പൂനെ: ദന്തചികിത്സയ്ക്കിടെ മൂന്ന് വയസുകാരി മരിച്ചു. സോഫ്റ്റ്വെയര് കമ്പനിയിലെ ജീവനക്കാരനായ നിരഞ്ജന് രേവത്കറിന്റെ മകള്‍ സനവിയാണ് മരിച്ചത്. പൂനെയിലെ കോത്രുഡില്‍ ജൂണ്‍ 29നാണ് സംഭവം നടന്നത്. പല്ല് വേദനയെ തുടര്‍ന്ന് ജൂണ്‍ 26നാണ് രേവത്കര് മകളെ ദന്തഡോക്ടറിന്റെ അടുത്തെത്തിച്ചത്. കുട്ടിക്ക് റൂട്ട് കനാല്‍ ട്രീറ്റ്മെന്റ് ചെയ്യണമെന്നും അത് 29ന് ചെയ്യാമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതനുസരിച്ച് കുട്ടിയെ 29ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനസ്തേഷ്യ നല്കിയ ശേഷം പല്ല് കിഴിക്കുന്നതിനിടെ കുട്ടി ഉറങ്ങിപ്പോയതായി രേവത്കര് മനസിലാക്കി. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഡോക്ടര്‍ മൂന്ന് തവണ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ചു. കുറച്ച് കഴിഞ്ഞ് കുട്ടി കണ്ണ് തുറന്ന് ഭയപ്പാടോടെ എല്ലാവരേയും നോക്കി വീണ്ടും കണ്ണടച്ചു. ഇതോടെ കുട്ടിയുടെ പല്ലിനുളളില് പഞ്ഞി തിരുകിയ ശേഷം, വീട്ടില്‍ കൊണ്ടുപോയ്ക്കോളാന്‍ ഡോക്ടര്‍ പറയുകയായിരുന്നു. കുട്ടി അബോധാവസ്ഥയിലാണെന്ന് മനസിലായപ്പോള്‍ അക്കാര്യം ഡോക്ടറോട് സൂചിപ്പിച്ചെങ്കിലും അദ്ദേഹം കുട്ടിയുടെ നാഡിയോ ഹൃദയമിടിപ്പോ പരിശോധിക്കാന്‍ തയ്യാറായില്ല.
അതോടെ കുഞ്ഞിനെ രേവത്കര് പീഡിയാട്രീഷ്യന്റെ അടുത്ത് എത്തിച്ചു. കുട്ടിയുടെ അവസ്ഥ മോശമാണെന്ന് മനസിലാക്കിയ പീഡിയാട്രീഷ്യന്‍ ഉടന്‍ തന്നെ സനവിയെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. താന്‍ നാല് വര്‍ഷത്തോളമായി ദന്തക്ലിനിക് നടത്തുന്നുണ്ടെന്നും നിത്യേന പന്ത്രണ്ടിലധികം രോഗികള്‍ക്ക് ഇവിടെ റൂട്ട് കനാല്‍ ചികിത്സ നടത്താറുള്ളതാണെന്നും ദന്തഡോക്ടര്‍ പറഞ്ഞു.
ദന്തഡോക്ടറിനെതിരെ രേവത്കര് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജോലിയില്‍ അലംഭാവം കാണിച്ചു എന്ന് തെളിയാതെ ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ല. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവ രാസപരിശോധന നടത്തിയ ശേഷം ബാക്കി നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: