അര്‍ജന്റീന-ചിലി ഫൈനല്‍ ഞായറാഴ്ച പുലര്‍ച്ചെ 5ന്
സാന്റിയാഗോ: രണ്ടായിരത്തി പതിനഞ്ചിലെ പുതിയ രാജാക്കന്മാരെ കണ്ടെത്താന്‍ ഇനി ഒരു കളി മാത്രം. ഞായറാഴ്ചത്തെ ഫൈനലില്‍ ഏറ്റുമുട്ടുന്നത് അര്‍ജന്റീനയും ആതിഥേയരായ ചിലയും. അതിന് മുമ്പ് ഒരു മത്സരം കൂടി കോപ്പയില്‍ നടക്കും. സെമിഫൈനലില്‍ പരാജയപ്പെട്ടവരുടെ പോരാട്ടം. ലൂസേഴ്സ് ഫൈനല്‍. നാളെ നടക്കുന്ന ഈ മത്സരത്തില്‍ ഏറ്റുമുട്ടുന്നത് പെറുവും പരാഗെ്വയും. നാളെ പുലര്‍ച്ചെ അഞ്ചിന് കിക്കോഫ്.
സെമിഫൈനലില്‍ പെറു ആതിഥേയരായ ചിലിയോട് 3-1നും പരാഗ്വെ കരുത്തരായ അര്‍ജന്റീനയോട് 6-1നും പരാജയപ്പെട്ടാണ് ലൂസേഴ് ഫൈനലില്‍ കളിക്കാനിറങ്ങുന്നത്. പരാഗ്വെയെ സംബന്ധിച്ചിടത്തോളം എക്കാലത്തും അവര്‍ മറക്കാനാഗ്രഹിക്കുന്ന തോല്‍വിയാണ് അര്‍ജന്റീനയില്‍ നിന്നേറ്റത്. അത്ര ദയനീയമായിരുന്നു അര്‍ജന്റീനക്കെതിരെ അവരുടെ പ്രകടനം. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റനിരയിലും അര്‍ജന്റീനന്‍ കരുത്തിന് മുന്നില്‍ അവര്‍ തകര്‍ന്നടിയുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ 2-2ന് സമനിലയില്‍ പിടിച്ച ടീമിന്റെ നിഴല്‍ മാത്രമായിരുന്നു സെമിയില്‍.
2011-ല്‍ ഫൈനലില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു പരാഗ്വെയുടെ ഇത്തവണത്തെ ലക്ഷ്യം. സെമിവരെയുള്ള പ്രകടനം അവര്‍ക്ക് സാധ്യതയും നല്കി. ക്വാര്‍ട്ടറില്‍ ബ്രസീലിനെ കീഴടക്കിയതോടെ സെമിയില്‍ അര്‍ജന്റീനക്ക് കാര്യങ്ങള്‍ കടുപ്പമാകുമെന്ന മുന്നറിയിപ്പും അവര്‍ നല്കി. എന്നാല്‍ കളി തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സെമിയില്‍ ക്യാപ്റ്റന്‍ റോക്കി സാന്റാക്രൂസ് പരിക്കേറ്റ് മടങ്ങിയതും പരാഗ്വെക്ക് തിരിച്ചടിയായിരുന്നു. റോക്കി നാളെ കളത്തിലിറങ്ങുമോ എന്ന കാര്യം സംശയമാണ്. അങ്ങനെവന്നാല്‍ പരാഗ്വെയുടെ സ്ഥിതി കൂടുതല്‍ ദയനീയമാകും. എങ്കിലും ലൂക്കാസ് ബാരിയോസ് ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ അവര്‍ക്കുണ്ട്. എഡ്ഗാര്‍ ബെനിറ്റ്സും നെല്‍സണ്‍ വാല്‍ഡസും മികച്ച സ്ട്രൈക്കര്‍മാരാണ്. വിക്ടര്‍ കസിയസും ഓസ്വാല്‍ഡോ മാര്‍ട്ടിനെസും നെസ്റ്റര്‍ ഒര്ട്ടിഗോസയുമുണ്ട്.
2011ലെ മൂന്നാം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് പെറുവിനുള്ളത്. പൗലോ ഗ്വരേരോ എന്ന സ്ട്രൈക്കറാണ് അവരുടെ കൈമുതല്‍. ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിലെ ഏക ഹാട്രിക്കിന് അവകാശിയാണ് ഗ്വരേരോ. മറ്റ് സ്ട്രൈക്കര്‍മാരായ ജെഫേഴ്സണ്‍ ഫര്ഫാന്, ക്ലോഡിയോ പിസാരോ എന്നിവരും മികച്ച സ്ട്രൈക്കര്മാരാണെങ്കിലും പലപ്പോഴും ഫിനിഷിംഗില്‍ പിഴക്കുന്നു. മധ്യനിരയില്‍ ക്രിസ്റ്റിയന്‍ കുയേവയും കാര്‍ലോസ് ലൊബാറ്റനും കാര്‍ലോസ് അസ്ക്യുസും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് പിഴക്കുന്നതാണ് അവര്‍ക്ക് തിരിച്ചടിയാവുന്നത്. ഇരുടീമുകളും തമ്മില്‍ അവസാനം കളിച്ച അഞ്ച് കളികളില്‍ പരാഗ്വെ മൂന്നെണ്ണവും പെറു രണ്ടെണ്ണവും വിജയിച്ചു. ഏറ്റവും അവസാനം കളിച്ചതില്‍ പെറു 2-1ന് വിജയിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു കളി.
എന്തായാലും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പെറുവും അര്‍ജന്റീനയോടേറ്റ ദയനീയ പരാജയത്തില്‍ നിന്ന് മുക്തരാവാന്‍ പരാഗ്വെയും ഇറങ്ങുന്നതോടെ കളി ആവേശകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: