ഏഥന്‍സ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗ്രീസില്‍ ജനജീവിതം ദുരിതമയം. ബാങ്കുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങി. എടിഎമ്മുകള്‍വഴി പരമാവധി 66 ഡോളറേ പിന്വലിക്കാക്കാവൂയെന്ന നിയന്ത്രണം ഇരട്ടപ്രഹരമായി. ഇതോടെ, എടിഎമ്മുകള്‍ക്കു മുന്നില്‍ നീണ്ടനിര രൂപപ്പെട്ടു.
ഐഎംഎഫ് നല്കിയ 1.55 മില്യണ്‍ യൂറോ തിരിച്ചടയ്ക്കാന്‍ ഗ്രീസിനായില്ല. ഇതോടെ, ഐഎംഎഫ് സഹായം തിരിച്ചടയ്ക്കാന്‍ കഴിയാത്ത ആദ്യ വികസിത രാജ്യമെന്ന ദുഷ്പേരും ഗ്രീസിനായി. തിരിച്ചടവിനുള്ള അവസാന ദിവസമായി ജൂണ്‍ 30 ആണ് ഐഎംഎഫും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, യൂറോസോണുമെല്ലാം നിശ്ചയിച്ചിരുന്നത്. ഇത് ജൂലൈ അഞ്ചിലേക്കു നീട്ടണമെന്ന് പ്രധാനമന്ത്രി അലക്സി സിപ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, നിര്‍ദേശം സ്വീകരിച്ചില്ല. വായ്പാ തിരിച്ചടയ്ക്കണമോയെന്ന് അറിയാനുള്ള ജനഹിത പരിശോധന അഞ്ചിനാണ്. അതിനു ശേഷമാകും തീരുമാനമെന്നാണ് സിപ്രസിന്റെ നിലപാട്.
അതേസമയം, പണം തിരിച്ചടയ്ക്കാന്‍ ഗ്രീസിനെ സഹായിക്കാന്‍ ഫണ്ട് സമാഹരണവും ആരംഭിച്ചു. വിവിധ സംഘടനകളാണ് ഇതിനു പിന്നില്‍. വ്യക്തികളില്‍നിന്നും, രാജ്യാന്തര സമൂഹത്തില്‍നിന്നുമെല്ലാം ഇതിനു പിന്തുണ ലഭിക്കുന്നുവെന്ന് സംഘാടകര്‍. ഞായറാഴ്ചത്തെ ഹിതപരിശോധനാ ഫലം ഗ്രീസിനെ യൂറോസോണില്‍നിന്ന് പുറത്തെത്തിക്കുമെന്നു കരുതുന്നവരുമുണ്ട്.
2008ല്‍ ലോകത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യമാണ് ഗ്രീസിനെ പ്രതിസന്ധിയിലെത്തിച്ചത്. ഒന്നും നോക്കാതെ പണം ചെലവഴിച്ചതിനു നല്‍കേണ്ടിവന്ന വിലയാണ് പ്രതിസന്ധിയെന്നാണ് വിദഗ്ധരുടെ പക്ഷം. ദുര്‍ബലമായ സാമ്പത്തിക ഘടന കണക്കിലെടുക്കാതെ പൊതുചെലവ് വരുമാനത്തേക്കാള്‍ കൂടുതലായി. 2010 ആയപ്പോഴേക്കും ബാധ്യത മൊത്തം വരുമാനത്തിന്റെ 146 ശതമാനും, അതായത്, 350 ബില്യണ്‍ യൂറോ. സ്വകാര്യ മൂലധനത്തിന്റെ വരവ് നിലച്ചതോടെ വിപണിയും നിശ്ചലം.
യൂറോസോണ്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഐഎംഎഫ് തുടങ്ങിയവരാണ് സഹായവുമായി എത്തി. ഇവരെല്ലാം കൂടി 240 ബില്യണ്‍ യൂറോ നല്കി. ഇതിനു പകരമായി ചെലവു ചുരുക്കല്‍ പദ്ധതികള്‍ അവര്‍ ആവശ്യപ്പെട്ടു. പദ്ധതികള്‍ക്കുള്ള സഹായം, ശമ്പളം, പെന്ഷന് തുടങ്ങിയ വെട്ടിക്കുറയ്ക്കാനും, നികുതി വര്‍ധിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ആദ്യം ചെവിക്കൊണ്ടില്ലെങ്കിലും, നിവൃത്തിയില്ലാതെ അനുസരിക്കേണ്ടിവന്നു.
ഇതോടെ, സാമ്പത്തികരംഗം നേരിയ തോതില്‍ മെച്ചപ്പെട്ടു. എന്നാല്‍, നടപടികള്‍ ജനങ്ങളുടെ എതിര്‍പ്പിനിടയാക്കി. ഈ വര്‍ഷമാദ്യം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഈ എതിര്‍പ്പ് പ്രതിഫലിച്ചു. ഭരണകക്ഷിയെ മറികടന്ന് ഇടതുപക്ഷ നിലപാടുള്ള അലക്സി സിപ്രസ് പ്രധാനമന്ത്രിയായി.
പുതിയസര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടികള്‍ പിന്‍വലിച്ചു. ഇത് ജനങ്ങളെ തൃപ്തരാക്കിയെങ്കിലും, യൂറോസോണിന്റെ എതിര്‍പ്പിനിടയാക്കി. ഇതോടെയാണ് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് അവരെത്തിയത്. ഐഎംഎഫും ഇതേ നിലപാട് സ്വീകരിച്ചു. ജനഹിതപരിശോധനയ്ക്കു ശേഷമേ ചര്‍ച്ചയുള്ളൂവെന്ന് ജര്‍മന്‍ ചാന്‍സല്‍ ആഞ്ജലീന മെര്‍ക്കല്‍ ഇന്നലെ വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: