കൊച്ചി: കളമശേരി, ഉണിച്ചിറ, കൊച്ചിന് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ ആന്റി ക്രൈസ്റ്റ് (അന്തിക്രിസ്തു) വിഭാഗം സജീവമാകുന്നു. ബ്ലാക്ക് മാജിക്കെന്ന കറുത്ത കുര്ബാനക്കാരുടെ ക്ഷുദ്രപൂജാ കര്‍മ്മങ്ങള്‍ക്കായി പാലമരത്തിന്റെ തോലും, ലഹരിപദാര്‍ത്ഥങ്ങളും ധാരാളമായി ഉപയോഗിക്കുന്നു.
കളമശ്ശേരി കേന്ദ്രീകരിച്ച് ഈ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാളുകളായി. 2010 ല്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അതോടെ പോലീസ് നടപടിയും അവസാനിച്ചു. ഇംഗ്ലീഷ് മാസങ്ങളിലെ 13 ാം തീയതിയും വെള്ളിയാഴ്ചയും ആണ് ഇവര്‍ ബ്ലാക്ക് മാസ് എന്ന കറുത്ത കുര്‍ബാന നടത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ സാത്താനെ സേവിക്കുക എന്നാണിവര്‍ പറയുന്നത്. കൃസ്ത്യന്‍ മതചിഹ്നമായ കുരിശുകള്‍ തലകീഴായി വെച്ചാണ് ഇവരുടെ പ്രാര്‍ത്ഥനാ രീതി.
666 എന്നതാണിവരുടെ ഭാഗ്യ അക്കം. മാസങ്ങളിലെ 11,12 ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തുന്ന ഒരുകൂട്ടം സ്ത്രീകളും പുരുഷന്മാരും 13 ാം തീയതിയിലെ പൂജ കഴിഞ്ഞ് 15ാം തീയതി തിരിച്ച് പറക്കും. ഇതാണ് പതിവ്.
ഉണിച്ചിറയില്‍ ഒരു ദേവാലയത്തിന്റെ മുന്നില്‍ കറുത്ത ഗെയിറ്റും ബൈബിളില്‍ കോമ്പസു കുത്തിയ രീതിയില്‍ പള്ളിപോലുള്ളതുമായ ഒരു സ്ഥലത്താണ് ഇത് നടക്കുന്നത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആര്‍ഭാട വാഹനങ്ങളിലാണ് യുവതീ യുവാക്കളെത്തുന്നതത്രെ. ബൈബിളില്‍ ചവിട്ടിയാണ് ഇവര്‍ ആരാധനാലയത്തില്‍ കടക്കുന്നത്. തലയില്‍ ഒരു കറുത്ത തുണി മാത്രമിട്ട് പൂര്‍ണ നഗ്നരായാണ് പിന്നീടുള്ള പരിപാടികള്‍. എന്തു വൃത്തികെട്ട പ്രവൃത്തികള്‍ക്കും ഇക്കൂട്ടര്‍ക്ക് മടിയില്ലെന്ന് പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളുടെ ആര്‍ത്തവരക്തം തളിക്കുന്ന ചടങ്ങുവരെ ഇവിടെ നടക്കുന്നുണ്ട്.
എച്ച്എംടി കമ്പനിയുടെ മുന്നിലുള്ള പാലമരങ്ങളുടെ തൊലി വ്യാപകമായി ചെത്തിയെടുക്കുന്ന സംഭവം കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതെക്കുറിച്ച് നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് കറുത്ത കുര്‍ബാനയുടെ വിശേഷങ്ങള്‍ കണ്ടെത്താനായത്. മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കുന്ന പ്രക്രിയയും ഇവിടെ നടക്കാറുണ്ടത്രെ. ഉണിച്ചിറയിലെ പുലിമുകള് എന്ന ഭാഗത്താണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: