ന്യൂദല്‍ഹി: എട്ടുദിവസം നീണ്ടുനില്‍ക്കുന്ന വിദേശ സന്ദര്‍ശനത്തിനായി തിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്കന്റിലെത്തി. ഉസ്ബെക്ക് പ്രധാനമന്ത്രി ഷവ്കത് മിറോമൊണോവിച്ച് താഷ്ക്കന്റ് വണ്‍ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഇരുപ്രധാനമന്ത്രിമാരും ചര്‍ച്ച നടത്തി. പ്രസിഡന്റിന്റെ ആസ്ഥാനമായ കുക്സരോയിലെത്തിയ മോദിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി വരവേറ്റു.
ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് ഇസ്ലം കരിമോവുമായി കൂടിക്കാഴ്ച നടത്തിയ മോദി ഖംസഇ ഖുസ്രോ എന്ന പേര്‍ഷ്യന്‍ കാവ്യത്തിന്റെ പ്രതി സമ്മാനിച്ചു. ഉസ്ബെക്കിസ്ഥാനില്‍ നിന്നും 13-ാം നൂറ്റാണ്ടില്‍ ഉത്തര്‍പ്രദേശിലെത്തിയ അമീര്‍ ഖുസ്രോ എഴുതിയ കവിതകളാണിവ. ദല്‍ഹി നാഷണല്‍ മ്യൂസിയ ശേഖരത്തിലുണ്ടായിരുന്ന ഖംസ ഇ ഖുസ്രോയുടെ പകര്‍പ്പാണ് മോദി ഇസ്ലം കരിമോവിന് സമ്മാനിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്ന വിവിധ കരാറുകളും ഇരുരാഷ്ട്രത്തലവന്മാരും ഇന്നലെ ഒപ്പുവെച്ചു. ഇന്ന് കസാഖിസ്ഥാന്റെ തലസ്ഥാനമായ അസ്താനയിലെത്തുന്ന മോദി കസാഖി രാഷ്ട്രനേതാക്കളുമായും കൂടിക്കാഴ്ച നടക്കും. നാളെ മുതല്‍ റഷ്യന്‍ നഗരമായ ഉഫയില്‍ ബ്രിക്സ് ഉച്ചകോടി ആരംഭിക്കും. ഇവിടെ മോദി-നവാസ് ഷെരീഫ് കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്.
ഭാരതവും മധ്യേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ ദൂരംപോലെതന്നെ നയതന്ത്ര സഹകരണവും പരിമിതമാണ്. റഷ്യയില്‍ നിന്നും വേര്‍പെട്ടുപോയ ഇസ്ലാമിക രാഷ്ട്രങ്ങളോടുള്ള റഷ്യയുടെ എതിര്‍പ്പുതന്നെയാണ് പ്രധാനകാരണം. കസാഖിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, തുര്‍ക്ക്മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളോട് അടുക്കാന്‍ ന്യൂദല്‍ഹിയെ മോസ്ക്കോ ഒരിക്കലും അനുവദിച്ചിട്ടില്ല. പ്രതിരോധമേഖലയിലെ സഹകരണം തന്നെയായിരുന്നു റഷ്യന്‍ നിലപാടുകള്‍ക്കനുസരിച്ച് പഴയ സോവിയറ്റ് യൂണിയന് രാഷ്ട്രങ്ങളോട് അകലം പാലിക്കാന്‍ ന്യൂദല്‍ഹിയെ പ്രേരിപ്പിച്ചതും. എന്നാല്‍ റഷ്യന്‍ സീര്യസ് ആയുധങ്ങളും പടക്കോപ്പുകളും ഉപേക്ഷിച്ച ഭാരതം റഷ്യയുടെ നയതന്ത്ര സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചിരിക്കുകയാണ്. അതിനാല്‍തന്നെ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യേഷന്‍ സന്ദര്‍ശനം ലോകം ഉറ്റുനോക്കുന്നു.
പാക്കിസ്ഥാനും ചൈനയും നിയന്ത്രിച്ചിരുന്ന മധ്യേഷന്‍ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ പുതിയ ബന്ധം ഏവരേയും ആശങ്ക പിടിപ്പിക്കുന്നു എന്നതു സത്യംതന്നെ. അഞ്ചു രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ നിലവിലെ വ്യാപാരബന്ധം കേവലം ഒരുബില്യണ്‍ ഡോളര്‍മാത്രമാണ്. ചൈനയുടേത് അമ്പത് ഇരട്ടിയും. ഇറാന് തുറമുഖമായ ഛബര്‍ വഴി അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിച്ച് തുര്ക്ക്മെനിസ്ഥാനുമായും ഉസ്ബെക്കിസ്ഥാനുമായും ഒരു തെക്ക്-വടക്ക് ഇടനാഴിയാണ് ന്യൂദല്‍ഹിയുടെ ലക്ഷ്യം. താലിബാന് ഭീതിയും എണ്ണവിലയുടെ തകര്‍ച്ചയും സൃഷ്ടിച്ച ഇറാന്റെ ഭീതി മുതലാക്കി തെക്ക്-വടക്ക് ഇടനാഴി ഒരുക്കല്‍ പ്രക്രിയ വീണ്ടും തുറക്കുന്നതിനായാണ് മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനം.
ടെലി-മെഡിസിനും വിദ്യാഭ്യാസവും യോഗയും ആണ് മധ്യേഷന്‍ രാജ്യങ്ങളില്‍ ഭാരതം ഇറക്കുന്ന നയതന്ത്ര കാര്‍ഡ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇതുവരെ ഒരു ഭാരത നേതാവിനെ കണ്ടിട്ടില്ലാത്ത മധ്യേഷന്‍ രാജ്യങ്ങള്‍ക്ക് മോദിയുടെ സന്ദര്‍ശനം വലിയ പ്രധാന്യമായി മാറുന്നതും അതുകൊണ്ടുതന്നെ.
ഉസ്ബെക്കിസ്ഥാന്: മധ്യേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഉസ്ബെക്കിസ്ഥാന്. പ്രസിഡന്റ് ഇസ്ലം കരിമോവ് ആകട്ടെ അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കരുത്തിനെ മറികടക്കുന്നതിനും റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും സാമ്പത്തിക സഹായം തേടുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. ഇതു ഫലപ്രദമായി ഉപയോഗിക്കുകയാണ് മോദിയുടെ ലക്ഷ്യം.
കസാഖിസ്ഥാന്‍: ഏറ്റവും വലുതും സമ്പന്നവുമായ മധ്യേഷന്‍ രാജ്യമാണ് കസാഖിസ്ഥാന്‍. ഭാരതത്തിന്റെ മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ പകുതിയും കസാഖിസ്ഥാനുമായാണ്. സോവിയറ്റ് ഹൈടെക് പ്രവൃത്തികള്‍ പലതും കസാഖിസ്ഥാനുമായും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. കസാഖിസ്ഥാനുമായി ആണവ സഹകരണവും ഭാരതത്തിനുണ്ട്. രണ്ടുകോടി ജനങ്ങളാണ് രാജ്യത്തുള്ളത്. മോദി ഇന്ന് കസാഖിസ്ഥാനില്‍ സന്ദര്‍ശനം നടത്തും.
തുര്‍ക്ക്മെനിസ്ഥാന്‍: ഈരാജ്യത്തെത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ലോകത്തിലെ നാലാമത്തെ പ്രകൃതിവാതക ശേഖരമുള്ള രാജ്യവും തുര്‍ക്ക്മെനിസ്ഥാനാണ്. എന്നാല്‍ തുര്‍ക്ക്മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്-പാക്കിസ്ഥാന് വഴി ഭാരതത്തിലേക്കുള്ള പൈപ്പ് ലൈന്‍ പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്. തുര്‍ക്ക്മെനിസ്ഥാനില്‍ നിന്നും ഇറാന് വഴി ഭാരതത്തിലേക്കുള്ള പൈപ്പ്ലൈന് പദ്ധതിയും പാതിവഴിയിലാണ്. റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കു ശേഷം ജൂലൈ 11നാണ് മോദി ഇവിടെയെത്തുന്നത്.
കിര്‍ഗിസ്ഥാന്‍: ഏറ്റവും ചെറുതും ജനാധിപത്യപരമായി ഭരണം നിര്‍വഹിക്കപ്പെടുന്നതുമായ മധ്യേഷ്യന്‍ രാജ്യമാണ് കിര്‍ഗിസ്ഥാന്‍. കഴിഞ്ഞ 20 വര്‍ഷമായി ഭാരത പ്രധാനമന്ത്രിമാരാരും ഇവിടെയെത്തിയിട്ടില്ല. ചൈനയുടേയും റഷ്യയുടേയും ഇടയിലാണ് കിര്‍ഗിസ്ഥാന്റെ കിടപ്പ്. മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെടുത്തി ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കാനാണ് മോദിയുടെ ലക്ഷ്യം. സ്വിറ്റ്സര്‍ലാന്റിന് സമാനമായ ഭൂഭംഗിയാണ് കിര്‍ഗിസ്ഥാന്റെ പ്രധാന ആകര്‍ഷണം. ജൂലൈ 12ന് മോദി കിര്‍ഗിസ്ഥാനിലെത്തും.
താജിക്കിസ്ഥാന്‍: നിരവധി വര്‍ഷങ്ങളായി ഭാരതവും താജിക്കിസ്ഥാനും തമ്മില്‍ അടുത്ത ബന്ധത്തിലാണ്. താലിബാനെതിരായ വടക്കന്‍ മേഖലയിലെ സഖ്യകക്ഷികളാണ് ഭാരതവും താജിക്കിസ്ഥാനും. ഭാരതത്തിനിവിടെ സൈനിക ആശുപത്രിയുമുണ്ട്.
മധ്യേഷന്‍ രാജ്യങ്ങളിലേക്കുള്ള ഭാരതത്തിന്റെ സഹായത്തിന്റെ മൂന്നിലൊന്നും ഇവിടേക്കാണ്. സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് മോദിയുടെ സന്ദര്‍ശന ലക്ഷ്യം. ജൂലൈ 12-13 തീയതികളില്‍ മോദി താജിക്കിസ്ഥാനിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: