കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ഡിവൈഎഫ്ഐ-സിപിഎം നേതൃത്വത്തില്‍ വന്‍ആക്രമണം, സംഘര്‍ഷം. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ആക്രമണത്തില്‍ രണ്ടു ഭക്തര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സിപിഎം, ഡിവൈഎഫ്ഐ അക്രമികള്‍ ക്ഷേത്രാങ്കണത്തില്‍ അഴിഞ്ഞാടിയത്.
ശ്രീകുരുംബ ഭഗവതീക്ഷേത്രാങ്കണത്തിലേക്ക് ആദ്യം കല്ലെറിയുകയായിരുന്നു.കെ.യു.ബിജു രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരാണ് കല്ലേറ് നടത്തിയത്. അഞ്ചാംപരത്തി പല്ലശ്ശേരി ബേബിയുടെ ഭാര്യ സുജിത, കൂളിമുട്ടം ചാത്തന്‍കുളം സുനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ നില്‍ക്കുകയായിരുന്ന ഭക്തര്‍ക്കാണ് കല്ലേറു കൊണ്ടത്. ഇവരെ പോലീസ് സഹായത്തോടെയാണ് ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
മാരകയുധങ്ങളുമായി പ്രകടനത്തിന് എത്തിയ ഡിവൈഎഫ്ഐ സംഘം കല്ലേറിനുശേഷം ആക്രമണം ആരംഭിച്ചു. വിവരമറിഞ്ഞെത്തിയ പോലീസിന് നേരെയും അക്രമികള്‍ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് അക്രമികളെ പിരിച്ചുവിടാന്‍ പോലീസിന് ആകാശത്തേക്ക് വെടിവെക്കേണ്ടിവന്നു. സിപിഎം ജില്ലാ ഏരിയാ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം. സ്ത്രീകളടക്കമുള്ള ഭക്തര്‍ അക്രമംകണ്ട് ഭയന്ന് ക്ഷേത്രത്തിലേക്ക് ഓടിക്കയറി.
കൊടുങ്ങല്ലൂര്‍ സിഐ: എന്‍എസ് സലീഷ്, എസ്ഐ: പി.കെ.പത്മരാജന് എന്നിവരുടെ അവസരോചിത ഇടപെടലാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലാചരിക്കാന്‍ തിരുമാനിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി, കേരള ക്ഷേത്രസംരക്ഷണസമിതി കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റി, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.അരവിന്ദാക്ഷന് മാസ്റ്റര്‍ എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: