ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ മറച്ചുവച്ചു. ഏപ്രില്‍ 15ന് കേന്ദ്രത്തില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് രഹസ്യമാക്കിയ സംസ്ഥാന സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ഡാമിലെ സുരക്ഷ ശക്തിപ്പെടുത്താന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പാക് ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തോയ്ബ എന്നിവ ആക്രമണശ്രമം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഐബി റിപ്പോര്‍ട്ട് തമിഴ്നാട് സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഡാമിന് കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യമാണെന്നും തമിഴ്നാട് വാദിച്ചു. ഇതോടെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അതിനോട് യോജിക്കുന്നില്ലെന്നും വ്യക്തമാക്കി. ഐബി റിപ്പോര്‍ട്ടിനെ ഒരു സംസ്ഥാന സര്‍ക്കാര്‍ പരിശോധന കൂടാതെ എതിര്‍ക്കുന്നത് അപൂര്‍വ്വ സംഭവമാണ്.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 14,15,16 തീയതികളില്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജെ.ആര്. ഭാട്ടി മുല്ലപ്പെരിയാറിലും തമിഴ്നാട്ടിലെ വൈദ്യുതോല്‍പ്പാദന കേന്ദ്രങ്ങളിലുമടക്കം പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തെ വിവിധ ഡാമുകളില്‍ ഐബി ഇതേ മാതൃകയില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് 2015 ഏപ്രില്‍ 15ന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഐബി റിപ്പോര്‍ട്ട് കൈമാറുകയും ഡാമുകളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
മുല്ലപ്പെരിയാര്‍ ഡാം തകര്‍ത്താല്‍ അതു ഇടുക്കി ഡാമിന്റെ തകര്‍ച്ചയ്ക്കും അതുവഴി ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിനും വഴിവെയ്ക്കുമെന്ന് ഐബി ആശങ്കപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാമില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ 25പേര് മാത്രമാണ് ഡാമിന്റെ സുരക്ഷയ്ക്കുള്ളത്.
കൂടുതല്‍ പരിശീലനം ലഭിച്ച കമാന്‍ഡോ വിഭാഗത്തെ ഡാമില്‍ നിയോഗിക്കുന്നതടക്കമുള്ള നടപടികള്‍ ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട കേരളം ഇക്കാര്യത്തില്‍ വലിയ അലംഭാവമാണ് കാണിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ഐബി ഉദ്യോഗസ്ഥനൊപ്പം തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നതെന്നും പരിശോധനാ വിവരം കേരളത്തെ അറിയിച്ചില്ലെന്നുമുള്ള വിചിത്ര വാദവും സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: