കേരള ജനതയ്ക്ക് 2015 ജൂണ്‍ 26 വെള്ളിയാഴ്ച കറുത്തദിനമായിരുന്നു. കോതമംഗലം നെല്ലിമറ്റം കോളനിപ്പടിയിലുണ്ടായ അപകടം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. കറുകടം വിദ്യാവികാസ് സ്കൂളിലെ അഞ്ച് കുഞ്ഞുങ്ങളാണ്,സ്കൂള്‍ ബസ്സിന് മുകളില്‍ വഴിയോര തണല്‍മരം വീണ് മരിച്ചത്. ഏഴു കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ മഴക്കാലദുരന്തം നാടിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. തണല്‍ മരങ്ങള്‍ നട്ടതിനുശേഷം അവ വന്മരങ്ങളാവുമ്പോള് അപകട കാരണങ്ങളാകുമ്പോള്‍ മാത്രം ഞെട്ടുന്ന ഭരണകര്‍ത്താക്കളാണ് നമുക്ക് ചുറ്റും. അപകടാവസ്ഥയിലായ മരങ്ങള്‍, പ്രായമായ മരങ്ങള്‍, ഉണങ്ങിയ മരങ്ങള്‍, കേടുവന്ന മരങ്ങള്‍ എന്നിവ നിരീക്ഷിച്ച് അപകടം ഒഴിവാക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായി ആ ജോലി ചെയ്തിരുന്നുവെങ്കില്‍ കോതമംഗലത്തെ അപകടം ഒഴിവാക്കാമായിരുന്നു.
ഇപ്പോള്‍ കുറച്ചുദിവസമായി മരംവെട്ടിന്റെ ഉത്സവമാണ്.ഇത് കുറച്ചുമുമ്പ് ചെയ്തിരുന്നെങ്കില്‍ അഞ്ച് കുരുന്നുകള്‍ നമ്മോടൊപ്പം ജീവിക്കുമായിരുന്നു. കേരളചരിത്രമെടുത്താലും ഭാരതചരിത്രമെടുത്താലും രാജാക്കന്മാരുടെ കാലങ്ങളില്‍ അവരുടെ പ്രധാന ഒരുഭരണപരിഷ്കാരമായിരുന്നു വഴിയോര തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍.അന്നൊക്കെ ആളുകള്‍ മിക്കവാറും തലച്ചുമടേ ആയിരുന്നു സാധനങ്ങള്‍ കൊണ്ടുപോയിരുന്നത്.ചുട്ടുപഴുത്ത വെയിലില്‍, ഇന്നത്തെപ്പോലെ വാഹനങ്ങളില്ലാതിരുന്ന കാലത്ത് കാല്‍നടക്കാര്‍ക്കും ചുമട്ടുകാര്‍ക്കും ആശ്വാസമായിട്ടായിരുന്നു തണല്‍വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയിരുന്നത്.
നമ്മുടെ പലനഗരങ്ങളിലും ഗ്രാമങ്ങളിലും റോഡുവക്കുകളിലും ഇന്നും നാം കാണുന്ന പല മരങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ കഥ പറയാനുണ്ടാകും. എന്നാല്‍ ഒരു തത്വദീക്ഷയുമില്ലാതെ റോഡുവികസനം, വൈദ്യുതിലൈന്‍ വലിയ്ക്കല്‍, കലുങ്ക് നിര്‍മാണം, പാലം നിര്‍മാണം തുടങ്ങി ഒട്ടനവധി വികസനപ്രക്രിയകളുടെ മറവില്‍ വഴിയോര തണല്‍മരങ്ങള്‍ വെട്ടിവില്ക്കുവാനും വെട്ടിനിരത്തുവാനും തുടങ്ങിയപ്പോഴാണ് മരംവെട്ടുന്നതിന് മുമ്പ് പരിശോധന തുടങ്ങിയത്. ആവശ്യമില്ലാതെ മരം വെട്ടിമാറ്റി വില്‍പ്പന നടത്തുന്നത് തടയുകയെന്നതാണ് ഈ നിയമപരമായ പരിശോധനയുടെ ലക്ഷ്യം.
വനംവകുപ്പില്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ കീഴില്‍ നടക്കുന്ന പരിശോധനയില്‍ കണ്ടെത്തിയ ചില വസ്തുതകള്‍ ഇവയാണ്. വഴിയോര തണല്‍മരങ്ങള്‍ മുറിക്കാന്‍ അപേക്ഷ നല്കുന്നവരില് ഭൂരിഭാഗവും പുതിയതായി പണിയുന്ന സ്വന്തം വീട് നാട്ടുകാര്‍ കാണുന്നതിന് തടസ്സമാകുന്നതിന്റെ പേരിലാണ്. പുതിയ ഗേറ്റ് സ്ഥലം മാറ്റിവയ്ക്കുമ്പോള്‍ വഴിയോര തണല്‍മരങ്ങള്‍ തടസ്സമാകുന്നു എന്നതിന്റെ പേരിലും പുരയിടത്തില്‍ മരങ്ങളുടെ ഇല വീഴുന്നു എന്നതിന്റെ പേരിലും (സ്വന്തം മരങ്ങളുടെ ഇല വീണാല്‍ ഇവര്‍ക്ക് പ്രശ്നമല്ല താനും), മരണത്തണലില്‍ ആളുകള്‍നിന്നു സംസാരിക്കുന്നതിന്റെ പേരിലും ഓട്ടോറിക്ഷകളും കാറുകളും ചരക്കുലോറികളും മരത്തണലില്‍ പാര്‍ക്കു ചെയ്യുന്ന എന്നതിന്റെപേരിലും ആലുപോലുള്ള മരങ്ങള്‍ ചിലര്‍ക്ക് അസഹിഷ്ണുത സൃഷ്ടിക്കുന്നുവെന്നതിന്റെ പേരിലും സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകള്‍ വഴിയോര തണല്മരങ്ങള്മൂലം തടസ്സം സൃഷ്ടിക്കുന്നതിന്റെ പേരിലും മറ്റുമാണ് പരാതികള്‍. ഇതിനായി മരങ്ങള്‍ക്ക് അപകട ഭീഷണിയുണ്ടെന്നും പുഴുക്കള്‍ മരത്തില്‍നിന്നു വീഴുന്നുണ്ടെന്നും വികസനത്തിന് തടസ്സമുണ്ടെന്നും മറ്റുമുള്ള കാരണങ്ങള്‍ നിരത്തിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്.പരിശോധനകളില്‍ പലപ്പോഴും ആരോപണങ്ങളും മരംമുറിയ്ക്കുന്നതിനുള്ള കാരണങ്ങളും തെറ്റാണെന്ന് കണ്ടെത്താനായിട്ടുണ്ട്.
ചുരുക്കം ചില കേസുകളില്‍ യാഥാര്‍ത്ഥ്യമുണ്ടുതാനും റോഡരികിലെ മരങ്ങള്‍ അപകടകാരികളാകുന്നതില് ‘വികസന’ പ്രക്രിയകള്‍ക്ക് വലിയ സ്ഥാനമാണുള്ളത്.റോഡു വീതി കൂട്ടുമ്പോള്‍ മരങ്ങള്‍ തറകെട്ടി സംരക്ഷിക്കുന്നതിന് പകരം മരത്തിന്റെ ചുറ്റും ടാര്‍ ചെയ്യുകയാണ് പതിവ്. ഇത് വന്മരങ്ങള് ഉണങ്ങുന്നതിന് കാരണമാകും.വികസനത്തിന്റെ പേരില്‍ നടക്കുന്ന കാന നിര്‍മാണം വഴി മരങ്ങളുടെ ഒരുവശത്തെ വേരുകള്‍ വെട്ടി മരത്തിന്റെ നിലനില്‍പ്പ് അപകടപ്പെടുത്തുന്നു. വഴിയോര തണല്‍ മരങ്ങള്‍ നടാന്‍ തിരഞ്ഞെടുക്കുന്നതില്‍ ഉണ്ടാകുന്ന അശാസ്ത്രീയ സമീപനംമൂലം ഭൂതലത്തിലൂടെ വേരോട്ടമുള്ള മരങ്ങള്‍ വഴിയോരങ്ങളില്‍ നട്ടുപിടിപ്പിക്കുകയും ആഴത്തില്‍ വേര് പോകാത്തതിനാല്‍ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകിവീഴുന്നതിനും കാരണമാകുന്നു.
മെര്‍ക്കുറി, ആസിഡുകള്‍, മാരകരാസവസ്തുക്കള്‍ എന്നിവ മരത്തില്‍ കയറ്റി മരങ്ങള്‍ കരിച്ചുകളയുന്നതും നാട്ടില്‍ പതിവാണ്. ഇത്തരം ഉണങ്ങിയ മരങ്ങള്‍ സ്വാഭാവികമായും അപകടത്തില്‍പ്പെടാറുണ്ട്.മരച്ചുവട്ടില്‍നിന്ന് മഴയില്‍ മണ്ണ് ഒഴുകിപ്പോകുന്നതും ചില സന്ദര്‍ഭങ്ങളില്‍ മണ്ണ് എടുത്തുമാറ്റുന്നതും മരങ്ങള്‍ക്ക് ഭീഷണിയാകും. അശാസ്ത്രീയമായ റോഡുനിര്‍മാണവും പലപ്പോഴും വന്മരങ്ങള്ക്ക് ഭീഷണി സൃഷ്ടിക്കാറുണ്ട്.
ഇത്തരം അപകടങ്ങളൊഴിവാക്കാന്‍ റോഡ് വക്കില്‍ നടുന്ന മരങ്ങള്‍ പ്രത്യേതകയുള്ളതാകണം.അവയുടെ നാരായവേര് ഭൂമിയ്ക്കടിയിലേക്ക് ആഴത്തില്‍ വളരുന്നവയായിരിക്കണം.
കേരളീയ തദ്ദേശീയ മരങ്ങളെയാണ് വളര്‍ത്തേണ്ടത്. ചെറിയ ഇലയുള്ളവയായിരിക്കണം. വലിയ ഫലങ്ങളുണ്ടാകുന്ന മരങ്ങള്‍ തിരഞ്ഞെടുക്കരുത്.ആ മരങ്ങളുടെ ഇലകള്‍ നിത്യഹരിതമായിരിക്കണം. ഇലകൊഴിച്ചില്‍ കുറവായിരിക്കണം. വായുമാലിന്യങ്ങളായ കാര്‍ബണ്‍ഡൈയോക്സൈഡ്, സള്‍ഫറിന്റെ ഓക്സൈഡുകള്‍, കാര്‍ബണിന്റെ മറ്റ് ഓക്സൈഡുകള്‍ എന്നിവ വലിച്ചെടുക്കുവാന്‍ പ്രത്യേക കഴിവുള്ളവയായിരിക്കണം. മരങ്ങളുടെ പൂമ്പൊടി മനുഷ്യര്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നവയായിരിക്കരുത്.അവയുടെ തടി ബലമുള്ളവയായിരിക്കണം. കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം ഉള്ളവയായിരിക്കണം അവ. കാറ്റുപിടിച്ചാല്‍ വീഴാതിരിക്കാന്‍ തക്കവിധം ബലമുള്ള വേരുപടലം ഭൂമിയ്ക്കടിയില്‍ തലങ്ങും വിലങ്ങും പടരുന്നവയായിരിക്കണം.കുറച്ചുമാത്രം ജലം ഉപയോഗിക്കുന്നവയായിരിക്കണം.പരിചരണം അധികം വേണ്ടാത്തവയായിരിക്കണം. രോഗപ്രതിരോധശേഷി കൂടുതലുളളവയാകണം. ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
എന്നാല്‍ ഇന്ന് നമ്മുടെ വഴിയോര തണല്‍മരങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ പല സ്വഭാവഗുണങ്ങളും ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പ്രായമായ മരങ്ങള്‍ എന്നിവ മുറിച്ചുമാറ്റി ഒരു മരത്തിന് പകരം 10 മരങ്ങള്‍ നട്ടുസംരക്ഷിക്കേണ്ട ഉത്തരവാദിത്വം വനംവകുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിനുണ്ട്.എന്നാല്‍ ശുശ്രൂഷ ചെയ്യാതെ, പരിചരിക്കാതെ, അപകടസാധ്യത ഒഴിവാക്കാതെ മരങ്ങള്‍ മുറിച്ചുമാറ്റി വഴിയോരം പാഴ്ഭൂമിയാക്കുന്നത് അശാസ്ത്രീയമാണ്.
നമുക്ക് അധരവ്യായാമമല്ല ആവശ്യം, നടപടികളാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോര തണല്‍മരങ്ങള്‍ നട്ടു സംരക്ഷിക്കുവാനും പരിചരിക്കുവാനും അപകടസാധ്യത അറിയുവാനും നടപടി സ്വീകരിക്കുവാനും ഉത്തരവാദപ്പെട്ടവരാണ്. മരം വീണ് അപകടം സംഭവിക്കുമ്പോള്‍ മാത്രം പ്രതികരിക്കേണ്ടവരല്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍. അപകടത്തിനുശേഷം ജനങ്ങളോടൊപ്പമാണ് ഞങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കുന്ന സര്‍ക്കാര്‍ സമീപനം ഒട്ടും ആശാസ്യമല്ല. വഴിയോരതണല്‍ മരങ്ങള്‍ വീഴാതിരിക്കുവാനുള്ള മുന്നൊരുക്കങ്ങളും മുന്‍കരുതലുകളും ആത്മാര്‍ത്ഥമായ നടപടികളുമാണ് ഉണ്ടാകേണ്ടത്.
കോതമംഗലത്തെ അപകടം ഒഴിവാക്കുവാന്‍ കഴിയുമായിരുന്ന ഒന്നാണ്. എന്നാല്‍ അതിന്റെ പേരില്‍ നാട്ടിലെ വഴിയോര തണല്‍മരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റുന്നത് ആശാസ്യമല്ല.പുരകത്തുമ്പോള്‍ വാഴവെട്ടുന്നതുപോലെ തടിക്കച്ചവടക്കാര്‍ ഈ അവസരം മുതലാക്കുന്നത് തടയണം.എന്നാല്‍ അപകടസാധ്യതയുള്ള മരങ്ങള്‍ വെട്ടിമാറ്റുക തന്നെ വേണം. വെട്ടിമാറ്റുന്ന മരങ്ങള്‍ക്ക് പകരമായി കേരളത്തില്‍ തണല്‍ മരങ്ങളായി നട്ടുസംരക്ഷിക്കേണ്ടത് ഏഴിലംപാല, മഹാഗണി, മണിമരുത്, ഇലഞ്ഞി, ആല്‍മരം, ഉമ്മ്, പൂവരുത്തി, കുമ്പിള്, താന്നി, രുദ്രാക്ഷം, മരോട്ടി എന്നിവയാണ്.
നട്ടുവളര്‍ത്തുന്ന മരങ്ങളുടെ പരിചരണം അത്യന്താപേക്ഷിതമാണ്. അതിനായി സംസ്ഥാനത്ത് ട്രീ ആക്ട് നടപ്പാക്കണം. അപകടസാധ്യതയുള്ള മരങ്ങള്‍ അപേക്ഷ ലഭിച്ചില്ലെങ്കിലും വെട്ടിമാറ്റുവാന്‍ നിയമപരമായ അവകാശം റവന്യൂ വിഭാഗം, ദുരന്തനിവാരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വനംവകുപ്പ് എന്നിവയ്ക്ക് സര്‍ക്കാര്‍ നല്‍കണം. വെട്ടുന്ന മരങ്ങള്‍ക്ക് പകരം 10 മരങ്ങളെങ്കിലും നട്ടുസംരക്ഷിക്കുകയും വേണം. കോതമംഗലത്തുണ്ടായതുപോലുള്ള അപകടം ഇനിയും ഉണ്ടാകാതിരിക്കുവാനുള്ള നടപടി സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: