ആലപ്പുഴ: ഗണ്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്തത് വിമുക്തഭടന്മാരെ പ്രതിസന്ധിയിലാക്കുന്നു. സൈന്യത്തില്‍നിന്നും അര്‍ധസൈനിക വിഭാഗങ്ങളില്‍നിന്നും വിരമിച്ച സൈനികര്‍ക്കു യൂണിറ്റ് കമാന്‍ഡറിന്റെ അനുമതി പ്രകാരം ലഭിച്ച ഗണ്‍ ലൈസന്‍സുകള്‍ സംസ്ഥാനത്ത് റീ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതാണ് വിമുക്തഭടന്‍ന്മാരെ വലയ്ക്കുന്നത്. ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും വിമുക്തഭടന്മാര്ക്കു സെക്യൂരിറ്റി ജോലി ലഭിക്കണമെങ്കില്‍ ആദ്യപരിഗണന ഗണ്ലൈസന്സിനാണ്.
അടുത്ത കാലത്തായി തോക്ക് ലൈസന്‍സുമായി ബംഗ്ലാദേശികള്‍ അടക്കമുള്ളവര്‍ സെക്യൂരിറ്റി ജോലിക്ക് എത്തുന്നുണ്ട്. മറ്റുപല സംസ്ഥാനങ്ങളിലും മതിയായ അന്വേഷണങ്ങള്‍ ഇല്ലാതെ തോക്ക് ലൈസന്‍സ് നല്‍കുന്നതാണ് ഇതിനു കാരണം. അതിനാല്‍ അന്യസംസ്ഥാനക്കാരുടെ ഈ മേഖലയിലെ കടന്നുകയറ്റം സുരക്ഷാ രംഗത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ മികച്ച സര്‍വീസ് റെക്കോഡുള്ള വിമുക്തഭടന്മാര് കൂടുതലായി സെക്യൂരിറ്റി ജോലി രംഗത്ത് പ്രവര്‍ത്തിക്കുന്നതാണ് ഗുണകരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിസാര കാരണങ്ങളുടെ പേരില്‍ ഇവര്‍ക്ക് തോക്ക് ലൈസന്‍സ് പുതുക്കി ലഭിക്കാന്‍ വൈകുന്നത് സെക്യൂരിറ്റി മേഖലയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുമെന്നത് യാഥാര്‍ത്ഥ്യം.
സംസ്ഥാനത്തെ പല ജില്ലകളിലെയും വിമുക്തഭടന്മാരില് പലരും ഗണ്‍ ലൈസന്‍സ് പുതുക്കി ലഭിക്കാത്തതിനാല്‍ ജോലി തന്നെ നഷ്ടപ്പെട്ട് ഗതികേടിലാണ്. മുന്‍ വര്‍ഷവും ഇത്തരത്തില്‍ പുതിയ ഗണ്‍ ലൈസന്‍സുകള്‍ നല്‍കാതെ ബുദ്ധിമുട്ടിച്ചിരുന്നു. സ്വയരക്ഷയ്ക്കു വേണ്ടിയുള്ള ഗണ്‍ ലൈസന്‍സുകള്‍ വ്യക്തിയുടെ പേരില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഇല്ലായെങ്കില്‍ ഉടന്‍തന്നെ നല്‍കണമെന്ന നിര്‍ദേശവും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നല്കി. ഇതുപാലിക്കപ്പെടുന്നില്ലെന്ന് വിമുക്തഭടന്മാര് പരാതിപ്പെടുന്നു. സാധാരണയായി വിമുക്തഭടന്മാര് തോക്കും ലൈസന്‍സും അതാതു യൂണിറ്റുകളില്‍ നിന്നു വാങ്ങിയ ശേഷം താമസിക്കുന്ന ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ ഓഫീസില്‍ ലൈസന്‍സിന് അപേക്ഷ നല്‍കുകയും ഈ അപേക്ഷ സംബന്ധിച്ച പരിശോധന നടത്താന്‍ എഡിഎം ഓഫീസ് പോലീസ് വകുപ്പിനെ ചുമതലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
അപേക്ഷിക്കുന്നയാള്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍നിന്ന് അന്വേഷണ റിപ്പോര്‍ട്ട് സിഐ, ഡിവൈഎസ്പി മുഖാന്തിരം ജില്ലാ പോലീസ് മേധാവിക്കെത്തുകയും എസ്പി ലൈസന്‍സ് ശിപാര്‍ശ അംഗീകരിക്കാമെങ്കില്‍ ആ വിവരം കളക്ടര്‍ക്കു നല്‍കുകയുമാണ് ചെയ്തിരുന്നത്. കളക്ടറാണ് ലൈസന്‍സ് അനുവദിക്കുന്നത്. ജീവിതത്തിന്റെ നല്ലഭാഗം അതിര്‍ത്തിയിലും മറ്റു ദുര്‍ഘടപ്രദേശങ്ങളിലും ജോലി ചെയ്തശേഷം വിരമിച്ചു നാട്ടിലെത്തുന്ന വിമുക്തഭടന്മാര്ക്കു സെക്യൂരിറ്റി ജോലി ലഭിക്കുന്നത് പലപ്പോഴും ഗണ്‍ ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: