കൊച്ചി: മതാനുഷ്ഠാന പ്രകാരം പിതൃക്രിയകള്‍ ചെയ്യാനുള്ള ഭരണഘടനാധികാരം തടയരുതെന്ന് ഹൈക്കോടതി. തിരുവില്വാമലയിലെ പാമ്പാടി ഐവര്‍മഠത്തില്‍ ശേഷക്രിയകള്‍ നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയ തിരുവില്വാമല ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീക് എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്. ഏറെ നിര്‍ണ്ണായകമായ ഈ വിധി വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയംകൂടിയാണ്.
മതാനുഷ്ഠാനപ്രകാരമുള്ള സംസ്കാരകര്‍മങ്ങള്‍ക്ക് ഭരണഘടന അനുമതി നല്‍കുന്നുണ്ട്. പിതൃക്രിയകള്‍ നിര്‍വഹിക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പഞ്ചായത്ത് ഉത്തരവ് നീതീകരിക്കാനാവില്ല. ജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാണെങ്കില്‍ വൈദ്യുതശ്മശാനം സ്ഥാപിക്കാം. ഐവര്‍മഠത്തില്‍ പിതൃകര്‍മം ചെയ്യുന്ന കുഞ്ഞുള്ളി കുടുംബത്തിന് വേണ്ടിവന്നാല്‍ പോലീസ് സംരക്ഷണം നല്‍കണം, കോടതി ഉത്തരവില്‍ പറഞ്ഞു.
പഞ്ചപാണ്ഡവര്‍ മഹാഭാരത യുദ്ധത്തിനു ശേഷം ബന്ധുക്കള്‍ക്ക് തര്‍പ്പണം നടത്തിയ സ്ഥലമെന്ന വിശ്വാസത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ അന്ത്യകര്‍മ്മങ്ങള്‍ ഇവിടെ നടത്തണമെന്ന് ആഗ്രഹിക്കാറുണ്ട്. അങ്ങനെ നടന്നു വന്നിരുന്നതാണ്. എന്നാല്‍, പഞ്ചായത്ത് പരിധിക്ക് പുറത്തുനിന്നും വരുന്ന മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ പാടില്ലെന്ന് വിലക്കിക്കൊണ്ട് പഞ്ചായത്തിറക്കിയ ഉത്തരവിറക്കിയതിനെ ചോദ്യം ചെയ്തും അനുകൂലിച്ചുമുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ ഉത്തരവിട്ടത്.
ശവസംസ്കാരത്തിനെതിരെ വന്ന ഉത്തരവ് ഹൈന്ദവ ആചാരം, വിശ്വാസം എന്നിവക്കും എതിരാണെന്ന് കോടതി പറഞ്ഞു. നാലു വര്‍ഷം മുന്‍പുള്ള പഞ്ചായത്തിന്റെ ഉത്തരവാണ് ഇതോടെ റദ്ദായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: