എഡ്മണ്ടന്: ഒരൊറ്റ സെല്‍ഫ്ഗോളില്‍ ഇംഗ്ലണ്ട് വനിതകളുടെ ലോകകപ്പ് സ്വപ്നം തകര്‍ന്നു. കളിയുടെ പരിക്ക് സമയത്ത് ലോറ ബസറ്റെയാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് ഇംഗ്ലണ്ടിനെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയത്. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ ജപ്പാനോടാണ് ഇംഗ്ലീഷ് വനിതകള്‍ കീഴടങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ കീഴടങ്ങല്‍. വിജയത്തോടെ നിലവിലെ ലോകചാമ്പ്യന്മാരായ ജപ്പാന് തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ അമേരിക്കയാണ് ജപ്പാന്റെ എതിരാളികള്‍. ഇംഗ്ലണ്ട് നാളെ ലൂസേഴ്സ് ഫൈനലില്‍ ജര്‍മ്മനിയുമായി ഏറ്റുമുട്ടും.
ഇംഗ്ലണ്ടിനെതിരായ കളിയില്‍ പന്ത് കൂടുതല്‍ കൈവശംവെച്ചത് ജപ്പാനായിരുന്നു. എന്നാല്‍ കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തത് ഇംഗ്ലണ്ടായിരുന്നു. കളിയില്‍ പതിനൊന്ന് തവണ അവര്‍ എതിര് ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ജപ്പാന് നാല് ഷോട്ടുകള്‍ മാത്രമാണ് പായിക്കാന്‍ കഴിഞ്ഞത്. കളിയുടെ 30-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ജപ്പാന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് മിയാമ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ എട്ട് മിനിറ്റിനുശേഷം മറ്റൊരു പെനാല്‍റ്റി കിക്കിലൂടെ ഫറാ വില്ല്യംസ് ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തു. പിന്നീട് ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ മാത്രം പിറന്നില്ല. കളി അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ലോറ ബസറ്റെ സ്വന്തം വലയില്‍ പന്തെത്തിച്ച് ജപ്പാന് വിജയം സമ്മാനിച്ചത്. ജപ്പാന്റെ മുന്നേറ്റം ക്ലിയര്‍ ചെയ്യാനുള്ള ലോറയുടെ ശ്രമത്തിനിടെയാണ് പന്ത് സ്വന്തം വലയില്‍ കയറിയത്.
കഴിഞ്ഞ ദിവസം ജര്‍മ്മനിയെ 2-0ന് പരാജയപ്പെടുത്തിയാണ് അമേരിക്ക വനിതാ ലോകകപ്പിന്റെ ഫൈനലില്‍ എത്തിയത്. 1999നുശേഷം ആദ്യമായാണ് അമേരിക്ക ഫൈനലില്‍ ഇടംപിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: