര്‍ അവിദ്യക്ക് പാത്രമാകുന്നു. ഞാന്‍ ദേഹമല്ല ആത്മാവാണ് എന്ന ബോധം മോഹങ്ങളെ നശിപ്പിക്കുന്ന വിദ്യയാണ്. അവിദ്യ സംസാരകാരിണിയും വിദ്യ സംസാരനാശിനിയുമാണ്. അതിനാല്‍ സംസാരബന്ധനത്തില്‍ നിന്നും മോചനം കാംക്ഷിക്കുന്നവര്‍ ഏകാഗ്രമായ മനസ്സോടെ വിദ്യ അഭ്യസിക്കേണ്ടതാണ്. അതിന് വിഘ്നം സൃഷ്ടിക്കുന്ന ശത്രുക്കളാണ് കാമക്രോധലോഭമോഹാദികള്‍. അതില്‍ ഏറ്റവും ബലവാനായ ശത്രുവാണ് ക്രോധം.
മാതാപിതാക്കള്‍, സഹോദരങ്ങള്‍, മിത്രങ്ങള്‍ തുടങ്ങിയവരെ ക്രോധത്തിനടിമയാകുന്നവര്‍ കൊല്ലുന്നു. ധര്‍മ്മക്ഷയത്തിന്നു കാരണമായ ക്രോധം മൂലമാണ് മനുഷ്യര്‍ക്ക് സംസാരബന്ധനം അനുഭവിക്കേണ്ടി വരുന്നത്. പരമാത്മാവില്‍ നിന്നു മാത്രമേ ശാന്തി ലഭിക്കുകയുള്ളൂ.
ശാന്തി ലഭിച്ചാല്‍ ഒരു വിധത്തിലുള്ള ദുഃഖവും ഉണ്ടാവുകയില്ല. ദേഹേന്ദ്രിയ പ്രാണബുദ്ധ്യാദികള്‍ക്കതീതമായി വര്‍ത്തിക്കുന്നത് ആത്മാവാണെന്ന് മനസ്സിലാക്കുകയും ശുദ്ധവും സ്വയം പ്രകാശിക്കുന്നതും ആനന്ദപൂര്‍ണവും തത്വാര്‍ത്ഥവും നിരാകാരവും നിത്യവും നിര്വികല്പവും ശുഭകരവും സര്‍വത്തിനും കാരണവും സര്‍വജഗന്മയവും, സര്‍വൈകസാക്ഷിയുമായ ഈ ആത്മാവിനെത്തന്നെ ഈശ്വരനായി മനസ്സില്‍ സദാസമയവും ചിന്തിക്കുക. ഈശ്വരനും ഞാനും തമ്മില്‍ ഭേദമില്ല ഒന്നാണെന്നുള്ള അവസ്ഥയാണ് നിര്വികല്പസമാധി.
പ്രാരബ്ധകര്‍മ്മഫലമായി വന്നുചേരുന്ന സുഖദുഃഖങ്ങളെ അനുഭവിക്കാതെ നിര്‍വാഹമില്ല. അതുകൊണ്ട് കര്‍ത്തവ്യങ്ങളൊക്കെയും നിര്‍വ്യാജ്യമായി ആചരിക്കണം. മനുഷ്യന്റെ ധര്‍മ്മം കര്‍മ്മഫലങ്ങളില്‍ ആസക്തി കൂടാതെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ്. അതോടൊപ്പം എല്ലാ കര്‍മ്മങ്ങളേയും പരമാത്മാവില്‍ സമര്‍പ്പിക്കുക. ഇനി നിര്‍മ്മലമായ ആത്മാവിനോടുകൂടി കര്‍മ്മങ്ങളനുഷ്ഠിക്കാന്‍ കഴിയാതെ വന്നാല്‍ ഞാന്‍ മുമ്പു പറഞ്ഞ തത്വങ്ങള്‍ ശരിക്കും ഉള്‍ക്കൊണ്ടുകൊണ്ട് ജ്ഞാനസ്വരൂപനായ ജഗദീശ്വരനെ എപ്പോഴും ധ്യാനിച്ചുകൊണ്ട് അഹംഭാവത്തെ പാടെ വെടിഞ്ഞ് മനസ്സില്‍നിന്നും മായാവിമോഹത്തെ ത്യജിക്കുക.
അതുകൊണ്ട് ലക്ഷ്മണ നീ കോപം വെടിയുക. ബുദ്ധിപൂര്‍വം ചിന്തിക്കുക.
അമ്മ ഇപ്പോള്‍ എന്നോടുപദേശിച്ചതിലും കൂടുതല്‍ ധര്‍മ്മാനുകൂലമായിട്ടുള്ളത് അച്ഛന്റെ ആജ്ഞയാണ്. അച്ഛന്റെ ആജ്ഞ ലംഘിക്കാന്‍ എനിക്ക് കഴിയുകയില്ല. നിന്റെ ക്ഷാത്ര ധര്‍മ്മാനുകൂലമായ വാക്കുകള്‍ ക്ഷത്രിയബുദ്ധിക്കേ ചേരുകയുള്ളു. അത് ഇവിടെ യോജിക്കുകയില്ല. കാരണം അത് അധാര്‍മ്മികമാണ്.
നമുക്ക് ധര്‍മ്മം മതി. ഇത്രയും പറഞ്ഞ് രാമന് കൗസല്യയോടായി പറഞ്ഞു. അമ്മേ ഏതായാലും അച്ഛന് കുടുക്കിലകപ്പെട്ടുപോയി. എന്റെകൂടെ അമ്മയും വരുന്നപക്ഷം അച്ഛന് രക്ഷപ്പെടുകയില്ല. മറിച്ച് ഞാന്‍ വനത്തില്‍ പോകേണ്ടെന്ന് അമ്മ പറയുന്നത് ഞാന്‍ അനുസരിച്ചാല്‍ അത് അതിലും വലിയ തെറ്റാണ്. കാരണം ധാര്‍മ്മികമായി നമ്മളിരുവരും അച്ഛന്റെ വാക്കുപാലിക്കാന്‍ ബാദ്ധ്യസ്ഥരാണ്. കാരണം ”മയാ ചൈവ ഭവത്യാച കര്‍ത്തവ്യ വചനം പിതൃ: രാജാ ഭര്താ ഗുരു:ശ്രേഷ്ഠ: സര്‍വേഷ ഈശ്വര:പ്രഭു: അദ്ദേഹം അമ്മയ്ക്ക് ഭര്‍ത്താവാണ് എനിയ്ക്കോ അച്ഛനും, ഗുരുവുമാണ് പിന്നെ സര്‍വപാലകനായ രാജാവ്.
ഖിന്നനും തളര്‍ന്നവനുമായ ഭര്‍ത്താവിന്റെ ശുശ്രൂഷയെപ്പറ്റി ഓര്‍ത്ത കൗസല്യ കൂടുതലൊന്നും പറഞ്ഞില്ല. മകനെ സ്വന്തം വഴിക്കു വിട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു.
സന്മാര്ഗ്ഗത്തിന് തടസ്സംനില്ക്കുന്നില്ല. നീ നന്മയുടെ വഴിക്കേ സഞ്ചരിക്കു എന്ന് എനിക്കറിയാം. നിന്നെ രക്ഷിച്ച് ധൈര്യം പകരുന്ന ധര്‍മ്മം നിനക്ക് നേര്‍വഴി കാട്ടും. വിശ്വാമിത്രന് തന്ന ദിവ്യാസ്ത്രങ്ങള് നിന്നെ രക്ഷിക്കട്ടെ. സര്വേശ്വരന് നിന്നെ രക്ഷിക്കട്ടെ.
മോനെ നീ നിനക്കിഷ്ടപ്പെട്ട വഴിയെ പോകുക. പക്ഷെ ഒരു കാര്യം മറക്കരുത്. നിന്റെ ഈ മുഖം എനിക്ക് എന്നും കാണണം. എന്തുവന്നാലും ധര്‍മ്മമാര്‍ഗ്ഗം വെടിയരുത്. നിനക്ക് നന്മവരും. അല്ലയോ ദുര്‍ഗ്ഗേ ദുഃഖവിനാശിനി സൃഷ്ടി സ്ഥിതിലയങ്ങള്‍ക്ക് കാരണമായിട്ടുള്ളവളെ, ചണ്ഡികേ, വനത്തില്‍ എന്റെ മകന്, നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും അവനെ ചുറ്റിലും നിങ്ങള്‍ സര്‍വ്വദാ കാത്തുരക്ഷിക്കേണമേയെന്ന് കൗസല്യ സര്‍വ്വ ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് മകന് യാത്രാനുമതി നല്കി. രാമന് മാതാവിന്റെ പാദങ്ങള്‍ തൊട്ട് വന്ദിച്ചു.
കൗസല്യ മകനെ ആശ്ലേഷിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് മകന് സ്വസ്തി ആശംസിച്ചു.അമ്മയുടെ ആശ്ലേഷത്തില്‍ നിന്നും വിമുക്തനായ രാമന്റെ മുമ്പിലേക്ക് താന്‍ അടുത്തുചെന്നു. രാമന്റെ ഉപദേശങ്ങള്‍ തന്റെ മനസ്സിന് ആശ്വാസം നല്‍കിയിരുന്നു. താന്‍ രാമനോട് പറഞ്ഞു വനത്തിലേക്ക് വന്ന് അങ്ങയുടെ പാദസേവ ചെയ്യുവാനായി എന്നെ അനുവദിക്കണം. അങ്ങയെപ്പിരിഞ്ഞ് ഒരുനിമിഷം പോലും ജീവിക്കാന്‍ എനിക്ക് സാധ്യമല്ല. കൂടെ വനത്തിലേക്കു വരാന്‍ എന്നെ അനുവദിക്കാത്തപക്ഷം പ്രാണനെ ഒടുക്കാന്‍ യാതൊരു മടിയുമില്ല.
തന്റെ നിര്‍ബന്ധത്തിന് വഴങ്ങി രാമന് പറഞ്ഞു. ശരി വരാന്‍ തയ്യാറെടുത്തോളു. ഞാന്‍ സീതയെക്കണ്ട് വിവരങ്ങള്‍ അറിയിച്ച് വിടവാങ്ങി ഉടന്‍ വരുന്നതാണ്. രാമന് തന്നോടും കൗസല്യ മാതാവിനോടുമായി പറഞ്ഞു.
.. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: