കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കയാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിതന്നെ നിസ്സഹായനായി ആയുധം വച്ചു കീഴടങ്ങിയപോലെയാണ് പെരുമാറുന്നത്. റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ കേരളത്തിലെ വിദ്യാഭ്യാസ മേഖല തകര്ന്നുതരിപ്പണമാവുമ്പോള് നിസ്സഹായനായിരിക്കുന്ന ഒരു വിദ്യാഭ്യാസമന്ത്രിയെയാണ് നമ്മള് കാണുന്നത്.
എസ്എസ്എല്‍സി പരീക്ഷാ സംവിധാനം അട്ടിമറിച്ച് പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ത്തെറിഞ്ഞ വിദ്യാഭ്യാസ മന്ത്രിയും വകുപ്പും കേരളത്തിലെ ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയെടുത്തു പന്താടുകയാണ്. രക്ഷിതാക്കള്‍ ആശങ്കയിലാണ്. തുടക്കം മുതല്‍തന്നെ പാളിപ്പോയ വിദ്യാര്‍ത്ഥികളുടെ ഡേറ്റാ എന്‍ട്രി മുതല്‍ ഐടി പരീക്ഷക്ക് ബ്ലാങ്ക് സിഡി നല്‍കിയതിലൂടെ വിദ്യാഭ്യാസ വകുപ്പിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായിരുന്നു.
എസ്എസ്എല്‍സി പരീക്ഷാചോദ്യകടലാസില് ലീഗിന്റെ കൊടിയടയാളം അച്ചടിച്ചത് കേരളത്തില്‍ വലിയ വിവാദത്തിനു കാരണമായി. ഒരുവിധത്തില്‍ എസ്എസ്എല്‍സി പരീക്ഷ നടത്തി ധൃതിപിടിച്ച് മൂല്യനിര്‍ണയം നടത്തി, ക്യാമ്പുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ, അദ്ധ്യാപകരെക്കൊണ്ട് അമിതമായി ജോലിചെയ്യിച്ച് മൂല്യനിര്‍ണയക്യാമ്പുകളും മൂല്യനിര്‍ണയവും പ്രഹസനമാക്കി മാറ്റുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്.
അദ്ധ്യാപക സംഘടനകളുടെ മുന്നറിയിപ്പ് മുഖവിലക്കെടുക്കാതെ യുദ്ധകാലാടിസ്ഥാനത്തില്‍ ഫലംപ്രഖ്യാപിച്ച് തന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മന്ത്രി ചെലുത്തിയ സമ്മര്‍ദ്ദമാണ് എസ്എസ്എല്സിപരീക്ഷയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ദുരന്തത്തിന് വഴിതെളിച്ചത്. നിരവധി അവധി ദിവസങ്ങള്‍ക്കിടയിലും ഒരിക്കലും ചെയ്തുതീര്ക്കാന് കഴിയാത്ത മൂല്യനിര്‍ണയത്തെ ‘അദ്ധ്യാപക പീഡന’ത്തിലൂടെ നിര്‍ബന്ധിപ്പിച്ച് പൂര്‍ത്തിയാക്കിയതിന്റെ ദുരന്തങ്ങളാണ് പിന്നീട് കേരളത്തില്‍ കണ്ടത്.
ഏപ്രില്‍ 20 ന് വിദ്യാഭ്യാസമന്ത്രി ഫലപ്രഖ്യാപനം നടത്തിയപ്പോള്‍ വിദ്യാഭ്യാസമേഖലയിലെ ഏറ്റവും വലിയ ദുരന്തത്തിനു കേരളം സാക്ഷ്യംവഹിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തകര്‍ത്തുകൊണ്ടുള്ള ഫലപ്രഖ്യാപനം അവതാളത്തിലായി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഫലപ്രഖ്യാപനം നടത്തി മന്ത്രി ഗിന്നസ് റെക്കാര്‍ഡിട്ടു.
മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും പരിഹസിക്കാന്‍ നിരവധി സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി ഒരു കോമാളിയെപ്പോലെ എല്ലാം നോക്കി രസിച്ചു. അമിതഭാരംകൊണ്ട് വീര്‍പ്പുമുട്ടിയ പരീക്ഷാഭവന് ജീവനക്കാര്‍ വെള്ളം കുടിച്ചു. മൂല്യനിര്ണയക്യാമ്പുകളില്നിന്നും ധൃതിപിടിച്ച് മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്തപ്പോള്‍ പാകപ്പിഴകള്‍ കൂടി. ഗ്രേസ്മാര്‍ക്ക് ചേര്‍ക്കാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നെട്ടോട്ടമോടി. വിദ്യാഭ്യാസവകുപ്പ് കൈമലര്‍ത്തി. ഇന്നും ഇതിന്റെ ബലിയാടായി നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കണ്ണീര്കുടിക്കുന്നു.
ചരിത്രത്തിലാദ്യമായി പ്ലസ് വണ്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി അവസാനിച്ചശേഷം കഴിഞ്ഞയാഴ്ച പുനഃപരിശോധനാ ഫലം വന്നപ്പോള്‍ കുട്ടികള്‍ ഞെട്ടിപ്പോയി. സാധാരണ പുനര്‍ മൂല്യനിര്‍ണയം നടത്തുമ്പോള്‍ ഗ്രേഡ് കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ നിലവിലുള്ള ഗ്രേഡ് നിലനിര്‍ത്തും. കിട്ടിയ ഗ്രേഡ് നഷ്ടപ്പെടാറില്ല. എന്നാല്‍ ഈ പ്രാവശ്യം പുനഃപരിശോധനാ ഫലം വന്നപ്പോള്‍ കുട്ടികളും രക്ഷിതാക്കളും കണ്ണീര് കുടിച്ചു. പലര്‍ക്കും നിലവിലുള്ള ഗ്രേഡ് കുറഞ്ഞിരിക്കുന്നു. നെറ്റില്‍ ഗ്രേഡ് ചീ ഇവമിഴല എന്നും എഴുതിയിരിക്കുന്നു.
ഇവിടെ സംഭവിച്ചത് എന്‍ടിയു അടക്കമുള്ള അദ്ധ്യാപക സംഘടനകളുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതരത്തിലായിരുന്നു. നൂറ് ശതമാനം റിസല്‍ട്ട് ഉണ്ടാക്കാന്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ മാര്‍ക്കുകള്‍ വാരിക്കോരി നല്‍കുകയായിരുന്നു. മാര്‍ക്കിടുന്നത് പെന്സിലുകൊണ്ടായിരുന്നു. പുനര്‍മൂല്യനിര്‍ണയത്തിന് വീണ്ടും പേപ്പര്‍ നല്കുമ്പോള് പെന്‍സില്‍കൊണ്ട് നോക്കി നല്കിയ മാര്‍ക്കുകള്‍ മായ്ക്കുകയും ചെയ്തു. പുനര്‍മൂല്യനിര്‍ണയം നടത്തിയവര്‍ നോക്കിയപ്പോഴാണ് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള ഗ്രേഡുകളില്നിന്നും കുറഞ്ഞ ഗ്രേഡുകള്‍ ലഭിച്ചിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് മൂല്യനിര്‍ണയക്യാമ്പുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിരിക്കുന്നു എന്നതാണ്.
ഏപ്രില്‍ 20 ന് പ്രഖ്യാപിച്ച പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ജൂണ്‍ 20 നാണ്. സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയപ്പോള്‍ കുട്ടികള്‍ അന്ധാളിച്ചുപോയി. പലതിലും ഗ്രേഡ് ചേര്‍ത്തിട്ടില്ല, ആണ് പെണ്ണായി മാറി, ഫോട്ടോ മാറി, സ്കൂളിന്റെ പേര് മാറി. പല സ്കൂളുകളും സര്‍ട്ടിഫിക്കറ്റുകള്‍ അതുപോലെ ഡിഇഒ ഓഫീസിലേക്ക് തിരിച്ചയച്ചു. ഇനി തിരുത്തി കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ആദ്യമായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്ലസ് വണ്‍ പ്രവേശം ആരംഭിച്ചു എന്ന സവിശേഷത കൂടി ഉണ്ടായി ഈ വര്‍ഷം. അങ്ങനെ കെടുകാര്യസ്ഥതയുടെയും താളപ്പിഴകളുടെയും കാര്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി എ പ്ലസ് നേടി.
പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കാന്‍ കഴിഞ്ഞു എന്ന സവിശേഷതയോടെയാണ് ഈ വര്‍ഷം തുടങ്ങിയത്. എന്നാല്‍ പാഠപുസ്തകങ്ങള്‍ എന്ന് ലഭിക്കും എന്ന് പറയാന്‍ പോലും കഴിയാത്ത രീതിയില്‍ അച്ചടി നിലച്ചിരിക്കുകയാണ്.
ഏപ്രില്‍ 27 ന് വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത അദ്ധ്യാപക സംഘടനകളുടെ യോഗത്തില്‍ പാഠപുസ്തകങ്ങള്‍ എന്നുനല്കാനാവുമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ചോദിച്ചപ്പോള്‍ എനിക്ക് പറയാന്‍ കഴിയില്ലെന്നാണ് മറുപടി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ കൃത്യമായ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നും വകുപ്പ് മേധാവികള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നില്ലെന്നും മറ്റ് അച്ചടി വകുപ്പുകള്‍ സഹകരിക്കുന്നില്ലെന്നുമാണ് നിസ്സഹായനായ മന്ത്രി പറഞ്ഞത്.
തമാശ രൂപത്തില്‍ അദ്ദേഹം പറഞ്ഞത് നാല് ‘പടച്ചവന്മാര്‍’ ഉണ്ടെന്നാണ്. മന്ത്രിയുടെ നിയന്ത്രണത്തിലല്ല വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്ന് തുറന്നുസമ്മതിക്കുകയായിരുന്നു മന്ത്രി. സ്കൂള്‍ തുറന്ന് ഒരുമാസം തികയാറായിട്ടും 52 ലക്ഷം പുസ്തകങ്ങള്‍ ഇനി എന്ന് ലഭിക്കും എന്നറിയാതെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും. അവധിക്കാലത്തു നടന്ന പരിശീലനത്തിനും അധ്യാപകര്‍ക്ക് പാഠപുസ്തകം കാണാനോ കൈപുസ്തകം തൊടാനോ കഴിഞ്ഞില്ല. ഫോട്ടോസ്റ്റാറ്റ് കോപ്പികളാണ് നല്‍കിയത്.
പാഠപുസ്തകം കാണാതെയാണ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി സ്കൂളുകളില്‍ പഠനം നടക്കുന്നത്. ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ ഇനി എന്ന് പുസ്തകം ലഭിക്കുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാഭ്യാസമന്ത്രി ഒരു സിനിമയില്‍ കുതിരവട്ടം പപ്പു പറയുന്നപോലെ ‘ഇപ്പൊ ശരിയാക്കി തരാം, ഇപ്പൊ ശരിയാക്കി തരാം’ എന്ന രീതിയില്‍ പാഠപുസ്തകം ‘ഇപ്പൊ വരും, ഇപ്പൊ വരും’ എന്നുപറഞ്ഞുകൊണ്ടിരിക്കുകയാണ്. ഓണപരീക്ഷയ്ക്കുമുന്പ് പാഠപുസ്തകം എത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങള്‍ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: