അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വ്യത്യസ്ത വീക്ഷണത്തിലുള്ള വിശകലനങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. എല്ലാവരും ബിജെപിയുടെ വോട്ട് വര്ദ്ധനയെകുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്. പരാമര്‍ശങ്ങളിലെല്ലാം ബിജെപി ഇത്രത്തോളം വോട്ട് സമാഹരിച്ചതിലുള്ള വ്യാകുലതകളും ഭയവുമാണ് നിഴലിക്കുന്നത്. ആ ഭയം അസ്ഥാനത്തല്ലെന്ന് അറിയിക്കട്ടെ. കേരളം ഇത്രകാലവും ഭരിച്ച് മുടിച്ച മുന്നണികള്‍ ഭയക്കേണ്ട പ്രസ്ഥാനമായി കേരളത്തില്‍ ബിജെപി വളര്‍ന്നു.
ബിജെപി വോട്ട് പിടിക്കാന്‍ പാടില്ലാത്ത രാഷ്ട്രീയപാര്ട്ടിയാണെന്നതാണ് ഇക്കാലമത്രെയും ഇടതുവലതു മുന്നണികള്‍ പ്രചരിപ്പിച്ചുവന്നത്. എന്നാല്‍ ബിജെപിയെ അസ്പൃശ്യത കല്പിച്ച് മാറ്റി നിറുത്തിയ മുന്നണികളുടെ വാക്കുകള്‍ വോട്ടര്‍മാര്‍ വിശ്വസിക്കുന്ന കാലത്തിന് അറുതിയായിരിക്കുന്നു എന്നതാണ് അരുവിക്കര നല്കുന്ന പാഠം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലൂടെയും അത് തെളിയിക്കപ്പെട്ടതാണ്.
ബിജെപിക്ക് അരുവിക്കരയിലെ വോട്ടിംഗ് നിലയില്‍ ഉണ്ടായ വര്‍ദ്ധന കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലാകെ നേടിയെടുത്ത വര്‍ദ്ധിച്ച സ്വാധീനത്തെയാണ് കാണിക്കുന്നത്. അടുത്തുവരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും എട്ടുമാസങ്ങള്‍ക്കപ്പുറം നടക്കാന്‍ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിലും ബിജെപിയുടെ സ്വാധീനം എത്രത്തോളം ഉണ്ടാകുമെന്ന് വിളിച്ചറിയിക്കുക കൂടി ചെയ്യുന്നതാണിത്.
അരുവിക്കരയില്‍ ഇരുമുന്നണികള്‍ക്കുമെതിരെ ഒറ്റയ്ക്കാണ് ബിജെപി മത്സരിച്ചത്. യുഡിഎഫ്, എല്‍ഡിഫ് മുന്നണികള്‍ വിവിധ കക്ഷികളുടെ കൂട്ടമായിരുന്നു. മുന്നണിയിലുള്ള ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടുകള്‍ പ്രത്യേകമായി വിശകലനം ചെയ്താല്‍ ഒറ്റയ്ക്കു മത്സരിച്ച ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അരുവിക്കരയില്‍ വിജയിക്കുകയായിരുന്നു എന്നു മനസ്സിലാക്കാം. ഒറ്റയ്ക്ക് മത്സരിച്ച് ബിജെപി നേടിയത് 34,145 വോട്ടുകളാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 7694 ല്‍ നിന്നാണ് ബിജെപിവോട്ട് 34,145ആയി വര്‍ദ്ധിച്ചത്.
2011ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സമാഹരിച്ച 6.61 ശതമാനം വോട്ട് 23.83 ശതമാനമായാണ് വര്‍ദ്ധിച്ചത്. യുഡിഎഫ് മുന്നണിക്കാകെ 39.40 ശതമാനം വോട്ടാണ് ലഭിച്ചത്. 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 48.78 ശതമാനം വോട്ട് നേടാനായിരുന്നു. ഇടതുമുന്നണി 2011ല്‍ 39.61 ശതമാനം വോട്ട് നേടിയത് ഇപ്പോള്‍ 32.33 ശതമാനമായി കുറഞ്ഞു. 2011ല്‍ നിന്ന് 2015ല്‍ എത്തിയപ്പോഴേക്കും യുഡിഎഫിനും എല്‍ഡിഎഫിനും അരുവിക്കരയില്‍ വോട്ട് വലിയതോതില്‍ കുറയുകയാണുണ്ടായത്. ബിജെപിക്കാകട്ടെ വന്‍ വര്‍ദ്ധനയും ഉണ്ടായി.
യുഡിഎഫ് മുന്നണിയില്‍ മുസ്ലിം ലീഗും ആര്‍എസ്പിയുമടക്കമുള്ള കക്ഷികളുണ്ട്. ഇടതുമുന്നണിയില്‍ സിപിഐ ഉള്‍പ്പടെയുള്ളവരും. ഇവര്‍ക്കെല്ലാം അരുവിക്കരയില്‍ അവരുടേതായ സ്വാധീനമേഖലകളുമുണ്ട്. യുഡിഎഫ് പിടിച്ച 39.40 ശതമാനം വോട്ടും ഇടതുമുന്നണി പിടിച്ച 32.33 ശതമാനം വോട്ടും ഈ കക്ഷികളെല്ലാം ചേര്‍ന്ന് സമാഹരിച്ചതാണ്. ഓരോ കക്ഷിയുടെയും സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടു വിഭജിച്ചാല്‍ ബിജെപിയുടെ വോട്ട് അവരില്‍ നിന്നെല്ലാം ബഹുദൂരം മുന്നിലാണെന്ന് മനസ്സിലാകും. ഫലത്തില്‍ അരുവിക്കരയിലെ ഭൂരിപക്ഷം ജനങ്ങള്‍ അവരുടെ എംഎല്‍എയായി ജയിച്ചുവരാന്‍ ആഗ്രഹിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലാണെന്ന് വ്യക്തമാകും.
2011ലെ തെരഞ്ഞെടുപ്പില്‍ തൊളിക്കോട് പഞ്ചായത്തില്‍ 6.28ശതമാനം വോട്ടാണ് ബിജെപി നേടിയത്. 2014ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ 9.94ശതമാനമായി അത് വര്‍ദ്ധിച്ചു. ഇപ്പോള്‍ 22.29 ശതമാനമായി കുതിച്ചുചാട്ടവും നടത്തി. വിതുരപഞ്ചായത്തില് 2011ലെ 7.46 ശതമാനത്തില്‍ നിന്നാണ് ഇപ്പോള്‍ 21.93 ശതമാനത്തിലേക്കെത്തിയത്.
ലോക്സഭാതെരഞ്ഞെടുപ്പില്‍ അത് 10.47 ശതമാനമായിരുന്നു. ആര്യനാട് പഞ്ചായത്തിലെ 4.49 ശതമാനത്തില്‍ നിന്നാണ് ഇപ്പോള്‍ 21.64 ശതമാനത്തിലേക്കെത്തിയത്. 2014ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ അത് 7.26 ശതമാനമായി. ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ 7.63 ശതമാനം വോട്ടുമാത്രമാണ് ബിജെപിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ നേടാനായത്. 2014ലെ ലോക്സഭയില്‍ അത് 12.6 ശതമാനമായി വര്‍ദ്ധിച്ചു.
2015 എത്തിയപ്പോള്‍ ബിജെപി വോട്ട് ഉഴമലയ്ക്കലില്‍ 25.71 ശതമാനമായി വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. വെള്ളനാട് പഞ്ചായത്തില്‍ 27.87 ശതമാനം വോട്ട് നേടിയാണ് ബിജെപി ഈ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടിയത്. 2011ലെ തെരഞ്ഞെടുപ്പില്‍ അത് 7.3 ശതമാനവും 2014ല്‍ 22.5 ശതമാനവുമായിരുന്നു. അരുവിക്കര പഞ്ചായത്തില്‍ 4.42 ശതമാനം വോട്ട്മാത്രമാണ് ബിജെപിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്.
2014ല്‍ അത് 11 ശതമാനമായപ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ 23.57 ശതമാനമായും ഉയര്‍ന്നു. പൂവച്ചല്‍ പഞ്ചായത്തില്‍ 7.61 ശതമാനമായിരുന്നു 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്കു കിട്ടിയ വോട്ട് വിഹിതം. 2014ലെ ലോക്സഭയിലെത്തിയപ്പോള്‍ അത് 12.42 ശതമാനമായി. ഈ തെരഞ്ഞെടുപ്പില്‍ 23 ശതമാനവുമായി. കുറ്റിച്ചല്‍ പഞ്ചായത്തില്‍ 2011ല്‍ 8.46 ശതമാനം വോട്ട് വാങ്ങിയ ബിജെപി ഈ തെരഞ്ഞെടുപ്പില്‍ 26.81 ശതമാനം വോട്ട് കരസ്ഥമാക്കി. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇത് 11.45 ശതമാനമായിരുന്നു.
ബിജെപിയുടെ വോട്ടില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടായപ്പോള്‍ ഇടതുമുന്നണിക്കും യുഡിഎഫിനും വളര്‍ച്ചയെ ഉണ്ടായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊളിക്കോട് പഞ്ചായത്തില്‍ 2011ല്‍ ഇടതുവോട്ട് 39.44 ശതമാനമായിരുന്നത് ഇപ്പോള്‍ 30.6ശതമാനമായി കുറഞ്ഞു. വിതുരയില്‍43.86ല്‍ നിന്ന് 35.32 ശതമാനമായി. ആര്യനാട് 43.82ല്‍ നിന്ന് 33.33 ശതമാനമായി കുറഞ്ഞു. ഉഴമലയ്ക്കലില്‍ 2011ലെ 42.69 ശതമാനം ഇത്തവണ 33.47 ശതമാനമായി. വെള്ളനാട് 33.44 ശതമാനം 27.89ലേക്ക് കൂപ്പുകുത്തി. അരുവിക്കരയില്‍ 33.54ല്‍ നിന്ന് 38.27 ശതമാനത്തിലേക്ക് നേരിയ വര്‍ദ്ധന അനുഭവപ്പെട്ടു. പൂവച്ചലില്‍ 37.17ല്‍ നിന്ന് 31.42 ശതമാനമായി കുറഞ്ഞു. കുറ്റിച്ചല്‍ പഞ്ചായത്തില്‍ 2011ല്‍ ഇടതുമുന്നണി നേടിയ 42.35 ശതമാനം ഈ തെരഞ്ഞെടുപ്പോലെ തകര്‍ന്നടിഞ്ഞ് 28.25ലെത്തി.
കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെയും സ്ഥിതി വ്യത്യസ്തമല്ല അരുവിക്കര മണ്ഡലത്തില്‍. അവര്‍ ജയിച്ചെങ്കിലും വോട്ടു വിഹിതത്തില്‍ വന്‍ കുറവാണ് എല്ലാ പഞ്ചായത്തിലും വന്നിരിക്കുന്നത്. തൊളിക്കോട് പഞ്ചായത്തില്‍ 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ 48.8 ശതമാനം വോട്ട് നേടിയാണ് യുഡിഎഫ് വിജയിച്ചത്. എന്നാല്‍ ഇത്തവണ അവര്‍ക്ക് നേടാനായത് 42.64 ശതമാനം വോട്ടുമാത്രമാണ്. വിതുര പഞ്ചായത്തില്‍ 2011ല്‍ 44.17 ശതമാനം വോട്ട് നേടിയവര്‍ക്ക് ഇത്തവണ ലഭിച്ചത് 40 ശതമാനം മാത്രം.
ആര്യനാട്ട് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ 47.34 ശതമാനം വോട്ട് വാങ്ങിയവര്‍ക്ക് ഇത്തവണ 40.18 ശതമാനം മാത്രമാണ് കിട്ടിയത്. ഉഴമലയ്ക്കലില്‍ 2011ല്‍ 45.61 ശതമാനം വോട്ട് നേടിയിരുന്നു. എന്നാല്‍ ഇത്തവണ വെറും 36.71 ശതമാനമാണ് കിട്ടിയത്. വെള്ളനാട് പഞ്ചായത്തില്‍ 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ 53.93 ശതമാനമാണ് യുഡിഎഫ് നേടിയ വോട്ട്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ 40.6 ശതമാനമായി കുറഞ്ഞു. അരുവിക്കര പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് 45.37 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 34.69 ആയി. പൂവച്ചലില്‍ 2011ല്‍ 55.48 ശതമാനമായിരുന്നു യുഡിഎഫിന്റെ വോട്ട് വിഹിതം. ഇപ്പോള്‍ അത് 41.4 ശതമാനമായി. കുറ്റിച്ചല്‍ പഞ്ചായത്തില്‍ മുമ്പ് 45.93 ശതമാനമായിരുന്നത് ഇപ്പോള്‍ യുഡിഎഫ് വോട്ട് 40.91 ശതമാനമായി കുറഞ്ഞു.
ഈ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ് അരുവിക്കരയിലെ യഥാര്‍ത്ഥ വിജയി ആരാണെന്ന്. യുഡിഎഫും എല്‍ഡിഎഫും ഒന്നും രണ്ടു സ്ഥാനത്തെത്തിയെങ്കിലും വളര്‍ച്ചയുടെ ഗ്രാഫില്‍ അവരുടെ സ്ഥാനം ബിജെപിയെക്കാള്‍ വളരെയധികം പിന്നിലാണ്.
സാങ്കേതികമായി ഇപ്പോള്‍ ജയിച്ചത് ഭരണകക്ഷിയാണെങ്കിലും അരുവിക്കര വിധിയെഴുതിയത് സര്‍ക്കാരിനെതിരായിട്ടാണ്. ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായാണ് ബിജെപി വോട്ട് തേടിയത്. ഇടതുപക്ഷവും ഇതേ മുദ്രാവാക്യം തന്നെയാണ് അരുവിക്കരയില്‍ ഉയര്‍ത്തിയതെങ്കിലും ഇടതുപക്ഷത്തിലെ നേതാക്കളുടേത് ആത്മാര്‍ത്ഥതയില്ലാത്ത സമീപനമായിരുന്നു.
യുഡിഎഫിനെതിരായ സമരത്തിലെല്ലാം അവരെ സഹായിക്കുന്ന തരത്തില്‍ ഒത്തുതീര്പ്പുനടത്തുകയായിരുന്നു അവര്‍. എല്‍ഡിഎഫിന്റെ യുഡിഎഫ് വിരുദ്ധസമരത്തില്‍ സിപിഎമ്മിലെയും ഇടതുമുന്നണിയിലെയും അണികള്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുത്തെങ്കിലും നേതാക്കള്‍ യുഡിഎഫ് നേതൃത്വവുമായി ഒത്തുതീര്‍പ്പുണ്ടാക്കി സമരങ്ങളെ പ്രഹസനമാക്കി അണികളെ വഞ്ചിച്ചു. അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ സിപിഎമ്മിന് താല്പര്യമില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും പിണറായിയുടെയും കൂട്ടരുടെയും നിലപാട് അതുതന്നെയായിരുന്നു. അവരുടെ വഞ്ചന മനസ്സിലാക്കിയ ഇടതുപക്ഷ അണികള്‍ കൂട്ടത്തോടെ ബിജെപിയിലേക്കെത്തി.
അരുവിക്കരയില്‍ അഴിമതിസര്ക്കാരിനെ പുറത്താക്കുക എന്ന മുദ്രാവാക്യത്തിനൊപ്പം ഒത്തുതീര്പ്പുരാഷ്ട്രീയത്തിനെതിരായും ബിജെപി നിലകൊണ്ടു. അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരായാണ് ബിജെപി വോട്ടു തേടിയത്. അഴിമതി സര്‍ക്കാരിനെതിരായ വോട്ട് വിഭജിച്ചു പോയതാണ് ഇടതുമുന്നണിയുടെ പരാജയകാരണമായി അവര്‍ വിലയിരുത്തുമ്പോള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരായ വോട്ടുകൂടിയാണ് ബിജെപിയിലേക്കെത്തിയതെന്നത് അവര്‍ മനസ്സിലാക്കണം. ഫലത്തില്‍ അരുവിക്കരയില്‍ ബിജെപി ഒറ്റകക്ഷിയായും മറ്റുള്ളവരെല്ലാം മറുചേരിയില്‍ നിന്നുമാണ് മത്സരിച്ചത്. വരാന്‍ പോന്ന തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാകും സംഭവിക്കുക.
അരുവിക്കര മണ്ഡലത്തില്‍ മാത്രം ബിജെപി ഇപ്പോള്‍ 29 ബൂത്തുകളില്‍ ഒന്നാം സ്ഥാനത്തും 24 ഇടത്ത് രണ്ടാം സ്ഥാനത്തുമാണ്. തിരുവനന്തപുരം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും നിരവധി വാര്‍ഡുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തോ നിര്‍ണ്ണായക ശക്തിയോ ആണ്. കേരളത്തിലുടനീളം ബിജെപി സ്വാധീനം വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും. അരുവിക്കര ഉപതെരഞ്ഞെടുപ്പിലൂടെ ബിജെപി കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്ന് തെളിഞ്ഞിരിക്കുന്നു.
അരുവിക്കര തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം ജനം തള്ളിയെന്ന് വ്യക്തമാണ്. 2011ല്‍ 1,16,418 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ യുഡിഎഫിന് കിട്ടിയത് 56,797 വോട്ടുകളാണ്. ഇപ്പോള്‍ 1,42,493 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 2011ല്‍ കിട്ടിയതില്‍ നിന്നും 300 വോട്ടുകള്‍ കുറവാണ്.
ആര്‍എസ്പി ജയിച്ചുകൊണ്ടിരിക്കുകയോ മറുവശത്തു മത്സരിക്കുകയോ ചെയ്തിരുന്ന മണ്ഡലമാണ് അരുവിക്കര. ആര്‍എസ്പി ഭരണപക്ഷത്തേക്ക് മാറിയിട്ടും വോട്ടില്‍ വര്‍ദ്ധനയുണ്ടായില്ല. ഇതെങ്ങനെ ഭരണനേട്ടമായി വിലയിരുത്താനാവും. ജി.കാര്‍ത്തികേയന്റെ സ്മരണയോടുള്ള ആദരവ് കാണിച്ച അരുവിക്കരക്കാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ അംഗീകാരം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് വിരുദ്ധ നിലപാടിലും അഴിമതി വിരുദ്ധ നിലപാടിലും വെള്ളംചേര്‍ത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ള തിരിച്ചടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.
പാവപ്പെട്ടവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയെന്നു പറയുകയും തങ്ങളുടെ പ്രഖ്യാപനങ്ങളില്‍ വ്യതിയാനം വരുത്തുകയും ചെയ്ത സിപിഎമ്മിനെ ജനം കൈവിട്ടു. മാര്‍ക്സിസ്റ്റുപാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. സംഘടനയെ ചലിപ്പിക്കാന്‍ ഏറ്റവും ശക്തനായ പിണറായിയുടെ സാന്നിധ്യം, ഏറ്റവും ജനപ്രതീതിയുള്ള വിഎസിന്റെ പ്രചാരണം, സൗമ്യനായ സ്ഥാനാര്ത്ഥിയെന്നവകാശപ്പെടുന്ന വിജയകുമാര്‍ ഇതൊക്കെയായിട്ടും സിപിഎമ്മിന് വിജയിക്കാനായില്ല. തെരഞ്ഞെടുപ്പ് സമയത്ത് പൊടിക്കൈകളിലൂടെ ജനത്തെ കബളിപ്പിക്കാന്‍ പറ്റില്ലെന്ന് സിപിഎം തിരിച്ചറിയണം.
മദനിക്കുവേണ്ടി മുറവിളികൂട്ടുന്നവരെ ജനം എങ്ങനെ വീക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ് മദനിയുടെ മോചനം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനവിധി നേടിയ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട്. ഇങ്ങനെയുള്ളവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ അവരുടെ നിലപാട് പുനഃപരിശോധിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടിവരും. ന്യൂനപക്ഷവോട്ടിനുവേണ്ടി തന്നെയാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പറഞ്ഞത്. വര്‍ഗീയ ധ്രുവീകരണം എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ സിപിഎം ശ്രമിച്ചപ്പോള്‍ ഒപ്പമുള്ളവരും കൈവിട്ടു. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും വോട്ട് ചെയ്തുകൊണ്ടിരുന്ന വലിയ വിഭാഗം ബിജെപിക്ക് വോട്ടു ചെയ്തു. എല്ലാ സാമുദായിക സംഘടനകളും ഏറ്റക്കുറച്ചിലോടെ ബിജെപിയെ പിന്തുണച്ചിട്ടുണ്ട്.
മതന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി എതിരാണെന്ന ഇടതുവലതു മുന്നണികളുടെ പ്രചാരണങ്ങളും അരുവിക്കരയില്‍ വിലപ്പോയില്ല. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി ബിജെപിക്കെതിരാക്കാമെന്ന കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും മോഹത്തിനാണ് അരുവിക്കര തിരിച്ചടി നല്‍കിയത്. മതന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള തൊളിക്കോട് പഞ്ചായത്തില്‍ ബിജെപിക്ക് ഇത്തവണ ലഭിച്ചത് 3342 വോട്ടാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ വെറും 786 വോട്ടുകളാണ് ഇവിടെനിന്ന് ലഭിച്ചത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ബിജെപിയുടെ സംഘടനാ സംവിധാനം ഏറെയൊന്നും മെച്ചമായിരുന്നില്ല അരുവിക്കര മണ്ഡലത്തില്‍. എന്നാല്‍ തെരഞ്ഞെടുപ്പോടെ സംഘടനാ സംവിധാനത്തില്‍ മെച്ചപ്പെടുത്തല്‍ വരുത്താന്‍ കഴിഞ്ഞു എന്ന് മാത്രമല്ല, സജീവ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാനും കഴിഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്ക് വിജയിക്കാവുന്ന നിയോജകമണ്ഡലങ്ങളുടെ പട്ടികയിലേക്ക് അരുവിക്കരയും സ്ഥാനം നേടിയിരിക്കുകയാണ്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം പത്തുമാസങ്ങളാണ് ഉള്ളത്. അഞ്ച് വര്‍ഷം യുഡിഎഫും അടുത്ത അഞ്ചുവര്‍ഷം എല്‍ഡിഎഫും എന്നതരത്തില്‍ എക്കാലത്തും കേരളത്തില്‍ ഭരണം നടത്താമെന്ന ഇടതുവലതു മുന്നണികളുടെ മോഹത്തിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തടസ്സമുണ്ടാകും. കേരളത്തില്‍ മിക്ക നിയോജക മണ്ഡലങ്ങളിലും ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്താനാകും. ചിലതില്‍ ബിജെപിക്ക് ഒന്നാം സ്ഥാനത്തെത്താനും മറ്റുള്ളവയില്‍ രണ്ടാം സ്ഥാനം നേടാനും നിര്‍ണ്ണായക ശക്തിയാകാനും കഴിയും. കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമായ തരത്തില്‍, എല്ലാ സംഘടനാസംവിധാനങ്ങളും ഉപയോഗിച്ച് നടത്തും. അതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയുള്ള പ്രവര്‍ത്തനത്തിലേക്ക് ഇപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ വ്യാപൃതരായിക്കഴിഞ്ഞു. ഈ നിയോജകമണ്ഡലങ്ങളിലെല്ലാം ഇരുമുന്നണികളില്‍ നിന്നും ധാരാളമായി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് എത്തും. ഇപ്പോള്‍ അവര്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ നയങ്ങളിലും പരിപാടികളിലുമുള്ള അസംതൃപ്തി അറിയിച്ചുകൊണ്ടാകും അവരെല്ലാം ബിജെപിയിലേക്കെത്തുന്നത്.
അരുവിക്കരയില്‍ ബിജെപി നടത്തിയ ശക്തമായ പ്രകടനം ഇരുമുന്നണികളുടെയും വോട്ടില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സ്വീധീന മേഖലകളില്‍ ഇത്തരത്തില്‍ സംഭവിക്കും. ഒരു ഭാഗത്ത് ബിജെപിയും മറുവശത്ത് ഇടതുവലതുമുന്നണികളുമെന്ന നിലയിലാകും നിയമസഭാതെരഞ്ഞെടുപ്പിലെ മത്സരം അരങ്ങേറുക. ബിജെപിയെ അവഗണിച്ചുകൊണ്ട് കേരളരാഷ്ട്രീയത്തിന് ഇനി മുന്നോട്ടു പോകാനാകില്ല. ബിജെപിയെ കൂടാതെയുള്ള ഒരു നിയമസഭ കേരളത്തില്‍ ഇനി സാധ്യവുമാകില്ല.
ബിജെപി പേടിയില്‍ മുട്ടിടിക്കുന്ന ഇടതുവലതു നേതാക്കള്‍ ഒന്നോര്‍ക്കുക, കേരളത്തിലെ ജനങ്ങള്‍ക്ക് നിങ്ങളുടെ പൊറാട്ടുനാടകങ്ങള്‍ മടുത്തു. വ്യാജ വാഗ്ദാനങ്ങള്‍ തിരിച്ചറിഞ്ഞു. അഴിമതിക്കാരും വിശ്വാസവഞ്ചകരുമായ നിങ്ങളെ ഇനി ജനങ്ങള്‍ക്കു വേണ്ട. ഇടതുവലതുമുന്നണികളെ ജനങ്ങള്‍ നിരാകരിക്കുന്നു. പ്രതീക്ഷയോടെ ജനങ്ങള്‍ ബിജെപിയെയാണ് ഉറ്റു നോക്കുന്നത്. നരേന്ദ്രമോദി നയിക്കുന്ന ഭാരതീയജനതാപാര്‍ട്ടിയെ. അരുവിക്കര ഉപതെരഞ്ഞെടുപ്പ്ഫലം വിളിച്ചറിയിക്കുന്നതും അതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: