കൊച്ചി: പാലക്കാട്ട് നൂറേക്കറില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സഹായിക്കണമെന്നാണ് പാലായിലെ ചടങ്ങിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാതില്‍ സരിത അഭ്യര്‍ഥിച്ചതെന്ന് ടീം സോളാര്‍ കമ്പനി മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന് നായര്‍. ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു നായര്‍. എല്ലാ സഹായങ്ങളും ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. സരിതയ്ക്ക് മുഖ്യമന്ത്രിയും മറ്റ് ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ച് ടിവി ചാനലിന് അഭിമുഖം നല്‍കിയതിനെത്തുടര്‍ന്ന് തനിക്ക് വധഭീഷണിയുണ്ട്, നായര്‍ വെളിപ്പെടുത്തി.
പാലായില്‍ ജലനിധി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സരിത മുഖ്യമന്ത്രിയുടെ ചെവിയില്‍ സ്വകാര്യം പറയുന്ന ദൃശ്യം മാധ്യമങ്ങളില്‍ വന്നതാണ്. മോന്‍സ് ജോസഫ് എംഎല്‍എ വിളിച്ചപ്പോഴാണ് സരിത വേദിയില്‍ കയറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറുമ്പോള്‍ സരിതയും അവിടെയുണ്ടായിരുന്നു. ഫോട്ടോയില്‍ സരിത നില്‍ക്കാതിരുന്നപ്പോള്‍ ‘ലക്ഷ്മീ നായര്‍ കൂടി നില്ക്കൂ, വനിതാ പ്രാതിനിധ്യമാകട്ടെ’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനു സമീപം മുതല്‍ മുളവുകാടു വരെയുള്ള പ്രദേശത്ത് കിഴക്കുവശത്ത് കായല്പ്പാടത്തെ ചെമ്മീന്‍കെട്ടുകള്‍ താനും സലിംരാജും ചേര്‍ന്ന് ഒഴിപ്പിച്ച് നികത്തിയെടുത്ത് മുഖ്യമന്ത്രിക്ക് റിസോര്‍ട്ട് പണിയുന്നതിന് വാങ്ങിയിട്ടുണ്ടെന്ന് സരിത പറഞ്ഞതായും രാജശേഖരന് നായര്‍ കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ പേരുമാറ്റാന്‍ ബിഐഎസ്, ഐഎസ്ഐ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാനാണ് അന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയായിരുന്ന കെ.സി. വേണുഗോപാലിനെ സമീപിച്ചത്. ആദ്യം ആലപ്പുഴയില്‍ വേണുഗോപാലിന്റെ വീടിനോടു ചേര്‍ന്നുള്ള ഓഫീസില്‍ താനുമൊന്നിച്ചാണ് സരിത പോയത്. അഞ്ചു മിനിറ്റിനുശേഷം തന്നോട് വേണുഗോപാല്‍ പുറത്തിറങ്ങി നില്ക്കാന് പറഞ്ഞു. തുടര്‍ന്ന് പത്തുമിനിറ്റിനു ശേഷം പുറത്തിറങ്ങിയ സരിത മന്ത്രി വേണുഗോപാല്‍ മോശമായി പെരുമാറിയെന്നും അംഗീകാരം കിട്ടുന്നതിന്റെ ആവശ്യത്തിന് ദല്‍ഹിയില്‍ ചെല്ലാന്‍ പറഞ്ഞതായും പറഞ്ഞു. അഡ്വ. ഫെനി ഒരു ദിവസം മാവേലിക്കരയിലേക്ക് വിളിപ്പിച്ചിരുന്നു. അന്ന് തന്നോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. അതില്‍ പ്രമുഖര്‍ പണം നല്‍കിയത് വ്യക്തമാക്കുന്നുണ്ട്. ഇതെക്കുറിച്ച് ടിവി ചാനലിനുള്ള അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ സരിത ഫോണില്‍ വധഭീഷണി മുഴക്കി. ഇതും താന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. ഈ സിഡികളെല്ലാം കമ്മീഷനു മുന്നില്‍ ഹാജരാക്കാനൊരുക്കമാണ്.
ജയിലില്‍നിന്നിറങ്ങുമ്പോള്‍ പണമില്ലാതെ വട്ടിയൂര്‍ക്കാവില്‍ 6,000 രൂപ വാടകയ്ക്ക് താമസിച്ച സരിത പെട്ടെന്നാണ് സമ്പന്നയായതെന്നും, സാമ്പത്തികമായി സഹായിച്ചവരില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുണ്ടെന്നും മൊഴിയില്‍ പറയുന്നു. ജയിലില്‍നിന്നിറങ്ങി ഒരുമാസത്തിനകം ഒരു കോടി പത്തുലക്ഷം രൂപയ്ക്ക് സരിതയുടെ അമ്മ ഇന്ദിരയുടെ പേരില്‍ മുട്ടടയില്‍ വീടു വാങ്ങിയെന്ന് അഡ്വ. ഫെനിയുടെ ഗുമസ്തന് രഘു തന്നോടു പറഞ്ഞു. സരിതയ്ക്ക് കേസാവശ്യത്തിന് പോകാന്‍ പ്രതിമാസം അമ്പതിനായിരം രൂപയെങ്കിലും ചെലവുണ്ട്. ഇതിനുള്ള പണമെല്ലാം പ്രമുഖര്‍ നല്‍കിയതാണ്.
തിരുവനന്തപുരത്ത് തമ്പാനൂര്‍ രവിയും എറണാകുളത്ത് ബെന്നി ബെഹ്നാന് എംഎല്‍എയുമാണ് ഖജാന്ജിമാരെന്ന് സരിത തന്നോട് പറഞ്ഞു. തമ്പാനൂര്‍ രവി എംഎല്‍എ ഹോസ്റ്റലിനു സമീപത്തുവച്ചാണ് പല തവണ പണം നല്‍കിയത്. ബെന്നി ബെഹനാന് സരിത പറയുന്നിടത്ത് പണമെത്തിക്കും. തന്റെ സാന്നിധ്യത്തില്‍ കാറിലിരുന്നാണ് പലപ്പോഴും സരിത ഇവരെയെല്ലാം വിളിച്ചത്. എ.പി. അബ്ദുള്ളക്കുട്ടി പത്തു ലക്ഷം രൂപ സരിതയ്ക്ക് നല്‍കിയിട്ടുണ്ട്. സരിതയ്ക്ക് കൊടുക്കാന്‍ മാവേലിക്കര ബാറിലെ അഡ്വ. ഉണ്ണിത്താന് എന്നയാള്‍ക്ക് മന്ത്രി അടൂര്‍ പ്രകാശ് 30 ലക്ഷം രൂപ കൈമാറിയെങ്കിലും അഡ്വ. ഫെനിക്ക് ഉണ്ണിത്താന് അതില്‍ 25 ലക്ഷം രൂപയേ നല്‍കിയുള്ളൂവെന്ന് ഫെനി പറഞ്ഞിട്ടുണ്ട്. അഞ്ചു ലക്ഷം ഉണ്ണിത്താനെടുത്തെന്നാണ് ഫെനിയുടെ വാദം. ജയിലില്‍നിന്ന് ഇറക്കാന്‍ സരിതയുടെ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് നല്കിയ 86 ലക്ഷം രൂപ ഫെനിയുടെ കൈയിലുണ്ട്. അതു തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട് താന്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കാന്‍ നുണ പരിശോധനയ്ക്കൊരുക്കമാണെന്ന് രാജശേഖരന് നായര്‍ പറഞ്ഞു. സിഡികള്‍ ഒമ്പതിന് കമീഷന് മുന്നില്‍ ഹജരാക്കും. 13ന് വീണ്ടും ഇയാളെ കമ്മീഷന് വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: