കൊച്ചി: കുട്ടിക്കടത്ത് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി കര്‍ശന നടപടിയുമായി ശിശുക്ഷേമ സമിതി. മതിയായ രേഖകളില്ലാതെ നെട്ടൂരിലെ യത്തീംഖാനയിലെത്തിച്ച 29 ഇതരസംസ്ഥാന കുട്ടികളെ തിരിച്ചയക്കാന്‍ ശിശുക്ഷേമ സമിതി തീരുമാനിച്ചു. അരുണാചല്‍ പ്രദേശില്‍നിന്ന് ആലുവ ജനസേവ ശിശുഭവനിലെത്തിച്ച 16 കുട്ടികളെ കഴിഞ്ഞ ദിവസം സ്വദേശത്തേക്ക് തിരിച്ചയച്ചിരുന്നു.
കുട്ടിക്കടത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഇതിനു ശേഷം കുട്ടികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളുമെന്ന് ചെയര്‍പേഴ്സണ്‍ പി. പത്മജ ‘ജന്മഭൂമി’യോട് പറഞ്ഞു. നിയമവിരുദ്ധമായി കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്നും സമയം നല്‍കിയിട്ടും രേഖകള്‍ ഹാജരാക്കാന്‍ യത്തീംഖാനയ്ക്ക് സാധിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യത്തീംഖാനയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് തിരിച്ചടിയാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.
എറണാകുളം നെട്ടൂരിലെ ഖദീജത്തുല്‍ കുബ്ര ഇസ്ലാമിക് കോംപ്ലക്സ് യത്തീംഖാനയിലേക്ക് കൊണ്ടുവന്ന 29 ഇതരസംസ്ഥാന കുട്ടികളെ മെയ് 19നാണ് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. രേഖകള്‍ ഹാജരാക്കാന്‍ നിരവധി തവണ യത്തീംഖാന അധികൃതര്‍ക്ക് സമയം നല്‍കിയെങ്കിലും സാധിച്ചില്ല. 20 കുട്ടികള്‍ നാല് വര്‍ഷത്തോളമായി യത്തീംഖാനയിലുണ്ടെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍, ഇവര്‍ക്ക് പോലും മതിയായ രേഖകള്‍ കൈവശമില്ല. ഇതിനിടയിലാണ് ജനസേവ ശിശുഭവനിലും ഇതര സംസ്ഥാന കുട്ടികളുള്ളതായ വിവരം പുറത്തറിയുന്നത്. ഇവര്‍ക്കും മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. വിവാദം പുകയുന്നതിനിടെ കുട്ടിക്കടത്ത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു.
കോടതിയില്‍ യത്തീംഖാനയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ ശിശുക്ഷേമ സമിതിയെ തള്ളിപ്പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനസേവയിലെ കുട്ടികളെ തിരിച്ചയച്ചത്. യത്തീംഖാനയിലെ കുട്ടികളെയും തിരിച്ചയക്കണമെന്നാണ് ശിശുക്ഷേമ സമിതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: