ന്യൂദല്‍ഹി: എംപിമാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ഇരട്ടിയാക്കണമെന്ന ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെട്ട പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച 65 ശുപാര്‍ശകളില്‍ 33 എണ്ണമാണ് നിരാകരിച്ചത്. എന്നാല്‍ അധിക സാമ്പത്തിക ബാധ്യത വരുത്താത്ത 32 ശുപാര്‍ശകള്‍ അംഗീകരിച്ചിട്ടുണ്ട്.
നിലവിലെ ശമ്പളമായ 50,000ന് പുറമേ ഡിയര്‍നെസ് അലവന്‍സ് (ഡിഎ) അടിസ്ഥാനമാക്കി സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാന മാതൃകയിലെ ശമ്പള സ്കെയില്‍ എംപിമാര്‍ക്കും നടപ്പാക്കണമെന്നായിരുന്നു ശുപാര്‍ശ.
അതായത് നൂറു ശതമാനം ശമ്പള വര്‍ധന. ഇതംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സഭ ചേരുമ്പോഴും പാര്‍ലമെന്റ് സമിതിയോഗം കൂടുമ്പോഴും പ്രതിദിനം 2000 രൂപ വീതം പ്രത്യേക അലവന്‍സ് നിലവിലുണ്ട്. ഇത് 5000 ആക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശയും അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ മുന്‍ എംപിമാര്‍ക്ക് നിലവില്‍ ലഭിക്കുന്ന പെന്ഷന് തുക 20,000ത്തില്‍ നിന്ന് 35,000 ആക്കി കൂട്ടണമെന്ന ആവശ്യം പരിഗണിച്ചേക്കും.
എംപിമാര്‍ക്ക് ലഭിക്കുന്ന മറ്റ് അലവന്‍സുകളിലും വര്‍ധനവ് വരുത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. വിമാനയാത്രാക്കൂലിയും തുല്യമായ അലവന്‍സും, മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും സൗജന്യ ചികിത്സ, എംപിയോടൊപ്പം സഹായിക്കും ഒന്നാംക്ലാസ് എസി ട്രെയിന്‍ യാത്ര, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേകം ഗസ്റ്റ് ഹൗസുകള്‍, മുന്‍ എംപിമാര്‍ക്ക് നയതന്ത്ര പാസ്പോര്‍ട്ട്, സൈനിക കാന്റീന് മാതൃകയില്‍ എംപിമാര്‍ക്കും കാന്റീന് സൗകര്യം, എല്ലാ എംപിമാര്‍ക്കും ഔദ്യോഗിക വാഹനം തുടങ്ങിയ ശുപാര്‍ശകളും സര്‍ക്കാര്‍ തള്ളി.
കേന്ദ്രീയവിദ്യാലയ പ്രവേശന ക്വാട്ട 15 ശതമാനമാക്കുക, എംപിയോടൊപ്പമുള്ളയാള്ക്ക് വിമാനത്താവളത്തില്‍ പ്രവേശനം, ആദര്‍ശഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഗ്രാമങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക സഹായം എന്നീ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള എംപിയായ യോഗി ആദിത്യനാഥ് ചെയര്‍മാനായ പാര്‍ലമെന്ററി സമിതിയില്‍ ലോക്സഭയിലെ പത്തും രാജ്യസഭയിലെ അഞ്ചും എംപിമാര്‍ അംഗങ്ങളാണ്. ഈമാസം 15ന് ചേരുന്ന സമിതിയോഗത്തിനു ശേഷമേ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട തീയതി നിശ്ചയിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: