പീരുമേട്(ഇടുക്കി): കോടതി വിധി നടപ്പാക്കാനെത്തിയ ഇടുക്കി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെ പീരുമേട് എംഎല്‍എയും സിപിഐ നേതാവുമായ ഇ.എസ്. ബിജിമോള്‍ മര്‍ദ്ദിച്ചു. എഡിഎമ്മിനെ കയ്യേറ്റം ചെയ്ത് ഏതാനും മീറ്റര്‍ തള്ളിക്കൊണ്ടുപോയി കാറില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. എംഎല്‍എയുടെ ചവിട്ടേറ്റ് എഡിഎമ്മിന്റെ കാല്‍ക്കുഴ ഭാഗത്തെ എല്ലിന് പൊട്ടലുണ്ടായി. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം എഡിഎമ്മിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11നാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. പെരുവന്താനത്തെ റ്റിആര്‍ ആന്‍ഡ് റ്റി എസ്റ്റേറ്റിനുള്ളിലെ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയതായിരുന്നു എഡിഎം മോന്‍സി പി. അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം. നടപടികള്‍ ആരംഭിക്കും മുന്‍പ് തന്നെ എഡിഎമ്മിനെ മര്‍ദ്ദിച്ച് എംഎല്‍എ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി. എംഎല്‍എയ്ക്കൊപ്പം അമ്പതോളം പേരുമുണ്ടായിരുന്നു. ഗേറ്റ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് എംഎല്‍എ നിലയുറപ്പിച്ചതോടെ എഡിഎമ്മും സംഘവും മടങ്ങിപ്പോയി
. ഔദേ്യാഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും എഡിഎമ്മിന്റെ പരാതി പ്രകാരം ബിജിമോള്‍ക്കെതിരെ പെരുവന്താനം പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് ഇടുക്കി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ പണിമുടക്കി. എംഎല്‍എയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ ഇന്നും പണിമുടക്ക് തുടരും.
പെരുവന്താനം റ്റിആര്‍ ആന്‍ഡ് റ്റി എസ്റ്റേറ്റിനുള്ളിലൂടെയാണ് പുരാതനമായ വള്ളിയാങ്കാവ് ഭദ്രകാളി ക്ഷേത്രത്തിലേക്കുള്ള വഴി. മുണ്ടക്കയം മണിക്കല്ല് ചെക്ക് പോസ്റ്റില്‍ നിന്നും പത്ത് കിലോമീറ്റര്‍ എസ്റ്റേറ്റിലൂടെ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. ചെക്ക് പോസ്റ്റില്‍ നിന്ന് തെക്കേമല വഴി എട്ട് കിലോ മീറ്റര്‍ സഞ്ചരിച്ചാലും വള്ളിയാങ്കാവിലെത്താം. ഈ വഴിയില്‍ ഒരു പള്ളിയുണ്ട്. തെക്കേമല കഴിഞ്ഞ് എസ്റ്റേറ്റിനുള്ളിലെ ഗേറ്റ് കടന്നുപോകേണ്ടതിനാല്, രണ്ട് കിലോ മീറ്റര്‍ ദൂരക്കൂടുതലുണ്ടെങ്കിലും മണിക്കല്ലില്‍ നിന്നും എസ്റ്റേറ്റിനുള്ളിലൂടെയുള്ള വഴിയാണ് ഭക്തര്‍ കാലങ്ങളായി ഉപയോഗിച്ചിരുന്നത്. ഏഴ് വര്‍ഷം മുന്‍പ് തെക്കേമലയില്‍ നിന്നും വള്ളിയാങ്കാവിലേക്കുള്ള എസ്റ്റേറ്റ് വഴിയിലെ ഗേറ്റ് നീക്കണമെന്നാവശ്യപ്പെട്ട് വള്ളിയാങ്കാവ് സ്വദേശികളായ സോമന്, ഗംഗാധരന്, ബിനുവിജയന്‍, വിനോദ് എന്നിവര്‍ ചേര്‍ന്ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്കി. കേസ് പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന് ഗേറ്റ് എടുത്തുമാറ്റാന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞദിവസം റവന്യൂ സംഘം ഗേറ്റ് നീക്കം ചെയ്യുകയും ചെയ്തു. ഹൈക്കോടതി സ്റ്റേ ഉണ്ടെന്നറിയാതെയാണ് ജില്ലാ ഭരണകൂടം ഗേറ്റ് നീക്കിയത്. തെറ്റ് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഹൈക്കോടതി വിധി നടപ്പാക്കാന്‍ എത്തിയപ്പോഴാണ് എംഎല്‍എ എഡിഎമ്മിനെ കയ്യേറ്റം ചെയ്തത്. ഗേറ്റ് മാറ്റിയാല്‍ ഈ വഴിലൂടെ തെക്കേമലയില്‍ കെട്ടിട നിര്മ്മാണവസ്തുക്കള്വന്തോതിലെത്തിക്കാനും ഇവിടം വികസിപ്പിക്കാനും കഴിയും. അതു ലക്ഷ്യമിട്ടാണ് ക്ഷേത്രത്തിന്റെ മറവില്‍ ചില തത്പര കക്ഷികളുടെ ഇപ്പോഴത്തെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: