ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യനും മൂന്നാം സീഡുമായ ബ്രിട്ടന്റെ ആന്‍ഡി മുറെ, വനിതാ വിഭാഗത്തില്‍ അഞ്ചാം സീഡ് ഡാനിഷ് താരം കരോലിന വോസ്നിയാക്കി തുടങ്ങിയവര്‍ മൂന്നാം റൗണ്ടിലെത്തി.
വോസ്നിയാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ഡെനിസ അലര്ട്ടോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോര്‍: 6-1, 7-6 (8-6). പതിനെട്ടാം സീഡ് ജര്‍മ്മനിയുടെ സബിന ലിസിക്കി അമേരിക്കന്‍ താരം ക്രിസ്റ്റിന യെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറി. സ്കോര്‍: 2-6, 7-5, 6-1. എട്ടാം സീഡ് റഷ്യയുടെ എകത്റീന മകരോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ച് സീഡ് ചെയ്യപ്പെടാത്ത സ്ലോവാക്യന്‍ താരം മഗ്ദലേന റിബാരികോവ മൂന്നാം റൗണ്ടിലെത്തി. സ്കോര്‍: 6-2, 7-5.
പുരുഷ വിഭാഗത്തില്‍ ആന്‍ഡി മുറെ 6-1, 6-1, 6-4 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് നെതര്‍ലന്‍ഡ്സ് താരം റോബിന് ഹാസിനെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്. ഇംഗ്ലണ്ടിന്റെ ജെയിംസ് വാര്‍ഡ് 6-2, 7-6 (7-4), 3-6, 6-3 എന്ന സ്കോറിന് ചെക്ക് റിപ്പബ്ലിക്കിന്റെ ജെറി വെസ്ലിയെ കീഴടക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറി.
വനിതാ ഡബിള്‍സില്‍ ഒന്നാം സീഡ് ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് ജോഡി രണ്ടാം റൗണ്ടിലെത്തി. കസാക്കിസ്ഥാന്റെ സാരിന ഡിയാസ്-ചൈനയുടെ ഷെങ് സായിസായി സഖ്യത്തെ 6-2, 6-2 എന്ന സ്കോറിനാണ് സാനിയ സഖ്യം കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: