കാലം കടന്നുപോയി. സ്വാമിജിയെ ഒരു വിസിറ്റിങ്ങ് പ്രൊഫസറായി അമേരിക്കയിലെ പല സര്‍വ്വകലാശാലകളും സ്വാഗതം ചെയ്തു. തത്വചിന്തയും, വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. മൂല്യാധിഷ്ഠിത മാനേജ്മെന്റിനെക്കുറിച്ച് പലയിടത്തും അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി.
ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലും, കോര്‍ണല്‍ സര്‍വ്വകലാശാലയിലും, എംഐടിയിലും അദ്ദേഹം ഈ വിഷയത്തില്‍ ക്ലാസുകളെടുത്തു. അദ്ദേഹം 1992-ല്‍ ഒരു ഇന്റര്‍നാഷണല്‍ ലൈബ്രറിയും, ഗവേഷണകേന്ദ്രവും സ്ഥാപിക്കുന്നതിനായി പന്ത്രണ്ടു അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പര്യടനം നടത്തി. ഇന്ത്യയിലെ ഏറ്റവും സമുന്നതനും, ആദ്ധ്യാത്മികഗുരുവും, ചിന്തകനും, ദാര്‍ശനികനുമായ ആദിശങ്കരന്റെ മാതൃഗൃഹമാണ് സ്വാമിജി ഇതിനായി തെരഞ്ഞെടുത്തത്. അവിടെ ബൃഹത്തായ ഒരു ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവും സ്ഥാപിച്ചു.
അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നടന്നിരുന്ന മിഷന് പ്രവര്‍ത്തനങ്ങളില്‍ വൈകാതെ തന്നെ വാര്‍ഷിക ക്യാമ്പുകള്‍ ഒരു പതിവു ഘടകമായി മാറി. അമേരിക്കയില്‍ പല ഭാഗങ്ങളിലായി വളര്‍ന്നുവരുന്ന ആദ്ധ്യാത്മിക കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതിനായി 1975-ല്‍ ചിന്മയമിഷന് വെസ്റ്റ് എന്ന പേരില്‍ ഒരു കേന്ദ്രം അമേരിക്കയില്‍ ആരംഭിച്ചു. ഇതിന്റെ കീഴില്‍ തുടര്‍ന്ന്, ദക്ഷിണ-മദ്ധ്യ അമേരിക്കകളിലും, ട്രിനിഡാഡിലും വെസറ്റ് ഇന്‍ഡീസിലും മെക്സികോയിലും മിഷന്കേന്ദ്രങ്ങളുണ്ടായി. ഭാവിയില്‍ ഈ പ്രദേശങ്ങളില്‍ ആരംഭിക്കുന്ന മിഷന് കേന്ദ്രങ്ങളും ഇതിനുകീഴിലായിരിക്കുമെന്ന് വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. പല കേന്ദ്രങ്ങളും സ്വന്തമായി വേദാന്തപഠന ക്ലാസുകളും ബാലവിഹാറുകളും യുവകേന്ദ്രങ്ങളും നടത്തിവരുന്നു. ക്യാമ്പുകളും പ്രഭാഷണപരമ്പരകളും അവര്‍ സ്ഥിരമായി സംഘടിപ്പിക്കുന്നു. ചിന്മയമിഷന് വെസ്റ്റ് ഒരു ബ്രഹ്മചാരി പരിശീലനകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ പ്രവര്‍ത്തിക്കാനായി ഹിന്ദുമിഷനറിമാരെ വാര്‍ത്തെടുക്കുകയാണ് അതിന്റെ ലക്ഷ്യം. മൂന്നുവര്‍ഷമാണ് ഇതിനെ പഠനകാലം.
ലോകസമാധാനവും രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പരധാരണയും സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി എല്ലാ മതയോഗങ്ങളിലും സ്വാമിജി സജീവമായി പങ്കെടുത്തിരുന്നു. 1975ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ സൂഫി ആചാര്യനായ പീര്വിലായത് ഖാന് സംഘടിപ്പിച്ച സമ്മേളനത്തിലും സ്വാമിജി സന്നിഹിതനായിരുന്നു.
സ്വാമിജിയുടെ വിദേശയാത്രകളിലെല്ലാം അതാതിടത്തെ പ്രശസ്തരേയും പ്രഗത്ഭരേയും കണ്ടു ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. അവര്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ പ്രസംഗിച്ചു. അവിടങ്ങളിലെ പത്രമാദ്ധ്യമങ്ങളും റേഡിയോ, ടിവി തുടങ്ങിയവയും സ്വാമിജിയെ അഭിമുഖ സംഭാഷണത്തിന് പലപ്പോഴും ക്ഷണിച്ചിരുന്നു. അതെല്ലാം ഏറെ പ്രാധാന്യത്തോടെ അവര്‍ പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ യുക്തിയും വ്യക്തതയും സ്വതസിദ്ധമായ നര്‍മ്മബോധവും ജനങ്ങളെ അത്യധികം ആകര്‍ഷിച്ചു. ചോദ്യങ്ങള്‍ എന്തായാലും അതിനുമതിയായ ഉത്തരം ആ നാവിന് തുമ്പില്‍നിന്ന് ആര്‍ക്കും വീണുകിട്ടുമായിരുന്നു.
ഒരിക്കലും മറക്കാനാവാത്ത ആ ഉപമകളും ഉദാഹരണങ്ങളും സാമാന്യജനങ്ങള്‍ക്കു മാത്രമല്ല, പത്രമാദ്ധ്യമങ്ങള്‍ക്കും ആലോചിക്കാനും അത്ഭുതപ്പെടാനും വക നല്കി. അദ്ദേഹത്തിന്റെ മനസ്സില്‍ തുളുമ്പി നിന്നിരുന്ന ഏറ്റവും നൈസര്‍ഗികമായ ആ സ്നേഹകാരുണ്യങ്ങള്‍ ആയിരങ്ങളെയാണ് ആ കാല്‍ച്ചുവട്ടിലെത്തിച്ചത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: